തൃശൂർ . വിശ്വാസ സമൂഹത്തോട് എന്നും ഇപ്പോഴും പകപോക്കൽ രാഷ്ട്രീയം പയറ്റുന്ന മുഖ്യ മന്ത്രി പിണറായിവിജയൻ പോലീസിനെ കയറൂരിവിട്ട് രാത്രി പൂരം കലക്കി. രാത്രിപ്പൂരത്തിനിടെ പിണറായി പൊലീസിന്റെ അനാവശ്യ ബലപ്രയോഗം അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു പ്രതിഷേധിക്കേണ്ട അവസ്ഥവരെ ഉണ്ടായി. ചരിത്രത്തിലാദ്യമായാണ് പോലീസിന്റെ അനാവശ്യ ഇടപെടൽ മൂലം ഇത്തരം ഒരു സംഭവം.
പൂരത്തിനിടെ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് മുഴുവൻ അസാധാരണ നടപടികളായിരുന്നു. വിശ്വാസികളടക്കം പൂരപ്രേമികളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്ന് നിരവധി തവണയാണ് ഉണ്ടായത്. രാത്രി ഒന്നരയോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടത്തുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് തിരുവമ്പാടി വിഭാഗത്തെ പ്രകോപിപ്പിക്കുക യായിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേ പൊലീസ് ആളുകളെ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.
പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി സംഘാടകര്‍ മടങ്ങി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് പഞ് വാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം പ്രതിഷേധിക്കുകയായിരുന്നു.
നേരത്തെ തേക്കിൻകാട്ടിലേക്ക് പ്രവേശിക്കുന്ന പാണ്ടി സമൂഹമഠം വഴിയിൽ നിന്നുള്ള ഭാഗത്തെ വഴി പൊലീസ് ബാരിക്കേഡ് കൊണ്ട് അടച്ചിരുന്നു. ഇതുമൂലം മണികണ്ഠനാൽ വഴി മാത്രമാണ് ക്ഷേത്രമൈതാനത്തേക്ക് ആർക്കും കയറാനായത്. കഴിഞ്ഞ വർഷങ്ങളിലൊന്നും ഈ വഴി അടച്ചുകെട്ടിയ ചരിത്രമില്ല. വെടിക്കെട്ട് സമയത്ത് ആളുകളെ മാറ്റുമ്പോൾ ബാരിക്കേഡ് വച്ച് അടയ്ക്കാവുന്ന സ്ഥലമാണ് രാവിലെ മുതൽ കൊട്ടിയടക്കപ്പെട്ടത്. രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് സത്യത്തിൽ തടയുകയാണ് ഉണ്ടായത്.
മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുന്ന സമയത്ത് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ പന്തലിൽ തിരുവമ്പാടി വിഭാഗം കമ്മിറ്റിക്കാർ ഉൾപ്പടെയുള്ളവരെ തള്ളിമാറ്റിയതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാദ്യാസ്വാദകർക്ക് മുന്നിൽ പൊലീസിനെ വിന്യസിക്കുകയാണ് ഉണ്ടായത്. സി.എം.പി നേതാവ് സി.പി. ജോൺ അടക്കമുള്ളവരോട് മാറിനിൽക്കാൻ കമ്മിഷണർ ആവശ്യപ്പെ ട്ടതായും പരാതിയുണ്ട്.
രാവിലെ തിരുവമ്പാടി ഭഗവതി മഠത്തിലേക്ക് വരുന്നതിന് പുറപ്പെടുമ്പോൾ ആനയ്ക്ക് മുന്നിൽ ആറടി അകലത്തിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഇടപെട്ടതും വാക്ക് തർക്കമുണ്ടാക്കി. മാദ്ധ്യമ പ്രവർത്തകരെ പലയിടത്തും പോലീസ് തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ വർഷവും പൊലീസ് തിരുവമ്പാടി വിഭാഗവുമായി തർക്കമുണ്ടായിരുന്നു.
തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാല്‍ എപ്പോള്‍ നടത്താന്‍ കഴിയുമെന്ന് പറയാനാവില്ലെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ വാര്‍ത്താ സമ്മേളനത്തില്‍ തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മന്ത്രി കെ. രാജന്‍ വീണ്ടും നടത്തിയ ചര്‍ച്ചയില്‍ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താന്‍ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിക്കുക യായിരുന്നു.
