കേരളീയത്തിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ . കേരളീയം ചലചിത്രോത്സവത്തിൽ നിന്നും തന്റെ സിനിമയെ അവഗണിച്ച നടപടിയൊക്കെതിരെയാണ് ബാലചന്ദ്ര മേനോന്റെ ഈ പ്രതികരണം . കേരളീയം ചലച്ചിത്രോത്സവത്തിൽ തന്റെ സിനിമകളിൽ ഒന്നുപോലും ഉൾപ്പെടുത്താത്തതിൽ അദ്ദേഹം തന്റെ നീരസം തുറന്നു പറഞ്ഞു. രാജാവ് നഗ്നനാണ് എന്ന് തുറന്നു പറയാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങൾ കേരളീയം ചലച്ചിത്രോത്സവ ലിസ്റ്റിൽ കണ്ടു. തിയറ്ററിൽ വിജയിക്കാത്ത ചിത്രങ്ങളും ഉണ്ട്. എന്നാൽ കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്റെ ഒരു ചിത്രം പോലും ഇല്ലെന്നത് വിഷമം ഉണ്ടാക്കിയെന്ന് ബാലചന്ദ്ര മേനോൻ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ …
മനസിൽ ദുഃഖം വച്ച് ചിരിച്ച് സംസാരിക്കാൻ ഞാൻ രാഷ്ട്രീയക്കാരനല്ല. ഉള്ളത് ഉള്ളത് പോലെ പറയുക എന്നത് എന്റെ സ്വകാര്യ ജീവിതത്തിലും സിനിമയിലും അനുവർത്തിക്കുന്ന കാര്യമാണ്. സർക്കാർ എന്ന് പറയുന്നത് എന്റെയും കൂടി സർക്കാരാണ്. പെറ്റമ്മയെ പോലയാ സർക്കാർ. എന്തു ദുഃഖവും പറയാൻ പറ്റിയൊരിടം. സർക്കാരിനെ അഭിനന്ദിക്കുന്നതിനൊപ്പം എന്റെ ഒരു പരിഭവവും ദുഃഖവും കൂടി പങ്കുവയ്ക്കുക ആണ്.
കേരളീയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ നിങ്ങൾ ശ്രദ്ധിച്ച് നോക്കണം. ചില സംവിധായകരുടെ രണ്ട് ചിത്രങ്ങൾ ചലച്ചിത്രോത്സവ ലിസ്റ്റിൽ കണ്ടു. തിയറ്ററിൽ വിജയിക്കാത്ത ചിത്രങ്ങളും ഉണ്ട്. ഞാൻ ഏതാണ്ട് നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നു. ഇത്രയും കാലം എന്റേതായ സിനിമയുടെ സംസ്കാരം മലയാളികളുടെ മനസിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ ഉളള എന്റെ ഒരു സിനിമയുടെ പോലും പ്രാധിനിധ്യം ഉണ്ടായില്ല എന്ന് കണ്ടപ്പോൾ മിണ്ടാതെ പോകാൻ തോന്നിയില്ല. ഇന്നത്തെ കാലത്ത് കരയുന്ന കുഞ്ഞിനെ പാലുള്ളൂ. കരഞ്ഞിട്ടും പാല് കിട്ടുന്നില്ല. കിട്ടുന്ന പാലിന്റെ പരിഗണന മറ്റ് പലതുമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇതെല്ലാം നമ്മൾ അറിഞ്ഞിരിക്കണം. നമ്മൾ ജീവിച്ചിരിക്കെ ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ, അവ ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്റെ സിനിമകളിലൂടെ ഞാൻ ഉണ്ടാക്കിയ ഒരു പ്രേക്ഷക സഞ്ചയമുണ്ട്. തരക്കേടില്ലാത്ത ആരാധക വൃന്ദമാണത്.
അവർ തിയറ്ററിൽ ഡാൻസ് ചെയ്യുന്നില്ല എന്നെ ഉള്ളൂ. കഴിഞ്ഞ കുറേ വർഷങ്ങളായി അവന്റെ ആരാധകരാണ്. 1980ൽ ഇറങ്ങിയ ഒരു പടത്തെ പറ്റി ഇപ്പോൾ ഉറക്കത്തിൽ വിളിച്ച് ചോദിച്ചാലും പറയുന്നവരുണ്ട്. അങ്ങനെ ഉള്ള പ്രേക്ഷക വൃന്ദത്തെ മുഴുവൻ അവഹേളിക്കുന്ന തരത്തിലുള്ള ട്രീറ്റ്മെന്റ് ആണ്. ബാലചന്ദ്ര മേനോന്റെ സിനിമ ഇല്ലെങ്കിലും ചലച്ചിത്ര മേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ നീതി പുലർത്തണമായിരുന്നു. അല്ലെങ്കിൽ മേളയ്ക്ക് തെരഞ്ഞെടുത്ത സിനിമകൾ എല്ലാം നമുക്ക് മേലെ ഉള്ളതായിരിക്കണം. ഒരുഷോ പോലും നടക്കാത്ത ചിത്രങ്ങൾ അതിൽ ശ്രദ്ധിക്കപ്പെടുന്നു.