പത്തനംതിട്ട . പട്ടാഴിമുക്കിൽ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി അധ്യാപിക അനുജ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽ മരണപ്പെട്ട ഹാഷിമിന്റെ മൂന്നാമത്തെ ഇരയായിരുന്നു അനുജ. ഹാഷിം നേരത്തെ രണ്ടു പേരെവിവാഹം ചെയ്തിരുന്നു. പ്രണയിച്ചു തന്നെയായിരുന്നു അവരുമായി ജീവിച്ചത്. ആദ്യം ചുനക്കര പ്രദേശത്തുനിന്നും പ്രണയിച്ച് വിവാഹം കഴിച്ചു. പിന്നെ അത് ഒഴിവാക്കി. രണ്ടാമത് മലപ്പുറത്തു നിന്നും. അതും കുറച്ചു നാൾ കഴിഞ്ഞ് ഒഴിവാക്കി. ഏറ്റവും ഒടുവിലാണ് അനുജയുമായുള്ള പ്രണയം. അതും ആത്മാർത്ഥ പ്രണയമൊന്നും ആയിരുന്നില്ല. അനുജയുടെ പണവും ശാരീരികമായി ദുരുപയോഗം ചെയ്യലും മാത്രമാണ് ഇയാൾ ലക്ഷ്യമാക്കിയിരുന്നത് എന്നാണ് മനസിലാക്കേണ്ടത്. പല തവണ ഇയാൾ അനുജയിൽ നിന്നും പണം വാങ്ങിയിരുന്നു.
സ്വകാര്യ ബസ് ഡ്രൈവറായിരുന്ന ഹാഷിം പല സ്ത്രീകളോടും പെട്ടെന്ന് ചങ്ങാത്തം കൂടുന്ന സ്വഭാവക്കാരനായിരുന്നു. ബസിലെ കുട്ടികൾ അടക്കമുള്ള സ്ത്രീ യാത്രക്കാർ ഇയാളെ ‘പെൺകോന്തൻ’ എന്ന ഓമനപ്പേരാണ് വിളിച്ചിരുന്നത്. കായംകുളത്ത് ഭർത്താവ് പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് പിതാവുമായി അനുജ താമസം മാറാൻ തീരുമാനിച്ചിരുന്നത് ഹഷീമിന് പിടിച്ചിരുന്നില്ല.
താമസം മാറുന്നതിനു തൊട്ടുമുൻപാണ് അപകടവും മരണവും നടക്കുന്നത്. മാറിത്താമസിക്കാൻ അനുജ തീരുമാനമെടുക്കുക യായിരുന്നു. ഇത് ഹഷീമിന് പിടിച്ചിരുന്നില്ല. തനിക്ക് അവിടെ സ്വാതന്ത്ര്യം ഉണ്ടാവില്ലെന്ന് ഹഷീമിന് അറിയുമായിരുന്നു. ഹഷീമുമായുള്ള സൗഹൃദം ഒഴിവാക്കാൻ അനുജ തീരുമാനിച്ചിരുന്നു എന്നാണ് കരുതേണ്ടത്. ഹാഷിം ഇത് അറിഞ്ഞതോടെയാണ് മരണത്തിലേക്ക് നയിച്ച അപകടമുണ്ടായതെന്നാണു നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്.
മറ്റപ്പള്ളിയിലുള്ള കുടുംബ വീട്ടിൽ താമസിച്ചാണ് അനുജ സ്കൂളിൽ ജോലിക്ക് പോയി വന്നിരുന്നത്. ഇവിടെ പിതാവും സഹോദരനുമുണ്ട്. അവധി ദിവസങ്ങളിൽ അനുജ കായംകുളത്തേക്കു പോകും. ഒരു വർഷം മുൻപാണ് അനുജയുടെ ഭർത്താവ് കായംകുളത്ത് പുതിയ വീടുവെക്കുന്നത്. മാർച്ച് 30ന് ആണ് മറ്റപ്പള്ളിയിൽ നിന്ന് കായംകുളത്തേക്ക് താമസം മാറാൻ അനുജ തീരുമാനിക്കുന്നത്. അനുജ കൈവിട്ടു പോകുമെന്നും പണം കിട്ടുന്നത് ഇല്ലാതാവുമെന്നതും ഹാഷീമിനെ ആകുലപ്പെടുത്തിയിരുന്നു. ഇതാണ് ക്രൂരകൃത്യത്തിലേക്ക് ഹാഷിം നീങ്ങിയത്തിനു കാരണമെന്നാണ് കരുതുന്നത്.
ഹാഷിമിന്റെയും അനുജയുടെയും സൗഹൃദത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരിക്കുന്നത്. തുമ്പമൺ ഹയർ സെക്കന്‍ഡറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ അനുജയെ കുറിച്ച് സഹപ്രവർത്തകർക്കും നാട്ടുകാർക്കും നല്ല അഭിപ്രായമാണ് ഉള്ളത്. അനുജ എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു. ഹയർ സെക്കൻഡറി അധ്യാപികയായി പിഎസ്‍സി നിയമനം കിട്ടിയിരിക്കെയാണ് ദുരന്തം.
പന്തളം– പത്തനംതിട്ട വഴി ഓടുന്ന ബസിലാണു ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. അനുജയിൽനിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അനുജ സ്കൂളിൽ പോയിരുന്നത് ഹാഷീം ഡ്രൈവറായി പോയിരുന്ന ബസിലായിരുന്നു. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. അനുജയുടെ ഭർത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന കിട്ടിയിരുന്നു. ഹാഷിം മൂന്നു വർഷമായി രണ്ടാം ഭാര്യയുമായി വേർപിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടിൽ ഹാഷീം മൂന്നു തവണ എത്തിയിട്ടുണ്ട്. നാട്ടുകാർ ഇക്കാര്യം പറയുന്നുണ്ട്.
വ്യാഴാഴ്ച രാത്രിയാണു നൂറനാട് സ്വദേശിനി അനുജയും (31) ചാരുംമൂട് പാലമേൽ ഹാഷിം വില്ലയിൽ ഹാഷിമും (37) സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടാവുന്നത്. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോൾ കുളക്കടയിൽ വച്ച് വാഹനം തടഞ്ഞാണ് അനുജയെ ഹാഷിം ബലമായി കാറിൽ കയറ്റി കൊണ്ട് പോകുന്നത്. തന്റെ ബന്ധു എന്നാണ് അനുജ അപ്പോൾ സഹ അധ്യാപകരോട് പറയുന്നത്. വിഷ്ണു എന്ന പേരിലാണു മറ്റുള്ളവർക്കു അനുജ ഹാഷീമിനെ പരിചയപ്പെടുത്തിയിരുന്നത്. അടൂർ പട്ടാഴിമുക്കിൽ വെച്ചായിരുന്നു അപകടം. പോസ്റ്റുമോർട്ടം നടത്തി. അനുജയുടെയും ഹാഷിമിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു.