സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പിണറായി സർക്കാരിന്റെ അനാസ്ഥ മൂലം മരിക്കാനൊരുങ്ങുന്നു.
നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി ആരംഭിച്ച പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രി കൽ പിന്മാറുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചിരിക്കുകയാണ്. കുടിശ്ശിക ഇനത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോടികള്‍ കുടിശികയായ സാഹചര്യത്തിലാണ് ഇത്.
പിണറായി സര്‍ക്കാര്‍ 400 കോടി രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം 100 കോടി രൂപയാണ് കുടിശ്ശിക. 400ഓളം സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിച്ച് വന്നിരുന്നത്.
നിര്‍ധന രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതി പ്രകാരം, രോഗി ആശുപത്രി വിട്ട് 15 ദിവസത്തിനുള്ളില്‍ പണം സ്വകാര്യ ആശുപത്രികള്‍ക്ക് കൈമാറും എന്നായിരുന്നു വ്യവസ്ഥ. കൃത്യ സമയത്ത് പണം നല്കാന് കഴിഞ്ഞില്ലെങ്കില്‍ പലിശ കൂടി നൽകുമെന്നും പറഞ്ഞിരുന്നു. നിലവില്‍ 150ഓളം ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറി കഴിഞ്ഞിരിക്കുകയാണ്.
സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് സംസ്ഥാനത്തെ നിര്‍ധന രോഗികളെ കാര്യമായി ബാധിക്കും. പണം ലഭിക്കാന്‍ വൈകിയാല്‍ മറ്റ് ആശുപത്രികളും ഉടന്‍ പിന്മാറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിലും സമാന സാഹചര്യം ഉണ്ടായി. കുടിശ്ശിക ഉടന്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നല്കിയ വാഗ്ദാനത്തിന്മേല് തുടര്‍ന്നും ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാവുകയായിരുന്നു.