തൃശ്ശൂര്‍ . കരുവന്നൂര്‍ ബാങ്കിൽ സി പി എം നടത്തിയ തീവെട്ടി കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവിനെ ഇ ഡി പ്രതിയാക്കും. കരുവന്നൂര്‍ സഹ. ബാങ്കില്‍ നിന്നു വന്‍തുക തട്ടിയെടുത്ത പി. സതീഷ്‌കുമാറില്‍ നിന്നു പണം വാങ്ങിയത് വ്യക്തമായതിനെ തുടര്‍ന്നാണ് ബിജുവിനെ പ്രതിയാക്കുന്നത്. പണത്തിനുപുറമേ ടാബ് ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങളും ബിജു സതീഷില്‍ നിന്നു പാരിതോഷികമായി കൈപ്പറ്റിയിരുന്നു. ഇതിന് പുറമേ ബിജുവിന് പാര്‍ളിക്കാട് വാടക വീട് എടുത്തു നല്കിയതും സതീഷ്‌കുമാറാണ്. ഈ വീടിന്റെ വാടകയും സതീഷാണ് നല്കി വന്നിരുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തന്നെ കരുവന്നൂര്‍ തട്ടിപ്പു കേസില്‍ പ്രതിയാകുന്നതോടെ സിപി എമ്മിന്റെ വെള്ളപൂശൽ വാദങ്ങൾ എല്ലാം തവിടു പൊടിയാകും. ബിജുവിന് പുറമേ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീനും എം.കെ. കണ്ണനും പ്രതിയാകു മെന്നാണ് പുറത്ത് വരുന്ന വിവരം.
ജില്ലയിലെ ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ അക്കൗണ്ടുകള്‍ സംബന്ധിച്ച പരിശോധന ഇ ഡിയും ആദായ നികുതി വകുപ്പും നടത്തി വരുകയാണ്. ഇതില്‍ വ്യക്തത വരുന്നതോടെ കൂടുതല്‍ പ്രാദേശിക നേതാക്കളും കേസില്‍ കുടുങ്ങും. ജില്ലയിലെ വിവിധ സഹ. ബാങ്കുകള്‍ കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണ ഇടപാടുകളും ഇ ഡി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പു വേളയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പ്രതികളാകുന്നത് സിപിഎമ്മിനു രാഷ്‌ട്രീയമായി കനത്ത തിരിച്ചടിയാണ് ഉണ്ടാക്കുക.