തൃശൂർ . രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ അനാവശ്യ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. ചരിത്രത്തിലാദ്യമായാണ് പോലീസിന്റെ അനാവശ്യ ഇടപെടൽ മൂലം ഇത്തരം ഒരു സംഭവം. പൂരത്തിനിടെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് മുഴുവൻ അസാധാരണ നടപടികളായിരുന്നു. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് തിരുവമ്പാടി വിഭാഗത്തെ പ്രകോപിപ്പിക്കുകയായിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി സംഘാടകര്‍ മടങ്ങി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് പഞ് വാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിക്കുകയായിരുന്നു.
നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചിരുന്നു. ഇതുമൂലം മണികണ്ഠനാൽ വഴി മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് ആർക്കും കയറാനായത്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ വഴി അടച്ചുകെട്ടിയ ചരിത്രമില്ല. വെടിക്കെട്ട് സമയത്ത് ആളുകളെ മാറ്റുമ്പോൾ ബാരിക്കേഡ് വച്ച് അടയ്ക്കാവുന്ന സ്ഥലമാണ് രാവിലെ മുതൽ കൊട്ടിയടക്കപ്പെട്ടത്. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് സത്യത്തിൽ തടയുകയാണ് ഉണ്ടായത്.
മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്ത് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പന്തലിൽ തിരുവമ്പാടി വിഭാഗം കമ്മിറ്റിക്കാർ ഉൾപ്പടെയുള്ളവരെ തള്ളിമാറ്റിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാദ്യാസ്വാദകർക്ക് മുന്നിൽ പൊലീസിനെ വിന്യസിക്കുകയാണ് ഉണ്ടായത്. സി.എം.പി നേതാവ് സി.പി. ജോൺ അടക്കമുള്ളവരോട് മാറിനിൽക്കാൻ കമ്മിഷണർ ആവശ്യപ്പെട്ട തായും പരാതിയുണ്ട്.
രാവിലെ തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് വരുന്നതിന് പുറപ്പെടുമ്പോൾ ആനയ്ക്ക് മുന്നിൽ ആറടി അകലത്തിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇടപെട്ടതും വാക്ക് തർക്കമുണ്ടാക്കി. മാദ്ധ്യമ പ്രവർത്തകരെ പലയിടത്തും പോലീസ് തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ വർഷവും പൊലീസ് തിരുവമ്പാടി വിഭാഗവുമായി തർക്കമുണ്ടായിരുന്നു.