രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും കൊച്ചിമെട്രോയുടെ രണ്ടാംഘട്ട വികസനം സംബന്ധിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഹൈബി ഈഡൻ എം.പി. ആറു വർഷമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തെക്കുറിച്ച് എം.പിമാരോട് ചോദിക്കാൻ പറയുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും എം.പിയെന്ന നിലയിൽ മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് വേണ്ടി ഇടപെട്ടിട്ടുണ്ട്. മെട്രോയുടെ രണ്ടാംഘട്ട വികസനമെന്നത് കോൺഗ്രസിനേയും യു.ഡി.എഫിനെയും സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള അടവ് നയമല്ല. മറിച്ച് ഇത് എറണാകുളത്തിന്റെയും, തൃക്കാക്കരയുടെയും സ്വപ്ന പദ്ധതിയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേന്ദ്രസർക്കാരിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും.
എം.പി ആയി ചുമതല ഏറ്റെടുത്തതിന് ശേഷം 2019 നവംബർ 6 ന് പാർലമെന്റിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ജഗദാംബിക പാലിന് മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി ലഭിക്കുന്നതിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. തുടർന്ന് നവംബർ 8-ന് തന്നെ നഗര വികസന കമ്മിറ്റി കേന്ദ്രനഗര വികസന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകിയതായി എം.പി പറഞ്ഞു. പിന്നീട് 2020 മാർച്ച് മാസം 17-ന് വിഷയം പാർലമെന്റിൽ ശൂന്യവേളയിൽ ഉന്നയിച്ചു. 2021 ജനുവരിയിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ വിലയിരുത്തുന്നതിനായി കൊച്ചിയിലെത്തിയ നഗരവികസന സ്റ്റാൻഡിംഗ് കമ്മിറ്റി മുമ്പാകെ ആദ്യ പരിഗണന നൽകി അവതരിപ്പിച്ച വിഷയവും മെട്രോയുടെ രണ്ടാം ഘട്ട വികസനം തന്നെയായിരുന്നു.
ഇതേആവശ്യം ഉന്നയിച്ച് കേന്ദ്ര നഗര വികസന മന്ത്രിയായിരുന്ന ഹർദീപ് സിംഗ് പുരിയെ ബെന്നി ബെഹനാൻ എം.പിയോടൊപ്പം സന്ദർശിച്ചു. ഏറ്റവും ഒടുവിൽ 2021 ആഗസ്റ്റ് മാസം 2 ന് മെട്രോയുടെ രണ്ടാം ഘട്ടം യൂണിയൻ ബജറ്റിൽ ഉൾപ്പെടുത്തി തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനും കത്ത് നൽകിയിരുന്നു. ഇത് തുടർ നടപടികൾക്കായി നൽകിയിട്ടുണ്ടെന്ന മറുപടി ധനകാര്യ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിരുന്നു. 2022 ഫെബ്രുവരി 26 ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത എം. പി മാരുടെ കോൺഫറൻസിൽ കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് പബ്ലിക് ഇൻവെസ്റ്റ്മെന്റ് ബോർഡ് ക്ലിയറൻസ് ലഭിച്ചതായും കേന്ദ്ര മന്ത്രിസഭയുടെ അനുമതിയ്ക്കായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണണെന്നും ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ രേഖകൾ പരിശോധിച്ചാൽ മാത്രം ഇക്കാര്യം 2020 സെപ്റ്റംബറിൽ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിൽ മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ അനുമതികൾ സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു. ‘രാഷ്ട്രീയ ഇച്ഛാശക്തി’ കൊണ്ടേ മെട്രോയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുവാൻ സാധിക്കൂ എന്നാണ് അന്ന് കേന്ദ്ര മന്ത്രി മറുപടി നൽകിയത്. ആ രാഷ്ട്രീയ ഇച്ഛാശക്തി ഇന്ന് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കോ, എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിയ്‌ക്കോ ഇല്ലാതെ പോയത് എം. പി മാരുടെ കുറ്റമല്ല. അൽപം പുറകോട്ട് തിരിഞ്ഞു നോക്കിയാൽ അത്തരത്തിൽ രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ കാലത്താണ് മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തീകരണത്തിന്റെ പാതയിൽ എത്തിയതെന്ന് മനസ്സിലാക്കാമെന്നും ഹൈബി ഈഡൻ പറഞ്ഞു.
ടി.ജെ.വിനോദ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസ് എന്നിവരുമൊന്നിച്ച് യു.ഡി.എഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിറ്റി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ.