തിരുവനന്തപുരം . ഒടുവിൽ എഐ ക്യാമറകള്‍ വെച്ചതിന് കോടതി വടിയെടുത്തപ്പോൾ കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ച സാഹചര്യത്തിലാണ് പിണറായി സർക്കാരിന്റെ കണ്ണ് തുറന്നത്. പണമില്ലെങ്കിൽ കണ്ട്രോള് റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയിരുന്നു.
എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത് ജൂണ്‍ അഞ്ചുമുതലാണ്. മൂന്നു മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകുമെന്നായിരുന്നു സർക്കാർ ഉണ്ടാക്കിയിരുന്ന ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉണ്ടായതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തുകയാണ് ഉണ്ടായത്.
ആദ്യ ധാരണ പത്രത്തിൽ ഉണ്ടായിരുന്ന പിഴവുകൾ തിരുത്തി അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രി സഭാ തീരുമാനം. ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സർക്കാർ കൂട്ടാക്കിയില്ല. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉണ്ടായ പിഴത്തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു..
കെൽട്രോണ്‍ പണം ആവശ്യപ്പെട്ട് നാലു കത്തുകൾ ആണ് സർക്കാരിന് നൽകിയത്. 14 കണ്ട്രോള് റൂമിന്റെ പ്രവർത്തനവും, അവിടെയുള്ള 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാനയക്കാനുള്ള ചെലവുമൊക്കെയായി 7 കോടി കെൽട്രോൺ ചിലവാക്കിയെന്നും അറിയിച്ചിരുന്നു. ഇനി കണ്ട്രോള് റൂമുകള്‍ പ്രവർത്തിക്കില്ലെന്നും കെൽട്രോള്‍ കടുത്ത നിലപാടെടുക്കുകയുണ്ടായി.
പിഴ ഈടാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി നാമമാത്രമായ ചെല്ലാനുകളാണ് അയച്ചിരുന്നത്. പണം കൊടുക്കുന്നതിൽ തീരുമാനമാകാതെ നിൽക്കുന്നതിനിടെ ഒരു മാസം മുൻ ഗതാഗതമന്ത്രി നവകേരള സദസ്സിന്റെ യാത്രയിലുമായിരുന്നു. പുതിയ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം ചുമതലയേറ്റ് ആദ്യം പരിഹരിച്ചത് കെൽട്രോണിന് നൽകാനുള്ള പണത്തിൻെറ കാര്യമായിരുന്നു.
ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ആദ്യ ഗഡുവാണ് അനുവദിച്ചത്. ഈ പണം കടം തീർക്കാൻ മാത്രമേ തികയൂ എന്നാണ് കെൽട്രോൺ നിലപാട്. അടുത്ത ഗഡു സർക്കാർ നല്കുന്നില്ലെങ്കിൽ ഇനിയും കെൽട്രോൺ കോടതിയെ സമീപിക്കേണ്ടിവരും. അനുബന്ധ ധാരണ പത്രത്തിൽ കെൽട്രോണും സർക്കാരുമായുള്ള തർക്കം ഇനിയും തുടരുമെന്നാണ് റിപ്പോർട്ടുകൾ.