തിരുവനന്തപുരം . അയോധ്യയിൽ രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ നടന്നതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിനെതിരെ രൂക്ഷ വിമർശങ്ങളും ആരോപണങ്ങളുമാണ് പിണറായി വിജയൻ ഉന്നയിച്ചിരിക്കുന്നത്. ‘ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും എന്നും, ഒരു മതപരമായ ആരാധനാലയത്തിന്റെ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുന്നു എന്നതുമാണ് പിണറായിയെ അസ്വസ്ഥനാ ക്കുന്നത്.
ചടങ്ങിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരിൽ നിന്ന് ക്ഷണം ലഭിച്ചിരു ന്നതായും, ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കണമെന്നതിനാൽ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കാത്തതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.
ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല എന്ന ആക്ഷേപം ഉന്നയിച്ചിരിക്കുന്ന പിണറായി വിജയൻ, ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുറുകെ പിടിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ഏതു മതമാണ് ആരാണ് അടിച്ചേൽപ്പിക്കുന്നതെന്നു പറയാതെ വിഴുങ്ങിയിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ച കാലം മുതൽ ഇന്ത്യയുടെ സ്വത്വമാണിത്. വിശ്വാസികളും അവിശ്വാസികളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ഓരോ പൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കണം. മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്നു പറഞ്ഞിരിക്കുന്ന പിണറായി വിജയനു അയോധ്യയിൽ നടന്ന‘പ്രാണപ്രതിഷ്ഠ’ ഏറെ അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നു എന്നതാണ് വാക്കുകളിലൂടെ വ്യക്തമാക്കപ്പെടുന്നത്.
ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല, ഒരു മതം വലുതും മറ്റൊന്ന് ചെറുതും എന്ന് പറയാൻ കഴിയില്ല. ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണ് എന്ന് ജവഹർലാൽ നെഹ്റു തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ പാരമ്പര്യം നമ്മുടെ ചരിത്രത്തിലുണ്ടെന്നും ഇപ്പോൾ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ കുറഞ്ഞു വരുന്നതായും മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ ഇത് അസ്വസ്ഥത ഉണ്ടാക്കുമെന്നും പിണറായി പറഞ്ഞിട്ടുണ്ട്.