വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്.
നോട്ടീസ് കിട്ടിയിട്ടും ഹാജരാകാതിരുന്നാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പത്താം തീയതിയാണ് ഇടുക്കി ആർ.ടി.ഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആർ.ടി.ഒ ഓഫീസിൽ എത്തുമെന്ന് ജോജു അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഹാജരായില്ല. എത്തുകയില്ലെന്ന കാര്യം അറിയിക്കാനും തയ്യാറായില്ല. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് ജോജുവിനെതിരെ ശക്തമായ നടപടിയെടുക്കാൻ ഒരുങ്ങുന്നത്.
ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ലാ കളക്ടറും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇടുക്കി ആർ.ടി.ഒ വ്യക്തമാക്കി. അതേസമയം സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ നടൻ ജോജു ജോർജ്ജ് ഉൾപ്പെടെ 17 പേരോടാണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസിന്റെ പരാതിയിലാണ്് നടപടി. വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.
നേരത്തെ കൊച്ചിയിൽ വഴിതടയൽ സമരത്തിൽ കോൺഗ്രസിനെ വിമർശിച്ചതിനെ തുടർന്ന് ജോജു ജോർജ് കെ.എസ്.യു പോര് മുറികിയരുന്നു. ജോജു അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം അടക്കം കെ.എസ്.യു തടയുകയുണ്ടായി.അതിനിടെയാണ് നടനെതിരെ പുതിയ പരാതിയുമായി കെ.എസ്.യു നേതാവ് രംഗത്തെത്തിയത് . വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലായിരുന്നു ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തിലാണ് ജീപ്പ് റാംഗ്ലറുമായി ജോജു ജോർജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്റെ ആഹ്ലാദവും ആവേശവും പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, വാഹന ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.