പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കോൺഗ്രസിൽ പുനഃസംഘടനയ്ക്കു തയ്യാറെടുപ്പുകൾ നടത്തുന്നത് ഏറെ കരുതലോടെ.
കെസി വേണുഗോപാലിന് താക്കോൽ സ്ഥാനത്ത് തുടരാൻ സാധ്യത കൂടുതലെന്നാണ് വിലയിരുത്തൽ.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരെയും ഭാരവാഹികളെയും ഖർഗെ വൈകാതെ പ്രഖ്യാപിക്കും.
കെ സുധാകരൻ തുടരുമെന്നതായിരുന്നു മുൻ ധാരണ എന്നാൽ അത് അട്ടിമറിച്ച് പുതിയ മുഖത്തെ എത്തിക്കാൻ ചിലർ കളികൾ കളിച്ച തുടുങ്ങുന്നുണ്ട്. കൊടിക്കുന്നിൽ സുരേഷും കെ.പി.സി.സി അധ്യക്ഷനാകാനുള്ള കരുക്കൾ മുന്പോട്ട് വെച്ച തുടുങ്ങീട്ടുണ്ട് , എ.കെ ആന്റണിയുടെ പിന്തുണയിൽ കേരളത്തിലെ നേതാവാകാനാണ് ശ്രമം.
ഇതിനൊപ്പം പാർട്ടിയിൽ ദേശീയ തലത്തിൽ സ്ഥാനങ്ങൾ സ്വന്തമാക്കാനും നേതാക്കൾ നീക്കം നടത്തുന്നുണ്ട്.. പാർട്ടിയിലെ ഉന്നത സമിതിയായ പ്രവർത്തക സമിതിയിൽ അംഗത്വം നേടാൻ കേരളത്തിലെ മുതിർന്ന നേതാക്കളിൽ പലരും രംഗത്തുണ്ട്.
കേരളത്തിൽനിന്ന് കെ.സി.വേണുഗോപാൽ സമിതിയിൽ തുടരും. രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും സമിതിയംഗത്വം പ്രതീക്ഷിക്കുന്നു. പ്രായം കണക്കിൽ എടുത്ത് ഉമ്മൻ ചാണ്ടി നേതൃത്വത്തിൽ നിന്നും പിന്മാറാനുള്ള സാധ്യത ഏറെ ആണ് . പാർട്ടിയുടെ എല്ലാ സമിതികളിലും പകുതി പേർ 50 വയസ്സിൽ താഴെയുള്ളവർ വേണമെന്ന ഉദയ്പുർ ചിന്തൻ ശിബിര തീരുമാനം ഖർഗെ നടപ്പാക്കിയാൽ ഒരുപക്ഷെ പുതുമുഖങ്ങൾക്കു അത് വലിയ ഒരു അവസരമായിരിക്കും
സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ മാനിച്ചായിരിക്കും പിസിസി പ്രസിഡന്റുമാരെ നിയമിക്കുക. കേരളത്തിൽ കെ.സുധാകരൻ തുടരട്ടെയെന്നാണു പൊതു നിലപാട്. ഇത് അട്ടിമറിക്കാനാണ് കൊടിക്കുന്നിലിന്റെ ശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഖാർഗെയെ വേണ്ട രീതിയിൽ സുധാകരൻ പിന്തുണച്ചില്ലെന്ന ആക്ഷേപം കൊടിക്കുന്നിലിനുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കെസിയുടെ നിലപാടാകും നിർണ്ണായകയം. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സുധാകരൻ തുടരട്ടേ എന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ സുധാകരനെ മാറ്റാനുള്ള നീക്കമൊന്നും നടക്കാനിടയില്ല. കെ എസിന് അനുകൂലമാണ് കെസി വേണുഗോപാലിന്റേയും മനസ്സ്. വിഡി സതീശനും മാറ്റത്തിന് അനുകൂലമല്ല.
പുതിയ ദേശീയ പ്രസിഡന്റ് ചുമതലയേറ്റതിനു പിന്നാലെ പാർട്ടി ചട്ടപ്രകാരം എഐസിസി ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും രാജിവച്ചെങ്കിലും അടുത്ത വർഷമാദ്യം നടക്കുന്ന പ്ലീനറി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തീരുമാനിക്കും വരെ ഇവരോട് തുടരാൻ ഖർഗെ നിർദ്ദേശിച്ചേക്കും.രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരിനു പരിഹാരം കാണുകയെന്ന വെല്ലുവിളിയും ഖർഗെയ്ക്കു മുന്നിലുണ്ട്. ഇതിനൊപ്പം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടണം. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും കോൺഗ്രസ് മുൻതൂക്കം നേടേണ്ടത് അനിവാര്യതയാണ്. ഇതിന് വേണ്ടി ഖാർഗെ തരൂർ അടക്കമുള്ളവരെ ചേർത്തു നിർത്തുമെന്നാണ് സൂചന.
