തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിച്ച കയറിയപ്പോൾ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി.
ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം വാരി വിതറുകയായിരുന്നു ശിവൻകുട്ടി ഇന്നലെ. രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
2011ൽ ബെന്നി ബെഹന്നാനും 2016ലും 2021ലും പിടി തോമസും മണ്ഡലത്തിൽ വിജയച്ചതിൻറെ പട്ടിക പങ്കുവെച്ചുകൊണ്ടാണ് വി ശിവൻകുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഏവർക്കും നന്ദിയെന്നും വിജയിക്ക് അഭിനന്ദനങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.അതേസമയം തൃക്കാക്കര മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് ഉമ തോമസ് അടുക്കുന്നത്. 2011ൽ ബെന്നി ബെഹന്നാന് ലഭിച്ച 22,406 വോട്ടിൻറെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയാണ് മന്ത്രി വി.ശിവൻകുട്ടി. ‘41ൽ നിന്നും 41ലേക്ക് ഒരു കുതിപ്പായിരുന്നു. രാജി പോലും..’ മന്ത്രി കുറിച്ചു. എൽഡിഎഫ് ഇത്തവണ വോട്ട് ഉയർത്തുകയാണ് തൃക്കാക്കരയിൽ ചെയ്തതെന്നാണ് സിപിഎം നേതാക്കളുടെ വാദം. യുഡിഎഫിന്റെ സീറ്റെണ്ണം ഒന്നും കൂടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ അഭിനന്ദിക്കാനും ശിവൻകുട്ടി മറന്നിട്ടില്ല.
ഡോ. ജോ ജോസഫ് താങ്കൾ തല ഉയർത്തിത്തന്നെയാണ് പോരാട്ട രംഗത്ത് നിന്ന് മടങ്ങുന്നത്. ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടില്ല. ഡോ. ജോ ജോസഫും പത്നി ഡോ. ദയ പാസ്കലും അഭിനന്ദനം അർഹിക്കുന്നു..
സമചിത്തതയോടെ തെരഞ്ഞെടുപ്പ് നേരിട്ടതിന്… പ്രതികരണത്തിൽ മാന്യത പുലർത്തിയതിന്..എന്നാണ് ജോ ജോസഫിനെ പറ്റി മന്ത്രി കുറിച്ചത്. സാധാരണ എൽഡിഎഫ് നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് മാന്യമായും ജോ ജോസഫ് കാര്യങ്ങളോട് പ്രതികരിച്ചത് എന്ന് പറയാതിരിക്കാനാവില്ല.
തൃക്കാക്കര തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്നും കെ റെയിലും തിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ സംബന്ധിച്ച നിർദേശം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന പത്രികയിലാണ് ഉണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റ് ലഭിച്ചു. ബന്ധപ്പെട്ട അനുമതികൾ ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. തോൽവിയുടെ കാരണങ്ങൾ ബൂത്തു തലംവരെ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു….
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ 23,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. അതിനിടെ യുഡിഎഫിൻറെ പ്രചാരണം നയിച്ച വിഡി സതീശനെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.