സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ നനഞ്ഞപടക്കമെന്ന് കെ സുധാകരന്‍
സിപിഎം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ .
സിപിഎമ്മിന്റെ തനിനിറം ഏക വ്യക്തി നിയമത്തോട് അനുബന്ധിച്ച സെമിനാറില്‍ പുറത്തു വന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും അതിന്റെ ജാള്യതയും ചര്‍ച്ചയാകാതിരിക്കാനാണ് മരുമോന്‍ മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
ബിജെപിയുടെയും സിപിഎമ്മിന്റെയും ഏക വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന അജണ്ട നടപ്പിലാക്കുന്നതിന് സെമിനാര്‍ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. സിപിഎമ്മിന്റെ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ് ക്ഷണം സ്വീകരിച്ചെത്തിയവരില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ അജണ്ടയെ സംഘടിതമായി അതേ വേദിയില്‍ വെച്ച് എതിര്‍ത്തിന് കാരണം . മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞതിന് കാരണം സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞതിനാലാണ്. മുസ്ലീം ലീഗിന് നട്ടെല്ലുണ്ടെന്നും അവര്‍ക്ക് അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാൻ അറിയാമെന്നും സുധാകരൻ കൂട്ടിച്ചേർത്തു .
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കാര്യങ്ങള്‍ തിരിയാത്തത് കോണ്‍ഗ്രസിന്റെ കുറ്റമല്ല. അത് ഗോവിന്ദന്റെ കുറ്റമാണെന്നും സുധാകരൻ പറഞ്ഞു.
സിപിഐഎമ്മില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് കുലം കുത്തുകയാണ്. അതിന്റെ ഭാഗമാണ് ഇ പി ജയരാജൻ സെമിനാറില്‍ പങ്കെടുക്കാത്തത്. വരും ദിവസങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ പുറത്തു വരുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
ഏകീകൃത നിലപാട് എടുക്കുന്നതില്‍ നിന്നാണ് ആരാണ് പിന്നോട്ട് പോയത് സിപിഐ തന്നെ സിപിഎം നിലപാട് തളളിക്കഴിഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞത് ഇഎംഎസ് ആണ്. അത് തളളിക്കളയുന്നോ എന്ന് പാര്‍ട്ടി വ്യക്തമാക്കുന്നില്ല. പകരം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടിനുവേണ്ടി ശ്രമിക്കുകയാണ്. ഇ പി ജയരാജനു എത്ര കാലം മുന്നണിയില്‍ തുടുരാന്‍ കഴിയും എന്നതില്‍ സംശയമുണ്ടെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ജയരാജൻ പാര്‍ട്ടി പരിപാടികളോട് അകലം പാലിച്ച് തുടങ്ങിയത്. എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് ഇപി വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ജൂണ്‍ 30 ന് നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംസ്ഥാന കമ്മിറ്റിയിലും ജയരാജൻ പങ്കെടുത്തിരുന്നില്ല.
ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് കോഴിക്കോട് നടക്കും. നാല് മണിക്ക് നടക്കുന്ന സെമിനാര്‍ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉള്‍പ്പെടെ മുസ്ലിം സംഘടനാ പ്രതിനിധികളുടെയും ക്രൈസ്തവ – ദളിത് സംഘടനകളുടെയും പിന്തുണ ഉറപ്പാക്കിയാണ് സെമിനാര്‍ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയുടെ ഭോപ്പാല്‍ പ്രസംഗം തിരി കൊളുത്തിയ ഏകസിവില്‍ കോഡ് ചര്‍ച്ചയില്‍ കേരളത്തില്‍ ആദ്യത്തെ സെമിനാറാണ് സിപിഐഎമ്മിന്റേത്.
വൈവിധ്യങ്ങളും ബഹുസ്വരതയും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെ നിലപാടും ആശാസ്യമല്ല. ഇക്കാര്യത്തില്‍ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിന് സ്ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
സിപിഎം – ബിജെപി സഖ്യത്തിന് കേവല രാഷ്ട്രീയ നേട്ടത്തിനായി കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണുള്ളത്. സിപിഎം ഏകവ്യക്തി നിയമം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. ഇത് എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിത്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വട്ട പൂജ്യമായ സിപിഎമ്മിന് എങ്ങനെ ഒരു ദേശീയ വിഷയം കൈകാര്യം ചെയ്യാനാകുമെന്ന് പരിഹസിച്ച സുധാകരന്‍ ദേശീയ തലത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനെ സാധിക്കൂവെന്ന് കൂട്ടിച്ചേര്‍ത്തു .