‘സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയൻ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ എൻഡിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചരിത്രത്തിൽ ഇതു പോലെയുള്ള സാഹചര്യം മുമ്പെങ്ങും ഉണ്ടായിട്ടില്ല. കിറ്റിന് അണുബോംബിന്റെ നശീകരണ ശക്തി ഉണ്ടെന്ന് സംസ്ഥത്തെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സർവ്വനാശമാണ് ആറു വർഷമായി സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മേഖലയിൽ പോലും സംസ്ഥാനത്തിന് വളർച്ചയുണ്ടാക്കാനായിട്ടില്ല. സേവന കാർഷികസാമ്പത്തിക മേഖലകൾ പൂർണമായി തകർന്നിരിക്കുന്നു. നിലവിൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തോടുള്ള ഏക ആവശ്യം കടം വാങ്ങാനുള്ള അനുമതി നൽകണമെന്നതാണ്. പണി എടുത്തവർക്ക് കൂലി നൽകാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ശമ്പള വർദ്ധനവവോ, ബോണസോ ആവശ്യപ്പെട്ടുകൊണ്ടല്ല കെഎസ്ആർടിസി ജീവനക്കാർ സമരം ചെയ്യുന്നത്. ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചാണ്. വാർഷികം ആഘോഷിക്കാൻ പോലും പണമില്ലാത്ത സർക്കാർ ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
എല്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും സർക്കാരിന്റെ വാർഷിക മാമാങ്കത്തിന് ലക്ഷങ്ങൾ നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ, പാലാരിവട്ടം പാലംപണിത രണ്ടാം ഇബ്രാഹിം കുഞ്ഞായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പാടെ തകരുകയും മറുഭാഗത്ത് അഴിമതി നടത്തുകയുമാണ് രണ്ടാം പിണറായി സർക്കാർ സ്വീകരിച്ചു പോരുന്ന നയയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണപക്ഷവും പ്രതിപക്ഷവും ഇത്രയേറെ ഐക്യപ്പെട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. സംസ്ഥത്ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തേയും യോജിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നത് രാജ്യവിരുദ്ധ ശക്തികളാണ്. കാശ്മീരിൽ കഴിഞ്ഞ ആറു വർഷമായി ഭീകരപ്രവർത്തനം കുറഞ്ഞുവന്നപ്പോൾ കേരളത്തിൽ അത് ശക്തി പ്രാപിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പിണറായി സർക്കാർ തകർക്കുകയാണ്. നടക്കില്ലെന്ന് ബോധ്യമായിട്ടും കെ റെയിൽ പദ്ധതിക്കായി തുലച്ച കോടികൾ മുഖ്യമന്ത്രി സ്വന്തം കീശയിൽ നിന്നും തിരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ തഴവ സഹദേവൻ, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ: ജോയി കെ ജോൺ, കാമരാജ് കോൺഗ്രസ് സംസ്ഥാന സംഘടനാ സെക്രട്ടറി ശ്യാം ലൈജു, ആർഎൽജെപി ജില്ലാ പ്രസിഡന്റ് ജിമ്മി രാജ്,ബിജെപി നേതാവ് വിജയൻ തോമസ്, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ഒബിസി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് സോമശേഖരൻ നായർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: വി.ജി. ഗിരികുമാർ, ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.