പിണറായി സർക്കാർ ഭരണമേറ്റെടുത് ആറ് വർഷങ്ങൾ പിന്നിട്ടിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നല്‍കുന്നതില്‍ വീഴ്ച പറ്റിയതായി സര്‍ക്കാരിന്റെ കുറ്റസമ്മതം. ഭരണാനുമതിക്ക് കാലതാമസം നേരിട്ടത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
കാക്കനാട് വരെ മെട്രോ നീട്ടുന്നതിന് വേണ്ടി ഭൂമിയേറ്റെടുക്കാന്‍ 189 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കികൊണ്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് പിണറായി സര്‍ക്കാര്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി യാതൊന്നും ചെയ്തിട്ടില്ലായെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് ഇപ്പോൾ സര്‍ക്കാരിന്റെ ഈ പുതിയ നടപടി.
2015-ല്‍ മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായി വരുമ്ബോള്‍ തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ രണ്ടാംഘട്ടത്തില്‍ തൃക്കാക്കരയിലേക്കുള്ള എക്‌സ്‌ടെന്‍ഷന്‍ ആലോചിച്ചിരുന്നതാണ് . 2016 ഫെബ്രുവരി എട്ടിന് 189 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നല്‍കിയിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍, ഈ പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ ആറ് വര്‍ഷമായി പിണറായി സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കിയിരുന്നില്ല എന്നതാണ് വാസ്തവം . മെട്രോയുടെ രണ്ടാംഘട്ടം നടപ്പിലാക്കാത്തതിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ എംപിമാര്‍ മറുപടി പറയണമെന്നായിരുന്നു വ്യവസായ മന്ത്രി രാജീവും കൂട്ടരും പ്രചരിപ്പിച്ചിരുന്നത്. ഈ കുപ്രചരണങ്ങള്‍ ശുദ്ധതട്ടിപ്പായിരുന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. എന്നാല്‍, ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ശേഷം തൊട്ടുപിന്നാലെ അധികാരത്തില്‍ വന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയും പദ്ധതി നടപ്പാക്കുന്നതിനും ആറ് വര്‍ഷമായി ഒരു നടപടിയും സ്വീകരിച്ചില്ലായെന്ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. പദ്ധതിയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചതുമുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് വരെ ആറ് വര്‍ഷത്തെ കാലവിളംബം വന്നതിനാല്‍ ഭൂമിയുടെ വിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ് ഈ കാലതാമസം.
പദ്ധതിക്ക് ആറ് വര്‍ഷത്തെ കാലതാമസം വന്നതോടെ ഭൂമി വിലയില്‍ 83.61 കോടി രൂപയുടെയും കെഎസ്‌ഇബി, വാട്ടര്‍ അഥോറിറ്റി,ബിഎസ്‌എന്‍എല്‍, തുടങ്ങിയ സ്ഥാപനങ്ങളുടെ വസ്തുവകകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി 56.18 കോടി രൂപയുടെ അധിക വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഈ തുകകള്‍ ചേര്‍ത്ത് 332 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്‍കണമെന്നാണ് കൊച്ചി മെട്രോ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 238,25,28,980 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
മെട്രോ വികസനത്തിനായി പ്രതിപക്ഷവും കൊച്ചിയിലെ എംപിയും ഒന്നും ചെയ്തില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വ്യവസായ മന്ത്രി രാജീവും മറ്റ് സിപിഎം നേതാക്കളും പറഞ്ഞിരുന്നത്. ഹൈബി ഈഡന്‍ എംപിയായി ചുമതലയേറ്റെടുത്ത ശേഷം പാര്‍ലമെന്റിന്റെ അര്‍ബന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 2019 നവംബര്‍ എട്ടിന് കത്ത് നല്‍കിയിരുന്നു. 2020 മാര്‍ച്ച് 17-നും പാര്‍ലമെന്റിന്റെ ശൂന്യ വേളയില്‍ ഹൈബി ഈ വിഷയം ഉന്നയിച്ചിരുന്നു.
ഈ ഘട്ടത്തിലൊന്നും തന്നെ സംസ്ഥാന സര്‍ക്കാര്‍ മെട്രോ പാതയുടെ രണ്ടാംഘട്ട വികസനത്തിനായി ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. തങ്ങള്‍ വികസനം നടപ്പാക്കിയെന്ന പറച്ചിലല്ലാതെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലായെന്ന സര്‍ക്കാരിന്റെ കുറ്റസമ്മതവും കൂടിയാണ് പുതിയ ഉത്തരവ്.