കൊച്ചി . മാതാപിതാക്കളോടൊപ്പം നിയമസഹായം തേടിയെത്തിയ കോളജ് വിദ്യാർഥിനിയെ പിന്നീട് പലയിടങ്ങളിൽ കൂട്ടി പോയി പീഡിപ്പിച്ച കേസിൽ കീഴടങ്ങിയ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനുവിനെ സഹായിച്ച രണ്ടു പേർ കൂടി അറസ്റ്റിലായി. മനുവിന്റെ ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈക്കോടതിയും സുപ്രീം കോടതിയും മനുവിനു മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. മനു കഴിഞ്ഞദിവസം പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി തുടർന്ന് കീഴടങ്ങുകയായിരുന്നു.
മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ തന്റെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു നിയമ സഹായം ചെയ്യാമെന്ന് പറഞ്ഞിരുന്ന ഗവൺമെന്റ് പ്ലീഡർ പീഡിപ്പിച്ചെന്നാണു പരാതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തുന്നത്. കഴിഞ്ഞ നവംബർ 29നു ചോറ്റാനിക്കര പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തത്.
അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ എടുക്കുകയും ഫോണിലേക്ക് അശ്ലീല സന്ദേശം അയക്കുകയും ചെയ്തതിനു ഐടി ആക്ട് അടക്കം ചുമത്തിയാണ് മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനുവിനെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജി വെക്കുകയായിരുന്നു.