കുമളി . വയോധികയായ അന്നക്കുട്ടിയെ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് ഭക്ഷണവും മരുന്നും ഇല്ലാതെ അനാഥയായി നരക തുല്യമായ ജീവിതം നയിച്ച് മരണപ്പെട്ട സംഭവത്തിൽ മക്കളെ ജോലിയിൽ നിന്ന് പിരിച്ചുവിടും. അന്നക്കുട്ടിയെ ഉപേക്ഷിച്ച മകനും മകൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അവശയായതിനെത്തുടർന്ന് ആശുപത്രിയിൽ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിൽ മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരൻ സജി (55 ) സഹോദരി സിജി (50) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്..
കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. സജി കളക്ഷൻ ഏജന്റായാണ് കേരള ബാങ്കിൽ ജോലി ചെയ്യുന്നത്. സജി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് പുറത്ത് വരുന്ന വിവരം.
മുതിർന്ന പൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് രണ്ടു മക്കൾക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് കുമളി പൊലീസ് പറഞ്ഞിട്ടുണ്ട്. മക്കൾ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാവിലെയാണ് മരണപ്പെട്ടത്. പൊലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ പോലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയിൽ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും വലർത്തുനായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയായിരുന്നു അയാൾ നൽകിയിരുന്നത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്കാരത്തിന് മുൻപ് കുമളി ബസ്റ്റാന്റിൽ പൊതുദർശനത്തിന് വച്ച അന്നക്കുട്ടിയുടെ ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
പള്ളിയിലെ സംസ്കാര ചടങ്ങുകൾ തീരും വരെ ജില്ലാ കളക്ടറും സബ് കളക്ടറും സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. കുമളി എസ് ഐ ലിജോ പി മാണിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. മകൻ ജനക്കൂട്ടത്തിന് പിന്നിൽ ഒളിച്ചു നിന്നതിൽ പിന്നെ പൊതുജനങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി അവർക്കി ടയിലൂടെ സ്വന്തം അമ്മക്ക് ആദരാഞ്ജലി അർപ്പിക്കുകയായിരുന്നു. ഒന്നാം മൈലലിലെ സ്ഥലം വിറ്റതുക അമ്മ വീതം വച്ചതിലുള്ള പ്രതിഷേധമാണ് മകൻ പ്രകടിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടി കഴിഞ്ഞുവന്നിരുന്നത്.