സഭയിൽ മുഖ്യ മന്ത്രി പിണാറായി വിജയൻറെ പച്ചക്കള്ളം കേട്ട് ഞെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഒന്നും തന്നെ ഏശില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തന്റെ കൈകൾ ശുദ്ധമാണെന്നു പറഞ്ഞു കൊണ്ട് കൈകൾ ഉയർത്തിക്കാട്ടിയപ്പോഴാണ് ഗണേഷ് കുമാർ ഞെട്ടിക്കൊണ്ട് പിണറായി വിജയനെ നോക്കിയത്. എങ്ങനെ ഇത്തരത്തിൽ പച്ചക്കള്ളം പറയാൻ കഴിയുന്നു എന്ന ഭാവത്തിൽ ഗണേഷ് കുമാർ പിണറായിയെ നോക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. മുഖ്യന്റെ തള്ള് കേട്ട് നിയമസഭയിൽ ആരവം മുഴങ്ങിയപ്പോഴും കൈകെട്ടി മുഖം കുനിച്ചിരിക്കുകയായിരുന്നു ഗണേശൻ.
സഭയിൽ മകൾക്കെതിരെയുള്ള മാസപ്പടി വിവാദം ഉൾപ്പെടെ ചർച്ചയായപ്പോഴാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഒന്നും തന്നെ ഏശില്ലെന്നു മുഖ്യൻ സഭയിൽ തുറന്നടിച്ചു. ‘നേരത്തേ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. മനഃസമാധാനമാണു പ്രധാനം. തെറ്റു ചെയ്താൽ മനഃസമാധാനമുണ്ടാകില്ല. മറിച്ചാണെങ്കിൽ ഉള്ളാലെ ചിരിച്ചുകൊണ്ട് ഇതൊക്കെ കേൾക്കാൻ പറ്റും. ആ മാനസികാവ സ്ഥയിലാണു ഞാൻ. ഈ കൈകൾ ശുദ്ധമാണ്. ആരുടെ മുൻപിലും അൽപം തല ഉയർത്തിത്തന്നെ അതു പറയാൻ കഴിയും. പ്രതിപക്ഷത്തിന് ഇതുകൊണ്ടൊക്കെ ആവശ്യമുണ്ടാകും. ഈ ടീമിന്റെ നേതാവിന്റെ കസേരയിൽ ഇരിക്കുന്നയാളെ ഇകഴ്ത്തിക്കാണിക്കേണ്ടത് അവരുടെ രാഷ്ട്രീയമായ ആവശ്യമാണ്. അതു ജനം സ്വീകരിക്കുമോ എന്നു കാലം തീരുമാനിക്കട്ടെ’ എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എക്സാലോജിക് – സിഎംആർഎൽ ഇടപാടിൽ നേരത്തേ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവവിരുദ്ധവുമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സഭയിൽ ആരോപിച്ചിരുന്നു. മകളുടെ ഭാഗം കേൾക്കാതെയാണ് ആദായനികുതി തർക്കപരിഹാര ബോർഡിന്റെ ഉത്തരവെന്നാണ് അന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ, മകളുടെ ഭാഗം കേട്ടിട്ടും അവർക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഒരു രേഖയും ഹാജരാക്കാനായില്ലെന്നും കള്ളപ്പണം വെളുപ്പിച്ചതായി റജിസ്ട്രാർ ഓഫ് കമ്പനീസ് കണ്ടെത്തിയെന്നും സതീശൻ പറഞ്ഞു.
വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകളുടെ അന്വേഷണം കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിനു കീഴിൽ വിപുലമായ അധികാരങ്ങളോടെ പ്രവർത്തിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ഉറക്കം നഷ്ടപ്പെട്ടു എന്നതൊരു യാഥാർഥ്യം തന്നെയാണ്. കമ്പനികളുമായി ബന്ധപ്പെട്ട ഗുരുതര തട്ടിപ്പുകൾ അന്വേഷിക്കുന്ന ഏജൻസിയാണ് എസ്എഫ് ഐഒ. ഈ കേസിൽ അന്വേഷണം തടയാനുള്ള നിയമപരമായ നടപടികളും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരിൽ നിന്നും അഭിപ്രായം തേടിയാകും തീരുമാനം. തന്റെ കുടുംബത്തെ അഴിക്കുള്ളിലാക്കാനാണ് അന്വേഷണം എന്ന നിലപാടിലാണ് മുഖ്യമന്ത്രി.
വിശ്വസ്തരുമായെല്ലാം മുഖ്യമന്ത്രി ഈ വിഷയം ചർച്ച ചെയ്തു. ഏത് സാഹചര്യത്തേയും നേരിടാൻ പ്രത്യേക സംവിധാനം ഒരുക്കാനാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ പ്രതിസന്ധിയെ നേരിട്ടിരുന്നു. അതിവിശ്വസ്തനായ സിഎം രവീന്ദ്രനെ രക്ഷിച്ചെടുക്കാൻ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു. അങ്ങനെയാണ് രവീന്ദ്രൻ കേസുകളിൽ പ്രതിയാകാതെ രക്ഷപ്പെട്ടത്. ഇതിന് സമാനമായ സംവിധാനങ്ങൾ ഈ കേസിലും എടുക്കും. വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് കിട്ടിയാലും എല്ലാ വശവും ആലോചിച്ച് മാത്രമേ ഹാജരാകുന്നതിൽ തീരുമാനം എടുക്കൂ. സ്പെഷ്യൽ ക്രൈസസ് ടീമിനെ എല്ലാ കാര്യങ്ങളും നോക്കാൻ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.
വീണയുടെ കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായത്. കോർപറേറ്റ് മന്ത്രാലയമാണ് കേസ് എസ് എഫ് ഐ ഒയ്ക്കു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച വൈകീട്ടോടെ പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത ടക്കമുള്ള കാര്യങ്ങൾ എസ് എഫ് ഐ ഒ അന്വേഷിക്കും. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. ഇതിലൂടെ മുഖ്യമന്ത്രിയുടെ മകൾ കൂടുതൽ കുരുക്കിലേക്കാണ് നീങ്ങുന്നതെന്നാണ് സൂചന. വീണയെ ക്ലിഫ് ഹൗസിലെത്തി ചോദ്യം ചെയ്യാനും സാധ്യത ഏറെയാണ്.