ഗ്യാന്‍വാപി പള്ളിയില്‍ പൂജ നടത്താന്‍ ഹൈന്ദവ വിഭാഗത്തിന് വാരാണസി ജില്ലാ കോടതി അനുമതി നല്‍കിയതിനെതിരെ ഫേസ് ബുക്കിൽ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം ഹൈന്ദവ വിഭാഗം മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്തിയിരുന്നു. അയോധ്യയിലെ ‘വിജയഭേരി’ കാശിയിലേക്ക് പടർത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് കെടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
‘ഇന്ത്യയുടെ മധ്യകാലചരിത്രം ഇരുട്ട് വീഴ്ത്തി തമസ്കരിക്കാനുള്ള ശ്രമം പാഴ് വേലയാണ്. താജ്മഹലും, കുതുബ്മിനാറും, ചെങ്കോട്ടയും, ഫത്ഹേപൂർസിക്രിയും, ചാർമിനാറും, എണ്ണൂറ് വർഷം ഇന്ത്യ ഭരിച്ച ചക്രവർത്തിമാരുടെ ശവകുടീരങ്ങളും, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവും ലോകചരിത്രത്തിൻ്റെ കൂടി ഭാഗമാണെന്ന് ജലീൽ അവകാശപ്പെടുന്നു. ഭരണകൂടവും ജുഡീഷ്യറിയും ലക്കുകെട്ട ജനക്കൂട്ടത്തിൻ്റെ ഭാഷയിലല്ല വിധി പറയേണ്ടതെന്നും, പൗരാണികതക്ക് മതമില്ലെന്നും, പൈതൃകങ്ങൾക്ക് വിശ്വാസവുമില്ലെന്നും ജലീൽ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
കെടി ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ:
ബാബരി മസ്ജിദ് കൊണ്ട് എല്ലാം അവസാനിക്കും എന്ന് കരുതിയ നിഷ്കളങ്കർക്ക് തെറ്റിയോ? ഇനിയും എന്തൊക്കെയാണ് കാണാനിരിക്കുന്നത്? സഹോദര മതസ്ഥരുടെ ആരാധനാലയം കയ്യൂക്കിൽ വശത്താക്കി പൂജ തുടങ്ങിയാൽ രാജ്യത്തിൻ്റെ ഭാവി എന്താകും? മതങ്ങളും വിശ്വാസങ്ങളും മനുഷ്യൻ്റെ സ്വാസ്ഥ്യം കെടുത്താനല്ല പിറവിയെടുത്തത്. മനുഷ്യ മനസ്സുകളെ ശാന്തിയുടെ തീരത്തേക്ക് ആനയിക്കാനാണ്.
എല്ലാ അതിക്രമങ്ങൾക്കും ഒരന്ത്യമുണ്ടാകും. സത്യവും നീതിയും ന്യായവും അധികാരബലത്തിൽ കുറച്ചുകാലത്തേക്ക് മണ്ണിട്ട് മൂടാൻ കഴിഞ്ഞേക്കാം. പക്ഷെ ധർമ്മയുദ്ധത്തിൻ്റെ പര്യവസാനം അധർമ്മത്തിൻ്റെ പരാജയം തന്നെയാകും. കുരുക്ഷേത്രം അതാണ് മാലോകരോട് പറയുന്നത്. ചെങ്കോലും കിരീടവും എല്ലാ കാലവും ഒരുകൂട്ടരുടെ കയ്യിൽ തന്നെ ശാശ്വതമായുണ്ടാകുമെന്ന് കരുതരുത്. നംറൂദിൻ്റെയും ഫറോവയുടെയും ഹിറ്റ്ലറുടെയും മുസ്സോളിനി യുടെയും ചരിത്രം എല്ലാവർക്കും പാഠമാണ്.
