കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് സി പി എം പാളയത്തിലേക്ക് മറുകണ്ടം ചാടിയ ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എംപി സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി ഹെെക്കോടതി. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച് എതിര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായിത്തന്നെ കണക്കാക്കുമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയത്തിൻ്റെ പേരിൽ അവസരവാദ സമീപനം നല്ലതല്ലെന്ന മുന്നറിയിപ്പാണ് ഇക്കാര്യത്തിൽ ഹെെക്കോടതി നൽകിയിരിക്കുന്നത്.
ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്നും വിജയിച്ച് മറ്റൊരു രാഷ്ട്രീയപാർട്ടിയെ പിന്തുണയ്ക്കുന്ന നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച ശേഷം അതേ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് കൂറുമാറ്റത്തിലൂടെ പുറത്തുവരുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ രംഗത്ത് കൂടുമാറ്റം ശരിയായ നടപടി അല്ല. സമവായത്തിന്റെ പേരിൽ അധികാരസ്ഥാനത്തിലെത്തിയവർ അവരെ വിജയിപ്പിച്ച പാർട്ടിയെയും വോട്ടു നൽകിയ ജനങ്ങളെയും പരസ്യമായി വഞ്ചിക്കുന്ന നിലപാടാണ് കൂറുമാറ്റത്തിലൂടെ പ്രകടമാക്കുന്നതെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് നേരത്തെ എം പി സജീവ് വിജയിക്കുന്നത്. കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെയുള്ള സമവായത്തിൻ്റെ അടിസ്ഥാനത്തിൽ സജീവ് വെളിയനാട് പഞ്ചായത്ത് പ്രസിഡൻ്റായി സ്ഥാനമേൽക്കുകയായിരുന്നു.. ആദ്യ രണ്ടര വർഷം സജീവം തുടർന്ന് രണ്ടര വർഷം കോൺഗ്രസിലെ തന്നെ സാബു ചാക്കോയുമാണ് പ്രസിഡൻ്റാകാൻ തീരുമാനിച്ചിരുന്നത്. കോൺഗ്രസ് പാർട്ടി നൽകിയ രണ്ടര വർഷം കഴിഞ്ഞതോടെ സജീവ് പ്രസിഡൻ്റ് സ്ഥാനം രാജി വെച്ചു. തുടർന്ന് നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാബു ചാക്കോ വിജയിക്കുകയും ഉണ്ടായി.
പ്രതിപക്ഷം ഇതിനിടെ സാബു ചാക്കോയ്ക്ക് എതിരെ അവിശ്വാസം കൊണ്ടുവന്നു. അവിശ്വാസ വോട്ടെടുപ്പിൽ സജീവൻ പ്രതിപക്ഷത്തെ പിന്തുണച്ച് രംഗത്തെത്തി. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിൽക്കാൻ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾക്ക് അന്നത്തെ ആലപ്പുഴ ഡിസിസി പ്രസിഡൻ്റ് എം ലിജു വിപ്പും നൽകിയിരുന്നെങ്കിലും, വിപ്പ് ലംഘിച്ചു സജീവൻ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇതിനെ തുടർന്ന് സാബു ചാക്കോക്ക് പ്രസിഡൻ്റ് പദവി നഷ്ടമായി.
തുടർന്ന് അധികാര കസേര മോഹിയായ എം പി സജീവൻ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ വീണ്ടും പ്രസിഡൻ്റായി. ഈ നടപടിക്ക് എതിരെയാണ് കോൺഗ്രസ് കൂറുമാറ്റ നിരോധന നിയമപ്രകാരം കോടതിയെ സമീപിക്കുന്നത്. എന്നാൽ വിപ്പ് നൽകിയത് നിയമപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി എം ലിജു നൽകിയ ഹർജി കോടതി തള്ളുകയാണ് ഉണ്ടായത്. ഇതിനെതിരെ ലിജു ഹൈക്കോടതി സമീപിച്ചു. പ്രസ്തുത ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തന്നെ പുറത്താക്കിയത് പാർട്ടിയാണെന്ന് ആയിരുന്നു എംപി സജീവ് ഹൈക്കോടതിയിൽ വാദമായി ഉയർത്തി കാട്ടിയത്. എന്നാൽ ഈ വാദം കോടതി തള്ളി. ഹൈക്കോടതി സജീവനെ അയോഗ്യനാക്കി പ്രഖ്യാപിച്ചതോടെ നിലവിൽ വെളിയനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായ അദ്ദേഹത്തിന് ഇനി ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല എന്നതാണ് ശ്രദ്ധേയം.
വീഡിയോ ലിങ്കിൽ സമ്പൂർണ സ്റ്റോറി കാണുക
https://youtu.be/eCr2M1TZvd8?si=Ql4y-tiGhEgR-5Pc