ഒരാഴ്ച നീളുന്ന കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെ ചോദ്യം ചെയ്ത് അഭിനേത്രിയും, എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടനവേദിയിൽ, സ്ത്രീകളുടെ സാന്നിധ്യം പേരിന് മാത്രമായെന്ന വിമർശനമാണ് ജോളി ചിറയത്ത് ഉന്നയിക്കുന്നത്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നായിരുന്നു ജോളി ചിറയത്തിന്റെ ചോദ്യം. ജോളിയെ പിന്തുണച്ച് മുരളി തുമ്മാരുകുടിയും, ചിത്രകാരൻ ടി മുരളിയും രംഗത്തെത്തി.
ഉദ്ഘാടനവേദിയിൽ മന്ത്രി ആർ.ബിന്ദുവും നടിയും നർത്തകിയുമായ ശോഭനയും ഉണ്ടായിരുന്നെങ്കിലും, കൂടുതലും പുരുഷന്മാരായിരുന്നു. ഇത്തരം കാര്യങ്ങളിൽ മതസംഘടനകളെ വിമർശിക്കുന്ന നമ്മൾ ഇത് കാണാതെ പോകുന്നു എന്നാണ് ജോളി ചിറയത്ത് പറഞ്ഞു.’എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ! സ്ത്രീയുടെ സാന്നിധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ പോലും ഉൾക്കൊള്ളാൻ പോലും കഴിയാത്തത്ര അറ്റത്ത്! അതിന്റെ പരിഹാസ്യത പറയാതിരിക്കാൻ വയ്യ! ഒരു ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്നു പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകൾ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യ സംഘടനകൾ ചെയ്യേണ്ടത്? അതു ചൂണ്ടിക്കാണിക്കമെന്നു എനിക്കു തോന്നി,” ജോളി ചിറയത്ത് പറഞ്ഞു.
ജോളിയുടെ ആക്ഷേപത്തെ ശരിവച്ച് മുരളി തുമ്മാരുകുടി എഴുതിയ പോസ്റ്റ് ഇങ്ങനെ:
പുരുഷന്മാരുടെ കേരളീയം ! വളരെ സത്യവും കൃത്യവുമായ വിമർശനം ആണ്.
കേരളീയത്തിന്റെ ചിത്രങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വന്നത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ കേരളീയം നടക്കുമ്പോൾ ജനസംഖ്യയിൽ അമ്പത് ശതമാനത്തിന് മുകളിൽ ഉള്ള, സമൂഹത്തിന്റെ എല്ലാ തലത്തിലും പ്രവർത്തിക്കുന്ന സ്ത്രീകൾ ഉള്ള കേരളത്തിൽ എന്തുകൊണ്ടാണ് വേദിയിൽ സ്ത്രീ സാന്നിധ്യം ഇത്ര ശുഷ്‌കമായത് എന്നായിരുന്നു.
നാളത്തെ കേരളവും നവകേരളവും ഒക്കെ സ്ത്രീകൾക്ക് തുല്യ പ്രാധാന്യവും സാന്നിധ്യവും നല്കുന്നതാകണം. അത് നമ്മുടെ പുതിയ തലമുറ കാണണം. കോളേജിലെ പെൺകുട്ടികളെ പാന്റ് ഇടുവിക്കുന്നതിൽ ഒതുക്കേണ്ടതല്ല പുരോഗമനം.
സ്വപ്നംകാണുന്ന കിനാശ്ശേരി
ഇങ്ങനെയായിരുന്നു മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.
അതേസമയം ചിത്രകാരൻ ടി മുരളിയുടെ പോസ്റ്റ് ഇങ്ങനെ …
സ്ത്രീ പ്രതിനിധ്യം ഇല്ലായ്മ അശ്ലീലതയാകുന്നത് എന്തുകൊണ്ട് …?
ഏതൊരു ചിത്രത്തിനും സംസാരിക്കാൻ കഴിയും എന്ന് നാം മനസ്സിലാക്കിയിരിക്കണം. ഒരിക്കലും മറച്ചു പിടിക്കാൻ പോലും കഴിയാത്ത ഉച്ചത്തിൽ സത്യം പറയുന്ന നിശബ്ദ ഭാഷയാണത്. ഓരോ കാലഘട്ടത്തോടും ചിത്രങ്ങൾ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ച്, സംസ്‌കാരത്തെക്കുറിച്ച്, ചരിത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. കാരണം, ചിത്രങ്ങൾ സത്യത്തിന്റെ ഭാഷയാണ്. സമൂഹം സത്യസന്ധം അല്ലെങ്കിൽ ഒരു സെൽഫിയിൽ പോലും അത് പ്രകടമായി മുഴച്ച് കാണും.
