സിപിഎമ്മിന് സ്ത്രീകളോടുള്ള സമീപനം എന്താണെന്ന് ശരിയായ അർത്ഥത്തിൽ ഇപ്പോൾ കേരളം മനസിലാക്കി എന്ന് കെ സുധാകരൻ. സ്ത്രീകൾക്ക് യാതൊരു പരിഗണനയും സുരക്ഷിതത്വവും നൽകാൻ പ്രാപ്തിയില്ലാത്ത പാർട്ടിയായി സിപിഎം മാറി എന്നും സുധാകരൻ വിമർശിച്ചു.
വനിതാ സഖാക്കളോട് സിപിഎമ്മിലെ നേതാക്കൾ കാട്ടുന്ന മോശം സമീപനത്തിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉൾപ്പെടെ പരസ്യമായി രംഗത്തു വന്നിരുന്നു. സ്ത്രീകൾക്ക് പാർട്ടിയിലെ പുരുഷ നേതാക്കളിൽ നിന്ന് വളരെ മോശമായ അനുഭവമാണ് നേരിടേണ്ടി വരുന്നതെന്നും പരാതിപ്പെട്ടു പോലും പാർട്ടി വിഷയം ഗൗരവമായെടുക്കാതെ കണ്ണടയ്ക്കുകയാണെന്നും മന്ത്രി ബിന്ദു ആരോപണമുയർത്തിയിരുന്നു . ഈ അവസരത്തിലാണ് സ്ത്രീ പീഡന ആരോപണത്തിൽ അച്ചടക്ക നടപടി നേരിട്ട പി ശശിയെ സംസ്ഥാന സമിതിയിലേക്ക് വാഴിച്ചു കൊണ്ട് ഉള്ള പാർട്ടിയുടെ പുതിയയ രൂപീകരണം.
ഇതിനെതിരെ രൂക്ഷ വിമശനങ്ങളാണ് ഉയർന്നു വരുന്നത്. സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും കുറ്റപ്പെടുത്തി .
സ്ത്രീ പക്ഷ കേരളത്തിനായി നിലകൊള്ളുന്ന പാർട്ടി എന്നൂറ്റം കൊള്ളുകയും ഒരു സ്ത്രീപീഡന കേസിൽ നടപടികൾക്ക് വിധേയനായ ഒരാളെ തന്നെ പാർട്ടിയുടെ സംസ്ഥാന സമിതിയിൽ അംഗമാക്കുകയുംചെയ്തതിലൂടെ വനിതകളോടുള്ള സിപിഐഎമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരമാണ് വ്യക്തമായിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനു പുറമെ നിരവധി വനിതാ നേതാക്കളാണ് സിപിഐഎമ്മില്‍ സ്ത്രീകള്‍ക്ക് നീതികിട്ടുന്നില്ലെന്ന ആക്ഷേപം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത്. എന്നാൽ ഇവയൊന്നും പാര്‍ട്ടി നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ലെന്ന് തെളിയിക്കുന്നതാണ് പി.ശശിയെ പോലുള്ളവരുടെ സിപിഐഎം സംസ്ഥാന സമിതിയിലെ സാന്നിധ്യം. എന്തിന് പി ശശിയെ മാത്രം തിരഞ്ഞെടുത്തു , പി.കെ.ശശി, ഗോപി കോട്ടമുറിക്കല്‍, പി.എന്‍.ജയന്ത് തുടങ്ങിയ നേതാക്കളെക്കൂടി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താമായിരുന്നെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍ പരിഹസിച്ചു.
പാര്‍ട്ടിയുടെ ഈ സ്ത്രീവിരുദ്ധ സമീപനം തന്നെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും പ്രതിഫലിക്കുന്നത്. വാളയാറും വടകരയും ഉള്‍പ്പെടെ നിരവധി പീഡനക്കേസുകളിലെ സിപിഐഎം പ്രതികളെ പൊലീസ് സംരക്ഷിച്ചതും ഇതിന്റെയെല്ലാം ആകെത്തുകയാണ്.
