തൃക്കാക്കരയിൽ ജയിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥി ആയ ഉമാ തോമസ് ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വെറുതെ വെയില് കൊള്ളേണ്ട എന്നും എ കെ ആന്റണി. അതും വൻ ഭൂരിപക്ഷത്തോടെയാവും ഉമാ തോമസ് തൃക്കാക്കര പിടിച്ചടക്കാൻ പോകുന്നതെന്നും എ കെ ആന്റണി പറഞ്ഞു,.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിനായി പ്രചാരണം ശക്തമാക്കാൻ മണ്ഡലത്തിലേക്ക് എത്തുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി . ഈ മാസം 27ന് തമ്മനത്തും കാക്കനാടും നടക്കുന്ന പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുത്ത് ആന്റണി സംസാരിക്കും.
തൃക്കാക്കരയിലെ ഉമയുടെ വിജയത്തെക്കുറിച്ച സംസാരിച്ച അദ്ദേഹം ഉമാ തോമസിന് വേണ്ടി താൻ പ്രചാരണത്തിനിറങ്ങുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ …
“തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി താൻ ഇറങ്ങിയില്ലെങ്കിൽ അന്തരിച്ച പിടി തോമസിനോട് ചെയ്യുന്ന നീതികേടാകും. പി.ടിയുടെ ഭാര്യ എന്നതിലുപരി ഒരു വനിതാ നേതാവ് എന്ന ഐഡന്റിറ്റി ഉമയ്ക്കുണ്ട്. തൃക്കാക്കരയിൽ എൽഡിഎഫിന് ജയിക്കുക പ്രയാസമാണ്. ഇക്കാര്യത്തിൽ തനിക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നതെന്ന് തനിക്കറിയില്ല” എന്നും ആൻ്റണി വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് തലസ്ഥാനത്ത് തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് എകെ ആന്റണി സംഘടനാ പ്രവർത്തങ്ങളിൽ സജീവമാണ്. യുഡിഎഫ് – കോൺഗ്രസ് നേതൃത്വവുമായി ബന്ധം പുലർത്തുന്ന അദ്ദേഹം തൃക്കാക്കരയിലെ യുഡിഎഫ് പ്രചാരണം വിലയിരുത്തുന്നുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസം നീണ്ട് നിന്ന ചിന്തൻ ശിബിറിൽ ആൻ്റണി പങ്കെടുത്തിരുന്നില്ല. എന്നാൽ, കോൺഗ്രസ് പാർട്ടിയെ നവീകരിക്കുന്നതിനുള്ള നിർദേശങ്ങൾ ചിന്തൻ ശിബിറിന് മുന്നോടിയായി അദ്ദേഹം നേതൃത്വത്തിന് സമർപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
തൃക്കാക്കരയിൽ എൽഡിഎഫ് പ്രചാരണം ശക്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എംഎൽഎമാരെയും മന്ത്രിമാരെയും രംഗത്തിറക്കിയാണ് ഇടത് പ്രചാരണം. കോൺഗ്രസിൻ്റെ കുത്തക മണ്ഡലം പിടിച്ചെടുക്കാൻ സാധിച്ചാൽ സിൽവർ ലൈനടക്കമുള്ള നിർണായക പദ്ധതികളുമായി അതിവേഗം സർക്കാരിന് മുന്നോട്ട് പോകാം. നിലവിലെ വിവാദങ്ങൾക്ക് പ്രതിപക്ഷത്തിനുള്ള മറുപടി കൂടിയായി തീരുകയും ചെയ്യും തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിൻ്റെ ഉറച്ച മണ്ഡലം നിലനിർത്തുകയെന്ന ലക്ഷ്യം മാത്രമാണ് യുഡിഎഫിനുള്ളത്. അതേസമയം, മണ്ഡലത്തിൽ ഭൂരിപക്ഷം കുറയുന്ന സാഹചര്യം ഉണ്ടായാൽ പോലും കെപിസി സി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിസന്ധിയിലാകും എന്ന സാഹചര്യമാണ് നിലവിലുള്ളത്.