അതേസമയം,തൃശൂര്‍ പൂരത്തിന് സാക്ഷികളാവാൻ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തെക്കേഗോപുര നടയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരമായിരുന്നു. ആധുനികതയും പാരമ്പര്യവും ഒത്തുചേര്‍ന്ന കുടമാറ്റത്തില്‍ അയോധ്യയിലെ രാമക്ഷേത്രം മുതല്‍ ഭാരതത്തിന്റെ അഭിമാനമായ ചാന്ദ്രയാന്‍ വരെ സ്ഥാനം പിടിച്ചപ്പോള്‍ തെക്കെ ഗോപുരനടയില്‍ എത്തിയ ജനലക്ഷങ്ങള്‍ ആത്മനിര്‍വൃതിയിലായി.
വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ തെക്കേഗോപുര നടയിലേക്ക് ജനസാഗരം ഒഴുകുകയായിരുന്നു. പൂരനഗരിയിലെ മാരിവില്ലിന് ഏഴല്ല, എഴുന്നൂറ് വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വര്‍ണക്കുടകളുടെ മാറ്റത്തിന് സാക്ഷികളാകാനുള്ള പ്രയാണം. 4.40 ഓടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിലൂടെ പാറമേക്കാവ് ഭഗവതി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്കത്തെിയതോടെയാണ് പൂരപ്രേമികൾ ആവേശത്തിലായത്.
ആനകള്‍ ഗോപുരനടയില്‍ നിരന്നതിൽ പിന്നെ സാമ്പിള്‍ കുടമാറ്റം നടന്നു. പോലെ കുറച്ച് കുടകള്‍ മാറി. ആനകളും ഒപ്പം മേളവും താഴേക്കിറങ്ങി മഹാരാജാവിന്റെ പ്രതിമയെ വലംവെച്ച് റോഡില്‍ നിരന്നു. 5.30 ഓടെ തിരുവമ്പാടി ചന്ദ്രശേഖരനും മറ്റ് 14 കരിവീരന്‍മാരും വടക്കുന്നാഥന്റെ തെക്കേഗോപുരനട കടന്ന് പുറത്തിറങ്ങി അതിന് മുന്നില്‍ നിരന്നു.
കാത്തിരിപ്പിന് വിരാമമിട്ട് ആറുമണിയോടെയാണ് കുടകള്‍ ഉയര്‍ന്നത്. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന കുടമാറ്റം വര്‍ണ്ണ വിസ്മയങ്ങളുടെ മേള കാഴ്ച തന്നെയായിരുന്നു. ആദ്യം പാറമേക്കാവ് വിഭാഗം കുട ഉയര്‍ത്തിയപ്പോള്‍ തിരുവമ്പാടി പ്രതികരിക്കാൻ കൂട്ടാക്കിയില്ല. പാറമേക്കാവിന്റ രണ്ടും മൂന്നും കുട ഉയര്‍ന്നപ്പോള്‍ തിരുവമ്പാടി വര്‍ണ വൈവിധ്യങ്ങളാണ് പിന്നെ കാട്ടിയത്. വര്‍ണങ്ങളുടെ മത്സരമാണ് പിന്നെ നടന്നത്.
അനന്തശയനവും ഉണ്ണിക്കണ്ണനും അയോധ്യയിലെ ബാലകരാമനും തുടങ്ങി വൈവിധ്യത്തിന്റെ പുതിയതലം തീര്‍ത്ത് തിരുവമ്പാടി ആവേശം കൊള്ളിച്ചപ്പോൾ നിലക്കുടകളുമായി പാറമേക്കാവും വിസ്മയങ്ങൾ കാട്ടാനൊരുങ്ങി. അയോധ്യയിലെ ബാലകരാമന്റെ മാതൃകയിലുളള കുടകള്‍ ഇരു വിഭാഗങ്ങളും ഉയര്‍ത്തി. തിരുവമ്പാടി രാമക്ഷേത്രത്തിന്റെ മാതൃക ഉയര്‍ത്തിയത് കാഴ്ചക്കാരില്‍ ആവേശം സൃഷ്ടിച്ചു. അവസാനമായി തിരുവമ്പാടി ഉയര്‍ത്തിയ ചാന്ദ്രയാന്റെ മാതൃക കാഴ്‌ച്ചക്കാരില്‍ ദേശീയതയും ശാസ്ത്രാവബോധവും ഉണ്ടാക്കുന്നതായിരുന്നു. ഭാരതത്തിന്റെ ചന്ദ്രയാന് പൂരാശംസകള്‍ എന്ന് എഴുതിയാണ് ചാന്ദ്രയാന്റെ മാതൃകയിലുളള കുട ഉയര്‍ത്തിയത്.