തിരുവനന്തപുരം . പ്രശസ്ത മാന്ത്രികന് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉണർന്ന ആരോപണങ്ങളും അതിനു മുതുകാട് നൽകിയ മറുപടിയുമൊക്കെ വിവാദമാവുകയാണ്. മാജിക് പ്ലാനറ്റ് എന്ന സ്ഥാപനത്തില്‍ വിദേശത്തുനിന്നടക്കം കണക്കില്ലാത്തവിധം പണമെത്തുകയാണെന്നും ഭിന്നശേഷി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ക്ക് മുതുകാട് കഴിഞ്ഞദിവസം മറുപടി കൊടുത്തിരുന്നു. എന്നാല്‍, തുടർന്നും മുതുകാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണം ശക്തമാണ്.
ലോകമെങ്ങും മാജിക് പരിപാടികള്‍ അതരിപ്പിച്ചിരുന്ന മുതുകാട് തന്റെ പരിപാടികളെല്ലാം നിര്‍ത്തിവെച്ചാണ് കലാപരമായി പ്രതിഭകളായ ഭിന്നശേഷി കുട്ടികളെ പ്രോത്സാഹിപ്പിക്കാനിറ ങ്ങിയതെന്നും എന്നാല്‍, മാജിക് പരിപാടികളേക്കാള്‍ ലാഭമുള്ളതാണ് മാജിക് പ്ലാനറ്റെന്ന് മനസിലാക്കിയാണ് മുതുകാട് പ്രവര്‍ത്തിക്കുന്ന തെന്നും ആയിരുന്നു ചിത്ര സി ആര് എന്ന പ്രൊഫിലിലൂടെയാണ് മുതുകാടിനെതിരെ ആരോപണം ഉയരുന്നത്.
സര്‍ക്കാര്‍ തലത്തില്‍നിന്നും ഫണ്ട് കിട്ടുന്നില്ലെന്ന മുതുകാടിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതിന്റെ തെളിവുകളും ചിത്ര പുറത്തുവിടുകയാണ് ഉണ്ടായത്. ചിത്രയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ ഫണ്ട് ലഭിച്ചതെങ്ങിനെ യെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞദിവസം മുതുകാട് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുകയുണ്ടായി. മാജിക് പ്ലാനറ്റ് തികച്ചും സുതാര്യമായ രീതിയില്‍ നടത്തിക്കൊണ്ടുപോകുന്ന താണെന്നും തന്റെ സമ്പാദ്യം അതിനായി നിക്ഷേപിച്ചതല്ലാതെ ഒരു രൂപ പോലും താനെടുത്തിട്ടില്ലെന്നും മുതുകാട് അവകാശപ്പെടുന്നു.
മുതുകാടിന്റെ വിശദീകരണം പുറത്തുവന്ന ശേഷം പോലും മറുപടിയിൽ വ്യത്യതയില്ലെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മേതിലാജ് എംഎയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മുതുകാടിന്റെ വിശദീകരണം ചോദ്യം ചെയ്യുകയാണ്. ഭിന്നശേഷിക്കാരോടുള്ള സ്നേഹം മുതുകാടിന്റെ മറുപടിയില്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ വിശദീകരണം പൂര്‍ണമല്ലെന്നും മേതിലാജ് തന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഒപ്പം മുതുകാടിന്റെ മറുപടി വെല്ലുവിളിയായാണ് തോന്നുന്നതെന്നും മേതിലാജ് എംഎ പറഞ്ഞിരിക്കുന്നത്.
മേതിലാജ് എംഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
മജീഷ്യന്‍ മുതുകാട് തന്റെ പക്ഷം വിശദീകരിച്ചു കൊണ്ട് പുറത്തിറക്കിയ വീഡിയോ കണ്ടു. തഴക്കവും പഴക്കവും വന്ന ഒരു മോട്ടിവേഷണല്‍ സ്പീക്കറുടെ ഭാവാദികളോടെ അദ്ദേഹം പറയുന്നതില്‍ പലതുമുണ്ട് എന്നാല്‍ ഓട്ടിസം ബാധിച്ച കുട്ടികളോടുള്ള കാരുണ്യം മാത്രമില്ല ആ വാക്കുകളില്‍.
