കൊച്ചി . കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് ഇന്ന് നിർണ്ണായകം. എംഎം വര്‍ഗീസിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 26 ന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചു. എന്നാല്‍ ഈ മറുപടി തള്ളിയാണ് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. വർഗീസിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത നില നിൽക്കെയാണിത്.
സിപിഎമ്മിന്റെ ഏരിയ കമ്മിറ്റികൾ അടക്കം വിവിധ കമ്മറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാനും ഇ ഡി വർഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി കണ്ടെത്തിയിരുന്നത്. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എംഎം വർഗീസിന്റെ അറിവോടെയാണെന്നും ഇഡി ആരോപിക്കുന്നുണ്ട്. എന്നാൽ, പാർട്ടിക്ക് ഒരിടത്തും രഹസ്യ അക്കൗണ്ടുകൾ ഇല്ലെന്നാണ് വർഗീസിന്റെ ഇതുവരെയുള്ള വാദം.