പുനഃസംഘടനയിലൂടെ അധ്യക്ഷനായ ഖർഗെക്ക് നൽകിയിരിക്കുന്നത് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമെന്ന് കെ സി വേണുഗോപാൽ പറയുന്നു. ഖർഗെ റബ്ബർ സ്റ്റാമ്പാവില്ല. ഖർഗെയുടെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന് ഗാന്ധി കുടുംബം വ്യക്തമാക്കിയിട്ടുണ്ട് . ഖർഗെയും തരൂരും ഉൾപ്പടെയുള്ളവർ ചേർന്ന് പാർട്ടിയെ നയിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ശശി തരൂരിനെതിരെ പ്രവർത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം ആണ്. മത്സരത്തിനുള്ള എല്ലാ സാഹചര്യവും തരൂരിനും നൽകി തനിക്കെതിരായ പ്രചാരണങ്ങൾക്ക് മറുപടി നൽകാൻ ഔദ്യോഗിക പദവി അനുവദിക്കുന്നില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു കഴിഞ്ഞു. തരൂരിനെ പ്രവർത്തക സമിതിയിൽ എടുക്കുമെന്നതിന്റെ സൂചന കൂടിയാണ് ഇത്.
രണ്ടു ഘട്ടങ്ങളിലായി 22 വർഷം നയിച്ച സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷപദവിയിൽനിന്നു പടിയിറങ്ങുന്നത് മാറ്റത്തിന് വേണ്ടി കൂടിയാണ്. മാറിയെങ്കിലും നിർണ്ണായക തീരുമാനങ്ങളിൽ സോണിയയ്ക്കും നിർണ്ണായക റോളുണ്ടാകും. പുതിയ പ്രസിഡന്റ് ചുമതലയേറ്റതിനു പിന്നാലെ നിലവിലെ പ്രവർത്തകസമിതി പിരിച്ചുവിട്ടിരുന്നു. പ്രവർത്തക സമിതി അംഗങ്ങളും എഐസിസി ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരും ഖർഗെയ്ക്കു രാജിക്കത്ത് നൽകി. പുതിയ പ്രസിഡന്റിനു കീഴിൽ പുതിയ നേതൃനിര രൂപീകരിക്കണമെന്ന പാർട്ടി ചട്ടത്തിന്റെ ഭാഗമായാണിത്. പകരം 47 അംഗ സ്റ്റിയറിങ് കമ്മിറ്റിക്കു രൂപം നൽകി.
പുതിയ പ്രവർത്തകസമിതിയെ തീരുമാനിക്കാൻ അടുത്ത വർഷമാദ്യം ചേരുന്ന എഐസിസി പ്ലീനറി സമ്മേളനം വരെ സ്റ്റിയറിങ് കമ്മിറ്റി തുടരും. 1998 ൽ സീതാറാം കേസരി ഒഴിഞ്ഞ ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത് ആദ്യമാണ്. ദലിത് വിഭാഗത്തിൽനിന്ന് ഈ പദവിയിലെത്തുന്ന മൂന്നാമത്തെയാളാണു ഖർഗെ. ഡി.സഞ്ജീവയ്യ, ജഗ്ജീവൻ റാം എന്നിവരാണു മറ്റുള്ളവർ. നിലവിലെ പ്രവർത്തക സമിതിയിലെ സ്ഥിരാംഗങ്ങളെയും സ്ഥിരം ക്ഷണിതാക്കളെയും ചേർത്ത് സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കണമെന്നതാണു പാർട്ടി ചട്ടമെന്നും അതിലെ അംഗങ്ങളെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
അതുകൊണ്ടുതന്നെ ശശി തരൂർ, അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിൽ ഇല്ലെന്നും കോൺഗ്രസ് പറയുന്നു. തരൂരിന് പ്രവർത്തക സമിതിയിൽ സ്ഥാനമുണ്ടാകും. അങ്ങനെ വരുമ്പോൾ കേരളത്തിലെ പാർട്ടി തീരുമാനങ്ങളിലും സ്വാധീനം ചെലുത്തുന്ന നേതാവായി തരൂർ മാറും.