നോക്കൂ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവിനെ പോലെ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് ഇത് ഓട്ടിസം ബാധിച്ച മുഴുവന്‍ കുട്ടികളെയും ഏറ്റെടുക്കാനുള്ള സ്ഥലമല്ല, അവരുടെ മുഴുവന്‍ പ്രശ്നങ്ങളും ഏറ്റെടുക്കാനുള്ള ഇടവുമല്ല എന്നാണ്. അല്ലാതെ കാരുണ്യത്തോടെ അങ്ങിനെ ഏറ്റെടുക്കണമെന്ന് ആഗ്രഹമുണ്ടെന്നോ അതിനു കഴിയാത്തതിന് ഖേദമുണ്ടെന്നോ അല്ല, ആ വാക്കുകളില്‍ കാരുണ്യം ഒഴികെ മറ്റെല്ലാമുണ്ടായിരുന്നു.
ഒരിടത്ത് ഇത് ഡിഫെറെന്റ് ആര്‍ട്ട് സെന്റര്‍ മാത്രമാണെന്നും അവരുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുക മാത്രമാണ് സെന്ററിന്റെ ലക്ഷ്യം എന്നു പുഞ്ചിരിയോടെ പറയുന്ന അദ്ദെഹം അതിനു തൊട്ടു മുന്‍പ് കുട്ടികള്‍ക്ക് ഓവറാള്‍ ഇമ്പ്രൂവ്മെന്റ് ഉണ്ടായെന്നും അതിനു തെറാപ്പിസ്റ്റുകളും ഡോക്ടേഴ്സും മറ്റും സാക്ഷ്യം പറയുമെന്ന് പറഞ്ഞതും അങ്ങോട്ട് പൊരുത്തപ്പെടുന്നതായി തോന്നിയില്ല.
പിന്നെ മാജിക് പ്ളാനറ്റ് ഒരു ട്രസ്റ്റിന്റെ കീഴിലാണെന്നും ആ ട്രസ്റ് സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ സംഭാവനകള്‍ സ്വീകരിക്കാറുണ്ടെന്നും അവിടെ different art centre ന്റെ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ വരുന്ന ആര്‍ക്കും സംഭാവനകള്‍ കൗണ്ടറില്‍ നല്‍കാമെന്നും അതിനെല്ലാം റെസിപ്റ് നല്‍കും എന്നും പറയുന്ന അദ്ദെഹം തന്നെ അതേ ശ്വാസത്തില്‍ തന്നെ Different arts centre ന്റെ പേരില്‍ യാതൊരു സര്‍ക്കാര്‍ സഹായവും സ്വീകരിക്കുന്നില്ല എന്നും പറയുന്നത് അങ്ങോട്ട് മനസ്സിലായില്ല.
DAC മാജിക് പ്ലാനറ്റ് എന്ന ട്രസ്റ്റിന് കീഴില്‍ ആണെങ്കില്‍ പിന്നെ ഈ വരുന്ന ഫണ്ടുകളെ എങ്ങിനെയാണ് വേര്‍തിരിച്ചു കാണുക. അല്ലെങ്കില്‍ തന്നെ മാജിക് പ്ലാനറ്റ് എന്ന സംവിധാനത്തിന് കീഴില്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഓട്ടിസ്റ്റിക്കായ മക്കളെ സംരക്ഷിക്കാനുള്ള ഇടം പ്രവര്‍ത്തിക്കുന്നത് ശരിയാണോ മാജിക് പ്ലാനറ്റ് എന്ന ട്രസ്റ്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ ഓട്ടിസ്റ്റിക് ആയ കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യം പെടുമോ? അതിനു മറ്റൊരു ട്രസ്റ് ആയിരുന്നില്ലേ തുടങ്ങേണ്ടിയിരുന്നത്?
പിന്നെ ദിവസവും പേരന്റ്സിനൊപ്പം വന്നു പോകുക മാത്രം ചെയ്യുന്ന, അവരുടെ കലാപരമായ കഴിവുകള്‍ മാത്രം വികസിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന, മറ്റൊന്നും തങ്ങളുടെ ലക്ഷ്യമല്ലെന്നു പ്രഖ്യാപിക്കുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് ആ മക്കളെ സംരക്ഷിക്കുന്നു എന്നൊക്കെ പറയാന്‍ കഴിയുന്നത്.
ഉത്തരവാദിത്തപ്പെട്ട ആര്‍ക്കും വന്നു കണക്കുകള്‍ പരിശോധിക്കാം എന്നു പറഞ്ഞതും രസകരമായി തോന്നി. മറ്റേതെങ്കിലും വികസിത രാജ്യത്തായിരുന്നെങ്കില്‍ പബ്ലിക് ഡൊമൈനില്‍ വരേണ്ടിയിരുന്ന കണക്കുകള്‍ ആണ്.
