തൃക്കാക്കര മണ്ഡല ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഉമാ തോമസ് ഈ നിയമസഭയിലെ കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയായാണ് 15-ാം കേരള നിയമസഭയിലേക്ക് പടികയറുന്നത്. നിലവിൽ കോൺഗ്രസ് നിരയിൽ സഭയിലുള്ള 21 എംഎൽഎമാരും (അന്തരിച്ച പി.ടി തോമസ് ഉൾപ്പെടെ) പുരുഷൻമാരായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ സഭയിൽ ഒരു വനിതാ സാന്നിധ്യമെങ്കിലും ഉറപ്പാക്കാനും കോൺഗ്രസിന് സാധിച്ചു.
കോൺഗ്രസിന്റെ ആദ്യ വനിതാ എംഎൽഎയാണെങ്കിലും യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വനിതാ ജനപ്രതിനിധിയാണ് ഉമാ തോമസ്. വടകര മണ്ഡലത്തിൽ നിന്ന് സഭയിലേക്കെത്തിയ ആർഎംപി നേതാവ് കെ.കെ രമയാണ് മുന്നണിയിലെ മറ്റൊരു വനിത. എൽഡിഎഫ് നിരയിലെ പത്ത് വനിതാ എംഎൽഎമാർ കൂടി ചേരുന്നതോടെ 15-ാം നിയമസഭയിലെ ആകെ വനിതാ പ്രാതിനിധ്യം 12 ആയി ഉയർന്നു. 13 വനിതകൾ വിജയിച്ച 1996ലെ തിരഞ്ഞെടുപ്പിന് ശേഷം സഭയിലെ ഏറ്റവും ഉയർന്ന വനിതാ പ്രാതിനിധ്യമാണിത്.
2016ൽ കേരളത്തിലെ വനിതാ എംഎൽഎമാരുടെ എണ്ണം എട്ടായിരുന്നു. 2001ന് ശേഷം വനിതാ പ്രാതിനിധ്യം രണ്ടക്കം കടന്നതും എൽഡിഎഫ് തുടർഭരണം നേടിയ 15-ാം നിയമസഭയിലാണ്. മത്സരിച്ച 103 വനിതാ സ്ഥാനാർഥികളിലാണ് അന്ന് 11 പേർ ജയിച്ചത്. എന്നാൽ ഇതിൽ ഒരാൾ പോലും കോൺഗ്രസുകാരിയായിരുന്നില്ലെന്നത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. ഉമാ തോമസിന്റെ വിജയത്തോടെ ഈ ചീത്തപ്പേര് ഇല്ലാതാക്കാനും കോൺഗ്രസ് നേതൃത്തിന് സാധിച്ചു.
എൽഡിഎഫിന്റെ കാടിളക്കിയുള്ള പ്രചാരണങ്ങളെയെല്ലാം നിഷ്ടപ്രഭമാക്കി സർവ്വാധിപത്യം പുലർത്തിയാണ് ഉമാ തോമസിലൂടെ യുഡിഎഫ് തൃക്കാക്കര പിടിച്ചത്. 25,016 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. വോട്ടെണ്ണൽ തുടങ്ങി ആദ്യ നാല് റൗണ്ടുകളിൽ എല്ലാ ബൂത്തുകളിലും ഉമാ തോമസിനായിരുന്നു ലീഡ്. സ്ഥിരമായി നേടിയ ബൂത്തുകളിൽ പോലും എൽഡിഎഫ് പിന്നോട്ടുപോയി. അഞ്ചാം റൗണ്ടിലാണ് എൽഡിഎഫ് ഒരു ബൂത്തിലെങ്കിലും മുന്നിലെത്തിയത്.
ഏഴാം റൗണ്ടിൽ തന്നെ കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ ഭൂരിപക്ഷം ഉമാ തോമസ് മറികടന്നു. 2012-ൽ ബെന്നി ബെഹ്ന്നാൻ നേടിയ 22406 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം പത്താം റൗണ്ടിൽ ഉമാ തോമസ്
പഴങ്കഥയാക്കി. വിരലിൽ എണ്ണാവുന്ന എൽഡിഎഫ് കോട്ടകളിൽ അടക്കം യുഡിഎഫ് കുതിച്ചുകയറിപ്പോൾ ആകെയുള്ള 239 ബൂത്തുകളിൽ 22 ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫിന് നേരിയ ലീഡ് നേടാനായത്. കൊച്ചി കോർപ്പറേഷനിലും തൃക്കാക്കര നഗരസഭയിലും ഉമാ തോമസിന്റെ തേരോട്ടമായിരുന്നു. വോട്ടെണ്ണലിന്റെ അവസാന രണ്ട് റൗണ്ടുകളിൽ മാത്രമാണ് ജോ ജോസഫിന് അൽപമെങ്കിലും ആശ്വസിക്കാൻ വകയുണ്ടായിരുന്നത്.
കേവലം ഒരു സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണംപിടിച്ചെടുത്ത ആഘോഷത്തിലാണ് കോൺഗ്രസ്. എതിരാളികൾപോലും എഴുതിതള്ളിയ യുഡിഎഫിന്റെ വലിയ തിരിച്ചുവരവായാണ് കോൺഗ്രസ് പ്രവർത്തകർ വിജയത്തെ കാണുന്നത്.