ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പ്രകോപിപ്പിക്കുന്നതിന് പകരം ചർച്ച നടത്തുകയാണ് വേണ്ടതെന്ന് മണിശങ്കർ അയ്യർ പറഞ്ഞു. കഴിഞ്ഞ മാസം 15ന് ചിൽ പില്ലുമായി നടത്തിയ അഭിമുഖത്തിലാണ് മണിശങ്കർ അയ്യരുടെ ഈ പരാമർശം.
‘ഇന്ത്യൻ സർക്കാരിന് വേണമെങ്കിൽ ഇസ്ലാമാബാദിനോട് കടുപ്പത്തിൽ സംസാരിക്കാം. എന്നാൽ, അയൽ രാജ്യത്തെ ബഹുമാനിക്കാതി രുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അവർക്ക് അണുബോംബുകളുണ്ട്. നമുക്കുമുണ്ട്. എന്നാൽ, ലാഹോറിൽ ബോംബിടാൻ ഒരു ഭ്രാന്തൻ തീരുമാനിച്ചെന്നിരിക്കട്ടെ. അതിന്റെ വികിരണം അമൃത്‌സറിലെത്താൻ എട്ട് സെക്കന്റ് പോലും വേണ്ടിവരില്ല. നമ്മൾ അവരെ ബഹുമാനിച്ചാൽ അവർ സമാധാനപരമായി നിലകൊള്ളും. മറിച്ച് നാം അവരെ അവഹേളിച്ചാൽ, ആ ഭ്രാന്തൻ വന്ന് ഇന്ത്യയ്‌ക്ക് നേരെ അണുബോംബെറിയാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും?’, എന്നായിരുന്നു മണിശങ്കർ അയ്യർ പറഞ്ഞിരിക്കുന്നത്.
പാകിസ്ഥാനുമായുള്ള നമ്മുടെ പ്രശ്‌നങ്ങൾ എത്ര ഗുരുതര സ്വഭാവമുള്ളതുമാകട്ടെ, അത് പരിഹരിക്കാൻ നാം കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്. എന്നാൽ, ഈ കഴിഞ്ഞ പത്ത് കൊല്ലത്തിൽ ഒരു കഠിനപ്രയത്‌നവും ഉണ്ടായിട്ടില്ലെന്നും മണിശങ്കർ ബി ജെ പി സർക്കാരിനെ പരോക്ഷമായി കുറ്റപ്പെടുത്തി.
മണിശങ്കർ അയ്യരുടെ പരാമർശത്തിനെതിരെ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി. മണിശങ്കർ അയ്യർ പാക്കിസ്ഥാനിൽ പോകണമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്. ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത്. പാക്കിസ്ഥാനിലേക്ക് പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് നേതാക്കളുടെ ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. കോൺഗ്രസ് നേതാക്കൾ ഇന്ത്യയിൽ താമസിക്കുന്നെങ്കിലും ഹൃദയം പാകിസ്ഥാനൊപ്പമാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു.