തിരുവനന്തപുരം . കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ സംസ്ഥാനത്ത് ഉള്ളപ്പോൾ തന്നെ പങ്കെടുത്ത് അധ്യക്ഷത വഹിച്ച് അനധികൃതമായി പ്രമേയം കൊണ്ടുവന്നതായ വിഷയം വിവാദമായിരിക്കെ, സെനറ്റ് യോഗം അട്ടിമറിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു ഇടപെട്ടതിൽ നടപടി ആവശ്യപ്പെട്ട് ഗവർണറെ കണ്ട് സെനറ്റ് അംഗങ്ങൾ. സെനറ്റിലെ ഗവർണറുടെ പതിനൊന്ന് നോമിനികളാണ് ഗവർണറെ കണ്ട് പരാതി നൽകിയിരിക്കുന്നത്. യോഗത്തിൽ മന്ത്രി ബിന്ദുവിന്റെ നേതൃത്വത്തിലും ആഭിമുഖ്യത്തിലും തികഞ്ഞ നിയമലംഘനവും അരാജകത്വവുമാണ് നടന്നതെന്ന സംഭവം പരാതിക്കാർ ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സലര്‍ അധ്യക്ഷന്‍ എന്ന നിലയില്‍ അജണ്ടയുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തടസ്സപ്പെടുത്തുകയും അധ്യക്ഷയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും സെനറ്റിനെ അഭിസംബോധന ചെയ്യാന്‍ തുടങ്ങുകയും ചെയ്ത മന്ത്രിയുടെ പ്രവൃത്തി എല്ലാം കൊണ്ടും നിയമ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവും ആയിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ മന്ത്രി ബിന്ദു മനഃപൂര്‍വം നിയമം ലംഘിക്കുകയായിരുന്നു. പ്രോചാന്‍സലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതിനുമപ്പുറം, പ്രത്യേക യോഗത്തിന്റെ അജണ്ട അട്ടിമറിക്കാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമത്തിനും മന്ത്രി കൂട്ടുനിൽക്കുകയായിരുന്നു.
1977ലെ കേരള സര്‍വ്വകലാശാലയുടെ ചട്ടങ്ങളിലെ 5 (3), (6), (7) അദ്ധ്യായങ്ങള്‍ വിവിധ തരത്തിലുള്ള പ്രമേയങ്ങള്‍ സംബന്ധിച്ച് പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്, പ്രമേയം സംബന്ധിച്ച അന്തിമ അധികാരം വൈസ് ചാന്‍സലറാണെന്ന് വ്യക്തമായി പറയുമ്പോൾ, ബഹുമാനപ്പെട്ട ചാന്‍സലര്‍ക്ക് പോലും നല്‍കാത്ത അധികാരം മന്ത്രി പ്രയോഗിക്കാന്‍ ശ്രമിച്ചത് രാജ്യത്തെ നിയമത്തോടുള്ള തികഞ്ഞ അനാദരവും വെല്ലുവിളിയുമാണെന്നു വേണം കരുതാൻ.
മന്ത്രിയുടെ പ്രസ്തുത നിയമവിരുദ്ധമായ പ്രവൃത്തിക്കെതിരെ പ്രവര്‍ത്തിക്കാന്‍ 1974ലെ കേരള യൂണിവേഴ്സിറ്റി ആക്ട് സെക്ഷന്‍ 7(3) പ്രകാരവും മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും ബഹുമാനപ്പെട്ട ചാന്‍സലര്‍ക്ക് അധികാരമുണ്ട്. സര്‍വകലാശാലയുടെ ഏറ്റവും നല്ല താല്‍പ്പര്യം കണക്കിലെടുത്ത് സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെടണമെന്നാണ് സെനറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രോചാന്‍സലറുടെ മുന്നില്‍ വെച്ച് അവരുടെ മനോവീര്യം കെടുത്താന്‍ ചില അംഗങ്ങള്‍ പലതവണ ശാരീരികമായി ആക്രമിക്കാനും തുടര്‍ച്ചയായ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്താനും ശ്രമിക്കുന്നത് മാപ്പര്‍ഹിക്കാത്തതും നിയമപരമായി നേരിടേണ്ടതുമായ കുറ്റമാണ്. സെനറ്റ് ചേംബറില്‍ ആകെ അരാജകത്വത്തിന് കാരണമായ അങ്ങേയറ്റം അപമര്യാദയായി പെരുമാറിയ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം എന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക സെനറ്റ് യോഗത്തിന്റെ അജണ്ടയ്ക്ക് അനുസൃതമായി, ഒരു വ്യക്തിയെ നിയമിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതിനായി രൂപീകരിക്കേണ്ട കമ്മിറ്റിക്കായി സെനറ്റിന്റെ പ്രതിനിധിയായി കേരള ആരോഗ്യ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ.സി.നായരുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. ആ പേര് അംഗീകരിക്കണം. രജിസ്ട്രാറും പ്രോചാന്‍സലറും ഒപ്പിട്ട, വൈസ് ചാന്‍സലര്‍ വിളിച്ച പ്രത്യേക സെനറ്റ് മീറ്റിംഗിന്റെ മിനിറ്റ്സും, 16.02.2024 തീയതിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഒപ്പിട്ട ഒരു പ്രസ് റിലീസും. വൈസ് ചാന്‍സലര്‍ അറിയാതെ പുറത്തിറക്കിയതും പ്രസിദ്ധീകരിച്ചതും അങ്ങേയറ്റം ഗുരുതരമായ തെറ്റാണ്.
കേരള സര്‍വകലാശാല രജിസ്ട്രാര്‍, പിആര്‍ഒ (ഇന്‍ചാര്‍ജ്) എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ട കുറ്റമാണിത്. അംഗങ്ങൾ പരാതിയിൽ ആവശ്യപ്പെട്ടു. ഡോ. വിനോദ്കുമാര്‍ ടി ജി നായര്‍, പി ശ്രീകുമാര്‍, പി എസ് ഗോപകുമാര്‍, ജി സജികുമാര്‍, അഡ്വ വി കെ മഞ്ചു, ഒ ബി കവിത, ഡോ. എസ് മിനി വേണുഗോപാല്‍ എന്നിവരാണ് ഗവര്‍ണറെ നേരിൽ കണ്ടു പരാതി നൽകിയിരിക്കുന്നത്.