തിരുവനന്തപുരം . പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ എഫ് എഫ് ഐയെ വെള്ള പൂശാൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പത്രസമ്മേളനം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിൽ സിദ്ധാർത്ഥിനെ നരഹത്യക്കിരയാക്കിയ എഫ് എഫ് ഐക്ക് പരസ്യമായ സംരക്ഷണമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിലൂടെ നൽകിയതെന്ന് വേണം പറയാൻ.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപെട്ടു മാധ്യമങ്ങള്‍ നടത്തുന്നത് എസ്എഫ്ഐ ക്കെതിരായ പൊളിറ്റിക്കല്‍ മോബ് ലിഞ്ചിങ്ങെന്നാണ് മുഹമ്മദ് റിയാസ് ആരോപിച്ചിരിക്കുന്നത്. മൂന്നു ദിവസം തുടർച്ചയായി ഒരു വിദ്യാർത്ഥിയെ അതിക്രൂരമായി മർദ്ദിച്ച് എസ് എഫ് ഐ യുടെ ഇടിമുറിയിൽ ഇടിച്ചു തീർത്തതിനെ പറ്റിയും, നഗ്‌നനാക്കി മർദ്ദിച്ചതിനെ പറ്റിയും, കൊന്നു കെട്ടി തൂക്കിയതിനെ പറ്റിയും, വിവരം പുറത്ത് പറയരുതെന്ന് ജീവനക്കാർ വിദ്യാർത്ഥികളെ തട്ടം കെട്ടിയിരുന്നതിനെ പറ്റിയും, പ്രതികളെ കോടതിയിൽ ഹാജരാക്കു മ്പോൾ മുൻ എം എൽ എയും സി പി എം നേതാവുമായ സി കെ ശശീന്ദ്രൻ മജിസ്‌ട്രേറ്റിന്റെ മുറിയിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചതിനെ പറ്റി ഒന്നും മന്ത്രി റിയാസിന് ഒരക്ഷരം പറയാനുണ്ടായിരുന്നില്ല.
സിനിമ കഥകളിൽ കാണുന്ന പോലെ മന്ത്രി മുഹമ്മദ് റിയാസ് സംഭവത്തിൽ അപലപിച്ചത് ഇങ്ങനെ: ‘പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഉണ്ടായ സംഭവം അപലപനീയമാണ്. എല്ലാവരുടെയും മനസിനു വലിയ പ്രയാസമുണ്ടാക്കുന്നു. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്’ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണിത്. എന്താ പോരെ? ഇതിനപ്പുറം സർക്കാരിന്റെ രക്ഷക്കും കൈകഴുകാനുമായി റിയാസ് എന്താണ് പറയേണ്ടത്?
പിന്നീട് മന്ത്രി റിയാസ് പറഞ്ഞതൊക്കെ എഫ് എഫ് ഐ നേതാവ് ആർഷോക്ക് പകരക്കാരാനെന്ന പോലെയായിരുന്നു. ‘എസ്എഫ്ഐ യില്‍ പ്രവര്‍ത്തിക്കുന്ന ആളെ കണ്ടാല്‍ ആട്ടിയോടിക്കണം എന്ന നിലയിലുള്ള അസംബന്ധ പ്രചാരണങ്ങള്‍ അല്ലേ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടത്തുന്നത്. ഇതൊക്കെ ശരിയാണോ? മന്ത്രി റിയാസ് ചോദിച്ചു. പക്ഷേ അതിനെയൊക്കെ മറിക്കടന്ന് എസ്എഫ്ഐ കാമ്പസുകളില്‍ വിജയിച്ചു വരുന്നത് അവര്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയം സത്യമായതു കൊണ്ടാണ്.( എന്ത് സത്യം എന്ന് മാത്രം പറഞ്ഞില്ല) കലാലയങ്ങളിൽ തെറ്റായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ വ്യത്യസ്ത നിലപാട് എടുക്കുന്നവർക്കെതിരെ കർക്കശ നിലപാടാണ് എസ്എഫ്ഐ എടുക്കുന്നതെന്നും’ മന്ത്രി റിയാസ് എസ് എഫ് ഐ ക്ക് വേണ്ടി വീമ്പു പറച്ചിലും ആണ് തുടർന്ന് നടത്തിയത്.
സിദ്ധാർത്ഥിന്റെ മരണം എന്ന ദൗര്‍ഭാഗ്യകരമായ സംഭവം എസ്എഫ്ഐക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ രണ്ടു ലക്ഷ്യങ്ങളുണ്ടെന്നാണ് മന്ത്രി റിയാസിന്റെ പൊളിറ്റിക്കൽ ലാബിലെ കണ്ടെത്തൽ. ഇപ്പോള്‍ ആസന്നമായിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുക എന്നതാണ് പെട്ടെന്നുള്ള ലക്ഷ്യം എന്നും, എന്നാല്‍ അതൊന്നും നടക്കില്ലെന്നും റിയാസ് പറയുന്നു. കേരളത്തിന്റെ ക്യാമ്പസുകളിലേക്ക് മത-വര്‍ഗീയ ശക്തികള്‍ക്ക് കടന്നു വരാന്‍ സാധിക്കുന്നില്ല. ഇതിനു തടസം എസ്എഫ്ഐയാണ്. അതുകൊണ്ട് എസ്എഫ്ഐയെ തകര്‍ക്കണം എന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ലക്ഷ്യമെന്നതും മന്ത്രി റിയാസിന്റെ കണ്ടെത്തലാണ്.