പാർട്ടിയിൽ പലരും തഴയപ്പെടുമ്പോഴും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മുഹമ്മദ് റിയാസിനും സിപിഎമ്മിലെ മറ്റു നേതാക്കള്‍ക്ക് കിട്ടാത്ത പരിഗണനയാണ് ലഭിക്കുന്നത് എന്നും മരുമകന്‍ എന്ന പ്രത്യേക ക്വാട്ടയിലാണ് മുഹമ്മദ് റിയാസ് 17 അംഗ സെക്രട്ടേറിയറ്റിലെത്തിയത് എന്നും കെ സുധാകരൻ ആരോപിച്ചു.
കണ്ണൂരിലെ മുതിര്‍ന്ന നേതാവായ പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിട്ട് ഖാദിബോര്‍ഡിലെ ഒരു മരക്കസേരയാണ് അദ്ദേഹത്തിനു പിണറായി സര്‍ക്കാര്‍ നല്‍കിയത്. പിണറായി വിജയന്റെ സമ്ബൂര്‍ണാധിപത്യമാണ് ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ കാണാനായത് എന്നും എതിര്‍ശബ്ദം ഉയര്‍ത്തിയവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് അപ്രത്യക്ഷമായെന്നും സുധാകരന്‍ പറഞ്ഞു.
എന്തായാലും പാർട്ടി സമ്മേളനത്തിൽ ഉൾപ്പെടെ പ്രതിഫലിച്ച സ്ത്രീ വിരുദ്ധതയ്‌ക്കെതിരെയുള്ള ചെറിയൊരു തിരിച്ചടിയാണ് കോടിയേരി ബാലകൃഷ്ണനെതിരായി ഫാത്തിമ തഹ്‌ലിയ നൽകിയിരിക്കുന്ന പരാതി. സമ്മേളന നഗരിയിൽ വെച്ച കോടിയേരി മാധ്യമങ്ങളോട് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്ശത്തിനെതിരെയാണ് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ പരാതി നൽകിയത്.
സിപിഎമ്മില്‍ അൻപത് ശതമാനം വനിതാ സംവരണം ഉണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച കോടിയേരി നിങ്ങള്‍ സംസ്ഥാന സമിതിയെ തകര്‍ക്കാന്‍ നടക്കുകയാണോ എന്ന മറു ചോദ്യമാണ് മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. പാർട്ടിയിൽ അൻപത് ശതമാനം സ്ത്രീകൾ വന്നാൽ പാർട്ടി തകർന്നു പോകുമെന്നായിരുന്നു കോടിയേരിയുടെ വാദം.
കോടിയേരിയുടെ ഈ പ്രസ്താവന പൊതുപ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കാട്ടിയാണ് ഫാത്തിമ തഹ്‌ലിയ വനിതാ കമീഷനിൽ കൊടിയേരിക്കെതിരെ പരാതി നൽകിയത്.
കോടിയേരിയുടെ ഈ പ്രതികരണം അദ്ദേഹം ഉളിൽ കൊണ്ട് നടക്കുന്ന സ്ത്രീ വിരുദ്ധതയുടെ പുറംതള്ളലാണെന്നും ഇത്തരം വില കുറഞ്ഞ പരാമർശങ്ങൾ സ്ത്രീകളുടെ സാമൂഹിക -രാഷ്ട്രീയ പങ്കാളിത്തത്തിനെതിരായ പൊതുബോധത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും വിമർശനമുയർന്നിരുന്നു. കോടിയേരി ബാലകൃഷ്ണൻ ഈ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും ആവശ്യം ഉയർന്നു വന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെ വനിതാ കമീഷനിൽ കേസ് എടുത്തതോടെ ഇത് താൻ കുസൃതിച്ചോദ്യത്തിന് മറുപടിയായി പറഞ്ഞ കാര്യമായിരുന്നുവെന്നും കാര്യം ശരിയായി മനസ്സിലാക്കാതെയാണ് ഇത്തരമൊരു പരാതിയുമായി എത്തിയതെന്നുമാണ് കോടിയേരി നൽകുന്നത് വിശദീകരണം.
കൂടാതെ പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ലെന്നും കോടിയേരി പറയുന്നു.
ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത് സ്ത്രീപീഡന പരാതിയിലല്ല. സംഘടനാതത്വം ലംഘിച്ചതിനായിരുന്നു എന്നും മാത്രമല്ല തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നതാണ് സിപിഎം ശൈലി എന്നും കോടിയേരി കൂട്ടിച്ചേർത്തു.