തിരുവനന്തപുരം . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫെയ്‌സ് ബുക്കിലൂടെയാണ് സന്ദീപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് തുങ്ങി മരണവുമായി ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യർ തന്റെ കുറിപ്പിൽ ആരോപിക്കുന്നത്.
സന്ദീപ് വാര്യരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് പിണറായി സർക്കാർ വക തിരുവനന്തപുരം സെൻട്രൽ ജയിലിൽ സുഖവാസം . കൊലയാളികൾക്ക് നിയമവിരുദ്ധമായി നിത്യസന്ദർശകരെത്തുന്നു എന്നും വിവരമുണ്ട്. തടവുകാരെ മതം തിരിച്ച് പാർപ്പിക്കാനും നീക്കം നടന്നിട്ടുണ്ട് . ഇക്കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട തടവുകാരന്റേത് ദുരൂഹ മരണമാണ്. ഇതിൽ രൺജിത്ത് ശ്രീനിവാസൻ കേസിലെ പ്രതികളുടെ ബന്ധം അന്വേഷിക്കണം. പിണറായി ഭരണത്തിൽ ജയിലിലും തീവ്രവാദികൾക്ക് പ്രത്യേക പരിരക്ഷ നൽകുന്നു. പ്രതിഷേധം ഉയരുക തന്നെ ചെയ്യും’. സന്ദീപ് വാര്യർ ഫെയ്‌സ് ബുക്കിൽ കുറിച്ചിരിക്കുന്നു.
ആലപ്പുഴ പുന്നപ്ര സ്വദേശി സൽമാൻ എന്നു വിളിക്കുന്ന സന്ദീപാ(44)ണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ മരണപ്പെടുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ജയിലിലെ അഞ്ചാം ബ്ലോക്കിലെ ടോയ്‌ലറ്റിനുള്ളിൽ സന്ദീപിനെ തൂങ്ങിയനിലയിൽ കണ്ടെത്തുകയാണ് ഉണ്ടായത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ജയിലിലെ സ്റ്റോർ ബ്ലോക്കിൽ എത്തിച്ചപ്പോഴാണ് ടോയ്‌ലറ്റിൽ കയറി തൂങ്ങിയതെന്നാണ് ജയിൽ അധികൃതർ ഇത് സംബന്ധിച്ച് നൽകിയിരിക്കുന്ന വിശദീകരണം. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനു ശിക്ഷ ലഭിക്കുന്നതോടെ 2019ലാണ് സന്ദീപ് സെൻട്രൽ ജയിലിൽ എത്തുന്നത്. മാനസികരോഗത്തെത്തുടർന്ന് 2023ൽ ഇയാൾ ഒരുമാസത്തോളം പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നും ഇയാൾ ചികിത്സയിലായിരുന്നതായി പൂജപ്പുര പൊലീസ് പറയുന്നുണ്ട്.