തിരുവനന്തപുരം . LDF കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട ബിജെപി പ്രവേശന വിവാദത്തിൽ പാർട്ടിയും മുന്നണിയും പ്രതിരോധത്തിലായ സാഹചര്യത്തിൽ കടുത്ത നടപടിയിലേക്ക് സിപിഎം. തെരഞ്ഞെടുപ്പ് വിലയിരുത്താൻ തിങ്കളാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. മുന്നണി കൺവീനർ സ്ഥാനം ഒഴിയേണ്ടി വരുമെന്ന കാര്യം നേതാക്കൾ ഇപിയെ ഇതിനകം അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ പുറത്തുവന്ന വിവാദം തിരിച്ചടിയാകുമോയെന്ന ആശങ്ക നിലനിൽക്കെ CPM ന്റെ മുതിർന്ന നേതാവിനെതിരെ നടപടിയെടുത്ത് തൽക്കാലം മുഖംരക്ഷികാണാന് സിപിഎം ആലോചിക്കുന്നത്. ഒപ്പം ബിജെപിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് പാർട്ടിയിൽ നിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന സന്ദേശം നല്‍കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുകയാണ്. മുഖ്യമന്ത്രിയടക്കം ജയരാജനെതിരെ രംഗത്തെത്തിയതോടെ ഭൂരിഭാഗം നേതാക്കളും നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നു. എന്നാൽ കണ്ണൂരിലെ ഒരു വിഭാഗം നേതാക്കൾ ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെ വിമർശിക്കുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടിയിരുന്നത്.
വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ പാർട്ടി തീർത്തും പ്രതിസന്ധിയിലായി. ഇപിയെ പിന്തുണയ്ക്കുന്നില്ലെന്ന് മാത്രമല്ല വിഷയത്തിൽ കൃത്യമായ വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയരുകയാണ്. പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച അത്ര നിഷ്കളങ്കമ ല്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമായ തോമസ് ഐസക്ക് പ്രതികരിച്ചിരിക്കുന്നത്. നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തന്റെ നിലപാട് പാര്‍ട്ടി വേദിയില്‍ ശക്തമായി ഉന്നയിക്കുമെന്നും ഐസക്ക് വ്യക്തമാക്കി ക്കഴിഞ്ഞു. മിക്ക നേതാക്കൾക്കും ഇതേ വികാരം തന്നെയാണ് ഉള്ളത്.
പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായിയുടെ പരസ്യവിമ ർശനം കടുത്ത നടപടി ഉറപ്പാണ് എന്ന് ചൂണ്ടികാട്ടുന്നതാണ്. പാര്‍ട്ടി അച്ചടക്ക നടപടികളില്‍ ഒന്നായ പരസ്യശാസനക്ക് തുല്യമായിട്ടാണ് പിണറായിയുടെ പരസ്യവിമർശനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ കടുത്ത നടപടി ഉറപ്പാണ്. ഇടത് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതില്‍ അവസാനിക്കുമോ കേന്ദ്ര കമ്മറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടിയെന്നാണ് ഇനി അറിയേണ്ടുന്ന കാര്യം.
പിണറായി വിജയൻ ഒറ്റയടിക്ക് ജയരാജനെ കൈവിട്ടതോടെ പിണറായി പറഞ്ഞതും പറയുന്നതുമാണ് പാർട്ടി നയമെന്ന ഉറച്ച നിലപാടിലാണ് ഭൂരിഭാഗം പേരും ഇപ്പോഴുള്ളത്. എന്നാൽ, നടപടിയെടുത്ത് വിഷയം ചര്‍ച്ചയാക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് വിയോജിപ്പുണ്ട്. അതിനാൽ ഇ.പിക്കെതിരായ നടപടിയിൽ സാവകാശം എന്ന നിലപാടെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
ഇ.പിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് നേരെയാണ് പ്രതിപക്ഷം വിരൽ ചൂണ്ടുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ജയരാജനില്‍ മാത്രം ഒതുങ്ങുന്നതല്ല സിപിഎമ്മിന്റെ ബിജെപി ബാന്ധവമെന്ന വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.
‘ജയരാജന് കണ്ടത് തെറ്റാണെങ്കില്‍ മുഖ്യമന്ത്രി കണ്ടതും തെറ്റാണ്. മുഖ്യമന്ത്രി ജാവദേക്കറിനെകുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇത് വളരെ വ്യക്തമായ ഡീലാണെന്നും കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന കേരളത്തിലെ മുഖ്യമന്ത്രി ബിജെപിയുമായി ഒരു അവിഹിത ബന്ധത്തിന് വേണ്ടി കൃത്യമായ കളമൊരുക്കുകയാണെന്നും’ ആണ് വേണുഗോപാൽ ആരോപിക്കുന്നത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചതെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, താനും എത്രയോ വട്ടം കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇത് സിപിഎം – ബിജെപി ഡീലിന്റെ ഭാഗമാണെന്നും കുറ്റപ്പെടുത്തുന്നു.