തിരുവനന്തപുരം . സ്ത്രീകളെ ബാധിക്കുന്ന പി.സി.ഒ.ഡി എന്ന ജീവിതശൈലീരോഗം കണ്ടെത്താനും മാർഗനിർദ്ദേശം നൽകാനും ഇനി നിർമ്മിതബുദ്ധി ആപ്പും. കണ്ണൂർ സ്വദേശികളായ സഹോദരിമാരാണ് എ.ഐ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ആഴിമലയിൽ ഇന്നലെ ആരംഭിച്ച ബീച്ച് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ എക്സ്‌പോയിൽ ‘ക്യൂറേറ്റ് ഹെൽത്ത്’ എന്ന ആപ്പിന്റെ ലോഞ്ചിങ് നടന്നു.
‘പെട്ടെന്ന് സങ്കടവും ദേഷ്യവും വരും. ഒപ്പമുള്ളവർക്കുപോലും കാരണം മനസിലാവണമെന്നില്ല…’ പി.സി.ഒ.ഡിയെക്കുറിച്ച് സഹോദരിമാർ പറയുന്നു. ആയുർവേദ ഡോക്ടറായ വന്ദന ജയകുമാറാണ് (31) ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുന്നത്. ആർക്കിടെക്ടായ അനുജത്തി കീർത്തന ജയകുമാറാണ്(28) ഡിസൈനിംഗ്. കൂട്ടുകാരി ഡോ.സാന്ദ്രയും(28) സഹായിയായി. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.
പ്ലേസ്റ്റോറിൽ നിന്ന് സ്മാർട്ട് ഫോണിൽ ‘ക്യൂറേറ്റ് ഹെൽത്ത്’ ഡൗൺലോഡ് ചെയ്യാം. തുടർന്ന് പേര്,മൊബൈൽ നമ്പർ,ഇ-മെയിൽ ഐ.ഡി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ശരീരഭാരം, പൊക്കം, ആർത്തവ തീയതി തുടങ്ങിയ വിവരങ്ങൾ നൽകണം. ജീവിതശൈലി നേരെയായാൽ ഒരുപരിധിവരെ പി.സി.ഒ.ഡി ശരിയാക്കാനാവും ഈ സഹോദരിമാർ അവകാശപ്പെടുന്നത്.
ആർത്തവത്തിന്റെ തീയതി തെറ്റുന്നുണ്ടോ, കുറച്ചുനാൾ കൊണ്ട് ശരീരഭാരം അമിതമായി വർദ്ധിച്ചോ, മുടികൊഴിച്ചിൽ നിയന്ത്രണാതീതമാണോ തുടങ്ങിയവ ഉൾപ്പെടുത്തിയ സർവേയാണ് ആദ്യം ആപ്പ് നടത്തുന്നത്. പി.സി.ഒ.ഡി ഉണ്ടെന്ന് കണ്ടെത്തിയാൽ മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താൻ ആപ്പ് മാർഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. ഇതു പാലിക്കുന്നതും പാലിക്കാത്തതും ആപ്പിൽ മാർക്ക് ചെയ്യുകയും ചെയ്യാം. സംശയനിവാരണത്തിന് ന്യൂട്രീഷൻ എക്സ്പേർട്ട്, ഹെൽത്ത് കോച്ച് തുടങ്ങിയവരെ ബന്ധപ്പെടാനുള്ള സൗകര്യവും ഈ ആപ്പ് ഒരുക്കുന്നുണ്ട്. പി.സി.ഒ.ഡി(പോളിസിസ്റ്റിക്ക് ഒവേരിൻ ഡിസീസ്) കേരളത്തിൽ 15-20% സ്ത്രീകളിൽ കണ്ടുവരുന്നു. രാജ്യത്ത് 20 ശതമാനത്തോളം പേരിലും ഈ രോഗമുണ്ടെന്നാണ് കണക്കുകൾ.