വോട്ട് മാത്രം ലക്ഷ്യമിട്ട് വർഗീയവാദികൾ ചെയ്യുന്ന എന്ത് പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കുന്ന സർക്കാർ ഗുരുതരമായ ഭരണഘടനാലംഘനമാണ് നടത്തുന്നത്. കേരളീയ സമൂഹത്തിന്റെ മതേതരത്വത്തിന് മുറിവേൽപ്പിക്കുന്ന രീതിയിൽ പ്രസംഗിക്കാനും പ്രവർത്തിക്കാനും വർഗീയ സംഘടനകൾക്ക് തുടരെത്തുടരെ ധൈര്യം നൽകുന്നത് പിണറായി സർക്കാരിന്റെ ക്രൂരമായ രാഷ്ട്രീയ അടവ് നയമാണ്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് റാലിയിൽ ആ കൊച്ചുകുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ പൊതുമനസിനെ പൊള്ളിക്കുന്നതാണ്. ആ മുദ്രാവാക്യങ്ങൾ കുട്ടിയുടെ സൃഷ്ടിയല്ല, മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും വ്യക്തം. പിഞ്ച് മനസുകളിൽ വരെ വർഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢശ്രമം ഒരിക്കലും അനുവദിക്കാനാകില്ല. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമപരമായി ശിക്ഷിക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാനും കേരളത്തിലെ പൊലീസിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട്. ഇത്തരം പ്രവണതകൾ കേരളത്തിൽ വച്ച് പൊറുപ്പിക്കാനാകില്ല.
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ…
പച്ചയ്ക്ക് വർഗീയത പറഞ്ഞയാളെ അറസ്റ്റു ചെയ്‌തെന്ന് വരുത്തിത്തീർക്കാൻ നടത്തിയ നാടകം നാം കണ്ടതാണ്. അതേ വ്യക്തി വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ചിട്ടും മുൻകൂർ ജാമ്യം നേടിക്കൊടുക്കുന്നതിനുള്ള അവസരമാണ് സർക്കാർ ഒരുക്കിയത്. എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളുടെ തീവ്രവാദ പ്രസ്ഥാനവുമായുള്ള ബന്ധമാണ് അറസ്റ്റ് പോലും വൈകിപ്പിച്ചത്.
സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിൽ താങ്കൾ നടത്തുന്നത് പച്ചയായ വർഗീയ പ്രീണനമാണ്. തുടർഭരണത്തിന് വേണ്ടി ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയ സംഘടനകളുമായി നിങ്ങൾ ഉണ്ടാക്കിയ ഒത്തുതീർപ്പാണ്, വർഗീയ വാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം കേരളത്തിലുണ്ടാക്കിയത്. വോട്ടിന് വേണ്ടി, കാലങ്ങളായി നാം സംരക്ഷിച്ച മതേതരത്വമാണ് നിങ്ങൾ പിച്ചിച്ചീന്തുന്നത്. ഇത് അനുവദിക്കാനാകില്ല. വർഗീയതയോടുള്ള നിങ്ങളുടെ ഈ അടവ് നയം തുടർന്നാൽ കേരളം നിങ്ങൾക്ക് മാപ്പ് തരില്ല.