ദൈവം ഒന്നേയുള്ളൂ. വിവിധ മതക്കാർ വ്യത്യസ്ത ഭാഷകളിൽ വ്യതിരിക്ത പേരുകളിൽ വിളിക്കുന്നു എന്നുമാത്രം. ഈശ്വരനും അള്ളാഹുവും കർത്താവും ഒന്നുതന്നെ. അത് മനസ്സിലാകണമെങ്കിൽ സർവദർശനങ്ങളുടെയും ആന്തരാർത്ഥം ഉൾകൊള്ളാനാവാണം. സ്വാമി വിവേകാനന്ദൻ വഴിനടത്തിയ നാടിൻ്റെ ചിന്തകൾ ഭ്രാന്തമാകാതിരിക്കട്ടെ.
അയോധ്യയിലെ “വിജയഭേരി” കാശിയിലേക്ക് പടർത്താനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണ്. കാശി കഴിഞ്ഞാൽ മഥുരയിലേ ക്കാകും അതു നീളുക. ഇന്ത്യയുടെ മധ്യകാലചരിത്രം ഇരുട്ട് വീഴ്ത്തി തമസ്കരിക്കാനുള്ള ശ്രമം പാഴ് വേലയാണ്. താജ്മഹലും, കുതുബ്മിനാറും, ചെങ്കോട്ടയും, ഫത്ഹേപൂർസിക്രിയും, ചാർമിനാറും, എണ്ണൂറ് വർഷം ഇന്ത്യ ഭരിച്ച ചക്രവർത്തിമാരുടെ ശവകുടീരങ്ങളും, 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവും ലോകചരിത്രത്തിൻ്റെ കൂടി ഭാഗമാണ്.
സൂര്യപ്രകാശത്തെ കീറമുറം കൊണ്ട് തടഞ്ഞ്, ചുറ്റും ഇരുട്ട് പരത്താനാകും എന്നു കരുതുന്നത് മഹാമൗഢ്യമാണ്. ഭരണകൂടവും ജുഡീഷ്യറിയും ലക്കുകെട്ട ജനക്കൂട്ടത്തിൻ്റെ ഭാഷയിലല്ല വിധി പറയേണ്ടത്. പൗരാണികതക്ക് മതമില്ല. പൈതൃകങ്ങൾക്ക് വിശ്വാസവുമില്ല. അനുസ്യൂതമായ മനുഷ്യപ്രവാഹത്തിൻ്റെ ദിശ സൂചിപ്പിക്കുന്ന നാഴികക്കല്ലുകളാണവ. അതിലൊന്നിന് വിഘ്നം സംഭവിച്ചാൽ അട്ടിമറിക്കപ്പെടുന്നത് സത്യസന്ധമായ ഇന്നലെകളാകും.
ഒരു ദേശത്തിൻ്റെ സാംസ്കാരിക പാരമ്പര്യത്തിൻ്റെ കടക്ക് കത്തിവെച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് എല്ലാ തീവ്രചിന്താഗതിക്കാരും പിന്തിരിഞ്ഞാൽ മാത്രമേ സമാധാനം പുലരൂ. പകയും വിദ്വേഷവും നിലനിൽക്കുന്ന നാട്ടിലേക്ക് ഒരു ടൂറിസ്റ്റും വരില്ല. ആഭ്യന്തര സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ടാൽ ലോകം ഇന്ത്യയെ വെറുക്കും. ആരാധനാസ്വാതന്ത്ര്യം തടയപ്പെട്ടാൽ ഭാരതത്തിൻ്റെ മതിപ്പിന് മങ്ങലേൽക്കും. മസ്ജിദുകളും ചർച്ചകളും തകർക്കപ്പെട്ടാൽ പള്ളിപൊളിയൻമാരുടെ ദേശമെന്ന ദുഷ്പേരിന് ഗാന്ധിജിയുടെ രാഷ്ട്രം പാത്രമാകും. പഴയതുപോലെ ബഹുസ്വരതയുടെ ധർമ്മഭൂമിയായി ഇന്ത്യ മാറണം. അതിനാവണം ഓരോ ഭാരതീയൻ്റെയും പ്രവർത്തനവും പ്രാർത്ഥനയും.