ഒപ്പം അയാള്‍ കാസര്‍കോട് ഇത്തരം ഒരു പ്രോജക്ട് തുടങ്ങാന്‍ 100 കോടി സമാഹരിക്കണം എന്നൊക്കെ പറയുന്നുണ്ട്. ഓട്ടിസ്റ്റിക് ആയ കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഒന്നും ലക്ഷ്യമല്ലെങ്കില്‍ അവരെ മാജിക് പഠിപ്പിക്കാനായി മാത്രം ഇത്രേം വലിയ പ്രോജക്ട് അത് എത്ര മാത്രം ഗുണകരമാണ് എന്നൊക്കെ ചിന്തിക്കേണ്ടത് ആ പ്രൊജക്ടില്‍ ഭാഗമാകുന്നവര്‍ ആണ്.
അയാള്‍ സംസാരിച്ചതില്‍ 90 ശതമാനവും സാമ്പത്തിക കാര്യങ്ങള്‍ ആയിരുന്നുവെന്നതും കൗതുകമായി തോന്നി. അയാള്‍ക്കെതിരെ ഉള്ള ആരോപണങ്ങളില്‍ ബഹു ഭൂരിപക്ഷവും സാമ്പത്തികമായിരുന്നില്ല. അവിടെ വേണ്ടത്ര ഫെസിലിറ്റി ഇല്ലെന്നും ഓട്ടിസ്റ്റിക് ആയ കുട്ടികള്‍ക്ക് വേണ്ട പരിചരണം അല്ല ലഭിക്കുന്നതെന്നും അവരോട് വേണ്ടത്ര കാരുണ്യത്തോടെയല്ല പെരുമാറുന്നതെന്നും അവിടുത്തെ രീതികള്‍ കുട്ടികള്‍ക്ക് ഗുണപരമല്ലെന്നും ഇദ്ദേഹത്തിന് ഇതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലെന്നും പരാതികള്‍ അല്ലെങ്കില്‍ കുറവുകള്‍ നല്ല ഉദ്ദേശ്യത്തോടെ പരിഹരിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇല്ലെന്നും ഒക്കെയായിരുന്നു. അതേക്കുറിച്ചൊക്കെ അയാള്‍ ഒറ്റവാക്കില്‍ രക്ഷിതാക്കളുടെ അപക്വമായ പരാതികള്‍ എന്നു പറഞ്ഞു തള്ളുകയായിരുന്നു. അയാള്‍ ആ രക്ഷിതാക്കളെക്കാള്‍ പക്വതയും അറിവും ഈ വിഷയത്തില്‍ നേടിയതെങ്ങിനെ എന്നയാള്‍ പറഞ്ഞതുമില്ല.
DAC ക്കെതിരെ ആരോപണമുന്നയിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ നമ്മോട് പറഞ്ഞതു അയാള്‍ അവരോട് ഭക്ഷണവും നിങ്ങള്‍ വരുന്ന വാഹനവും യൂണിഫോമും ഉള്‍പ്പെടെ ഇവിടെ നിന്ന് കിട്ടുന്ന എല്ലാം അയാളുടെ ഔദാര്യമാണ് റോസിക്ക് ഈ വീട് ഇഷ്ടമല്ലെങ്കില്‍ റോസിക്ക് ഇറങ്ങിപ്പോകാം എന്നു പറഞ്ഞു എന്നാണ്.
അത് തന്നെയാണ് അയാള്‍ അല്പം മയപ്പെടുത്തി ആ വീഡിയോയിലും നമ്മോട് പറഞ്ഞത്. ഭക്ഷണവും വാഹന സൗകര്യവും യൂണിഫോമും ഓക്കെ സൗജന്യമാണ്. ഞാന്‍ പുറത്താക്കിയവരും അഡ്മിഷന് നല്കാത്തവരുമാണ് പരാതി പറയുന്നത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ ഇത് വന്നു നടത്തൂ, കാസര്‍കോട്ടെ പ്രോജക്ട് നിങ്ങള്‍ ഏറ്റെടുക്കൂ എന്നൊക്കെയാണ്. പുഞ്ചിരിയോടെ നയചാതുര്യത്തോടെ സമൂഹത്തോട് പറഞ്ഞ വെല്ലുവിളിയായിട്ടാണ് അതെനിക്കു തോന്നിയത് ആ രക്ഷിതാക്കളോട് എന്റെ ഔദാര്യം പറ്റി വേണമെങ്കില്‍ നിന്നാല്‍ മതി അല്ലെങ്കില്‍ ഇറങ്ങിപ്പോകൂ എന്നു പറഞ്ഞതില്‍ നിന്നും അത്ര ദൂരെയൊന്നുമല്ല അത്.