36 വര്‍ഷത്തെ ചരിത്രത്തിലാദ്യം മിസോറാം ഭരണം പുതിയ പാര്‍ട്ടിയുടെ കരങ്ങളിലേക്ക്. എംഎന്‍എഫും കോണ്‍ഗ്രസും മാറി മാറി അധികാരത്തിലിരുന്ന മിസോറാം സെഡ്പിഎം ഇനി ഭരിക്കും. 27 സീറ്റെന്ന വന്‍ ഭൂരിപക്ഷത്തിലൂടെയാണ് സെഡ്പിഎം മിസോറാമിന്റെ ഭരണം കയ്യാളിയിരിക്കുന്നത്. കഴിഞ്ഞ തവണ എംഎന്‍എഫ് 26 സീറ്റായിരുന്നു നേടിയിരുന്നത്. എന്നാല്‍ ഇത്തവണ 10 സീറ്റ് മാത്രമേ എംഎന്‍എഫിന് നേടാനായുള്ളൂ. 2018ല്‍ അഞ്ച് സീറ്റ് നേടിയ കോണ്‍ഗ്രസാകട്ടെ ഇത്തവണ ഒരു സീറ്റെന്ന നിലയിൽ എത്തി. ബിജെപി രണ്ട് എന്ന സംഖ്യയിലേക്ക് സീറ്റ് ഉയര്‍ത്തി.
എക്സിറ്റ് പോളുകള്‍ പ്രഖ്യാപിച്ച തൂക്കുസഭയെന്ന പ്രവചനത്തെ തകിടം മറിച്ചാണ് സെഡ്പിഎം ഒറ്റയ്ക്ക് സര്‍ക്കാര്‍ നേടാനുള്ള സീറ്റുകൾ നേടിയത്. സെഡ്പിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ലാല്‍ദുഹോമ സെര്‍ച്ചിപ്പ് മണ്ഡത്തില്‍ 2982 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എംഎന്‍എഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന ജെ മല്‍സോംസുവാല വാന്‍ചൗങ്ങിനെ പിന്നിലാക്കിയാണ് ലാല്‍ദുഹോമയുടെ വിജയം. സെഡ്പിഎമ്മിന്റെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായിരുന്ന ജെജെ ലാല്‍പെഖ്ലുവയും യുവാക്കളെ പ്രതിനിധീകരിച്ച് ഇക്കുറി സഭയിൽ എത്തുന്നുണ്ട്.
സെഡ്പിഎമ്മിന്റെ ബാരില്‍ വന്നേയ്സങിയാണ് മിസോറാം നിയമസഭയിലേക്ക് എത്തുന്ന അഞ്ചാമത്തെ വനിത. കഴിഞ്ഞ നിയമസഭയില്‍ ഒരു സീറ്റ് പോലും വനിതകള്‍ക്ക് ലഭിച്ചില്ലെന്ന അപവാദവും ഇല്ലാതായി. ഐസ്വാള്‍ സൗത്ത് മൂന്ന് സീറ്റില്‍ നിന്നാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎന്‍എഫിന്റെ മുഖ്യമന്ത്രി അടക്കം മിസോറാമില്‍ തോൽവിയടഞ്ഞു.
ഐസ്വാള്‍ ഈസ്റ്റ് മണ്ഡലത്തില്‍ സെഡ്പിഎമ്മിന്റെ ലാല്‍തന്‍സങയോട് 2101 വോട്ടുകള്‍ക്കാണ് സോറംതങ അടിയറവു പറഞ്ഞത്. ഉപമുഖ്യമന്ത്രി തവന്‍ലൂയ ആരോഗ്യ മന്ത്രി ആര് ലാല്‍താംഗ്ലിയാന, മന്ത്രി ലാല്‍റുത്കിമ തുടങ്ങിയവരും സെഡ്പിഎമ്മിന് മുന്നില്‍ മുട്ട് കുത്തി. മിസോറാമില്‍ കഴിഞ്ഞ വര്‍ഷം അക്കൗണ്ട് തുറന്ന ബിജെപി ഇത്തവണ രണ്ട് സീറ്റുകള്‍ നേടി എന്നതാണ് എടുത്ത് പറയേണ്ടത്. കോണ്‍ഗ്രസാകട്ടെ 5 സീറ്റില്‍ നിന്നും ഒന്നിലേക്ക് മുട്ടിടിച്ച് വീഴേണ്ടിയും വന്നു.