കോഴിക്കോട് . ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവോ? ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് കരുത്തുപകരുന്ന രീതിയിൽ ചന്ദ്രികയില്‍ മുഖ്യമന്ത്രിയുടെ ലേഖനം. യുഡിഎഫിലെ പ്രമുഖ കക്ഷിയായ മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘നവകേരളത്തിനായി ഒന്നിക്കാം’ എന്ന ലേഖനം എഡിറ്റോറിയല്‍ പേജിലാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ സാധാരണഗതിയിൽ സര്‍ക്കാര്‍ അനുകൂല ലേഖനങ്ങള്‍ ചന്ദ്രികയില്‍ പ്രസിദ്ധികരിക്കാറില്ല. ഇതോടെ പ്രതിപക്ഷം പൂര്‍ണമായും ബഹിഷ്കരിക്കുന്ന നവകേരള സദസിനെ അനുകൂലിക്കുന്ന ലേഖനം ലീഗ് മുഖപത്രത്തില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത് വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കു കയാണ്. ഇതുവരെയുള്ള കീഴ്വഴക്കങ്ങൾ എല്ലാം മറി കടന്നു കൊണ്ടാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വള്ളിക്കുന്ന് എംഎൽഎ പി അബ്ദുള്‍ ഹമീദിനെ കേരള ബാങ്ക് ഡയറക്ടറാക്കിയതില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ് സര്‍ക്കാര്‍ അനുകൂല ലേഖനം ചന്ദ്രികയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. ‘സമസ്ത’ മുഖപത്രമായ സുപ്രഭാതത്തിലും മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധികരിച്ചിരിക്കുന്നു. എന്നാൽ, വീക്ഷണത്തില്‍ വരെ ഇന്ന് ഒരു പേജ് സര്‍ക്കാര്‍ പരസ്യം ഉണ്ടെന്നും പത്രധര്‍മവും രാഷ്ട്രീയവും കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം സമസ്ത മുഖപത്രമായ സുപ്രഭാതം നവ കേരള സദസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.. ‘ഈ സദസ് ആരെ കബളിപ്പിക്കാന്‍’ എന്ന തലക്കെട്ടോടെയായിരുന്നു സുപ്രഭാതത്തിലെ ലേഖനം. നിയോജക മണ്ഡലങ്ങള്‍ ചുറ്റി പരാതി കേള്‍ക്കാന്‍ ഇറങ്ങുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ലക്ഷ്യമിടുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നാണ് സുപ്രഭാതം പറഞ്ഞത്.