പത്തനംതിട്ട . മണ്ഡലകാലത്തെ തീർത്ഥാടന യാത്രയ്ക്ക് ശബരിമല ശ്രീ ധർമ്മ ശാസ്ത്രാക്ഷേത്രത്തിൽ തുടക്കം. വൃശ്ചികം ഒന്നിന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ്. പുലർച്ചെ മൂന്ന് മണിക്ക് ശ്രീ കോവിൽ നട തുറന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. ഗണപതി ഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും തുടർന്ന് ഉണ്ടായി.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് നട തുറന്ന് ദീപം തെളിയിച്ചത് മുതൽ ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് സന്നിധാനത്തെത്തി ദർശനം നടത്തി വരുന്നു. കേന്ദ്ര കർഷകക്ഷേമ സഹമന്ത്രി ശോഭാകരന്തലജെ ഉൾപ്പെടെ ദർശനത്തിന് എത്തിയവരിൽ പെടും.
ശ്രീകോവിൽ നട തുറന്നതിന് ശേഷം ഗണപതി, നാഗം ഉപദേവതാ ക്ഷേത്രങ്ങളിൽ തന്ത്രി വിളക്ക് തെളിയിച്ചു. മാളികപ്പുറം മേൽശാന്തിയായി വി ഹരിഹരൻ നമ്പൂതിരിയും ചുമതലയേറ്റ് ദീപം തെളിയിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് പുതിയ മേൽശാന്തിയായി പിഎൻ മഹേഷ് നമ്പൂതിരി ചുമതല ഏൽക്കുന്നത്.
ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ. അന്ന് രാത്രി 10 മണിയ്ക്ക് നട അടക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെയാണ് തീർത്ഥാടന കാലം. അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. വെർച്വൽ ബുക്കിംഗ് മുഖേനയാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.