അതുകൊണ്ടുതന്നെ, ചിത്രത്തിന്റെ ഭാഷ അറിയുന്നവരെ സംബന്ധിച്ച് ലജ്ജയോടെ മാത്രമേ ഈ വാർത്താ ചിത്രത്തെ കാണാനാകു.
ഈ ചിത്രത്തിൽ സമൂഹത്തിന്റെ 50 ശതമാനം വരുന്ന സ്ത്രീ പ്രാതിനിധ്യം പ്രത്യക്ഷപ്പെടുന്നില്ല എന്നത് നമ്മുടെ മനസ്സുകളിലെ ഇരുട്ടിനെ തുറന്നു കാണിക്കുന്നുണ്ട്. നാം ഒരു പുരുഷാധിപത്യ സമൂഹമായാണ് തുടരുന്നത് എന്നത്, ഈ ആധുനിക കാലത്ത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.
സമൂഹത്തിന്റെ 50 ശതമാനം വരുന്ന സ്ത്രീകൾ പ്രതിനിധ്യം ലഭിക്കാതെ ഒഴിവാക്കപ്പെടുമ്പോൾ ഈ ആൾക്കൂട്ടത്തിന്റെ നീതിബോധം 50 ശതമാനം ഇല്ല എന്ന് സ്ഥാപിക്കപ്പെടുകയാണ് ചെയ്യുന്നത്. നീതിബോധം മാത്രമല്ല, സത്യസന്ധതയും 50 ശതമാനം നഷ്ടപ്പെടുന്നു എന്ന് നമ്മുടെ സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ചുമുള്ള അവബോധമില്ലാത്ത സാംസ്‌കാരിക ആഘോഷങ്ങൾ വളരെ ഉപരിപ്ലവമായിരിക്കും. വലതുപക്ഷപരമായ സാംസ്‌കാരിക രാഷ്ട്രീയ നിലപാടിന്റെ പ്രഖ്യാപനം ആകും ആ കാഴ്‌ച്ച. പുരോഗതിയും സംസ്‌കാരവും ആർജിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സമൂഹവും വളരെ പെട്ടെന്ന് ഗ്രഹിക്കേണ്ടതായ അടിസ്ഥാന കാര്യങ്ങളാണിവ. നാം മുന്നോട്ടാണോ പിന്നോട്ടാണോ നടക്കുന്നത് എന്ന് പോലും നമ്മുടെ വാർത്താച്ചിത്രങ്ങളെ അനലൈസ് ചെയ്തുകൊണ്ട് കണ്ടുപിടിക്കാവുന്നതേയുള്ളൂ.
ഈ പുരുഷ ബാഹുല്യം അശ്ലീലതയാണ് എന്ന് തിരിച്ചറിയാനുള്ള സംസ്‌കാരം പോലും നമ്മുടെ ജനാധിപത്യ സമൂഹം ആർജിച്ചിട്ടില്ല എന്ന ദയനീയ സത്യം നിരന്തരം വിളിച്ചു പറയുക തന്നെ വേണം ! ഒന്നുകൂടി പറയട്ടെ, എവിടെ നിന്നെങ്കിലും ആട്ടിപ്പിടിച്ചു കൊണ്ടുവന്ന് കുറച്ചു സ്ത്രീകളെ അണി നിരത്തിയാൽ ഒന്നും പ്രാതിനിധ്യമില്ലായ്മയുടെ , അഥവാ ഈ സ്ത്രീവിവേചനത്തിന്റെ നീതി രാഹിത്യം പരിഹരിക്കപ്പെടുകയും ഇല്ല. കാരണം, അത് അപ്പോഴും മുഴച്ചു നിൽക്കും. സ്ത്രീകളെ സ്വാഭാവികമായി സ്വാതന്ത്ര്യത്തോടെ അവർ അർഹിക്കുന്ന സ്ഥാനങ്ങളിൽ പ്രത്യക്ഷപ്പെടാൻ അനുവദിക്കുക എന്ന സാംസ്‌കാരിക മര്യാദയും സത്യസന്ധതയും നമുക്കുണ്ടാകുമ്പോൾ മാത്രമേ സ്ത്രീ പ്രാതിനിധ്യ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. ഓരോ മനുഷ്യന്റെ മുഖവും ഒരു കണ്ണാടിയാണ് എന്ന് നാം അറിയുക തന്നെ വേണം. അത് ചിത്രങ്ങളിലൂടെ ഉറക്കെ ഉറക്കെ സംസാരിക്കും.