വക്കീൽ കുപ്പായത്തിൽ രാവണൻ , അത് മാറിയാൽ പരം സാത്വികൻ… രാമ പിള്ള വക്കീലിനെ കുറിച്ച് ഇതിലും നല്ലൊരു വിശദീകരണം നൽകാൻ കഴിയുമെന്ന് തോന്നുന്നില്ല .
ഏറ്റെടുക്കുന്ന കേസിൽ വിജയം സുനിശ്ചിതമാക്കുന്ന രാമന്പിള്ളയുടെ കൂർമബുദ്ധി എതിര്ഭാഗത്തെ പലപ്പോഴും വെള്ളം കുടിപ്പിക്കാറുണ്ട് . ഇപ്പോൾ ദിലീപ് കേസിൽ രാമൻ പിള്ളയ്ക്ക് ചെക്ക് പറഞ്ഞ് കളിയിൽ ജയിച്ചു എന്ന് കരുതിയ പോലീസിനെ വെട്ടി വീഴ്ത്തിയിരിക്കുകയാണ് അഡ്വ.രാമൻപിള്ള.
നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ദിലീപിനും സംഘത്തിനുമെതിരായ അന്വേഷണ സംഘത്തിന്റെ നീക്കം കൂടുതല്‍ ശക്തമാക്കിയതോടെ വാദി ഭാഗവും പ്രതിഭാഗവും ഓരോ ദിവസവും പുതിയ കളികൾ പയറ്റുകയാണ്. ഇതോടെ ദിലീപിനും സംഘത്തിനുമെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ വധഗുഡാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും ആദ്യ ദിവസത്തെ വാദങ്ങളില്‍ തന്നെ ദിലീപിന് പ്രതികൂലമായ സൂചനകളാണ് പുറത്ത് വന്നത്. മാത്രമല്ല കേസിൽ ദിലീപിന്റെ ശക്തിയായ അഡ്വ . രാമന്പിള്ളയെ തന്നെ ആദ്യം വെട്ടാനുള്ള ചതുരംഗക്കളമൊരുക്കുകയും ചെയ്തു ക്രൈം ബ്രാഞ്ച് .
അതായത് കേസിൽ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വ്യക്തമാക്കുന്ന ശബ്ദ രേഖയിൽ അഭിഭാഷകൻ രാമൻ പിള്ളയുടെ പേര് പരാമർശിച്ചിരിക്കുന്ന എന്ന കാരണം കാട്ടി കേസിന്റെ അന്വേഷണ ആവശ്യത്തിലേക്ക് പ്രതി ഭാഗം അഭിഷാകന്‍ ബി രാമന്‍പിള്ളയുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകുകയായിരുന്നു.
ഈ കേസിലെ മാപ്പു സാക്ഷിയായ ജിന്‍സന്‍ എന്നയാളെ ദിലീപിന് അനൂകൂലമായി മൊഴിമാറ്റം നടത്താന്‍ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ ആണ് ജിൻസണുമായി ഈ ശബ്ദ രേഖയിൽ സംസാരിക്കുന്നത്. പ്രതിയായ ഇവരുടെ ഫോൺ സംഭാഷണത്തിന്റെ രേഖകൾ നേരത്തെ തന്നെ പുറത്ത് വന്നതാണ്. റിപ്പോർട്ടർ ടിവിയായിരുന്നു ഇത് സംബന്ധിച്ച തെളിവുകൾ പുറത്ത് വിട്ടത്. ദിലീപ് പറഞ്ഞിട്ടായിരിക്കും വക്കീല്‍ തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ ഓഡിയോയിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായ സാക്ഷികളില്‍ ഒരാളാണ് ജിൻസൻ. കേസില്‍ ജിന്‍സണ്‍ കൂറുമാറിയാല്‍ അത് ഏറെ നിർണ്ണായകമായിരിക്കും. കൂറുമാറ്റമുണ്ടായാല്‍ ദിലീപിന് അത് കേസില്‍ വലിയ സഹായം നല്‍കും. എന്നാല്‍ സ്വാധീനിക്കാനായി ദിലീപ് ജിന്‍സണുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാന്‍ തയ്യാറാവാതിരുന്നതെന്നും അതിനാല്‍ വക്കീലിനോട് തന്നെ വിളിക്കാന്‍ പറയെന്നും പുറത്ത് വന്ന ശബ്ദ ശകലത്തിൽ പറയുന്നുണ്ടായിരുന്നു.
ഈ സംഭാഷണത്തിനിടെ രാമന്‍പിള്ളയുടെ പേരും പരാമർശിക്കപ്പെട്ടിരുന്നു. രാമൻ പിള്ള ആവശ്യപ്പെട്ടിട്ടാണ് തൻ ജിൻസനെ വിളിക്കുന്നതെന്നായിരുന്നു നാസറിന്റെ വാക്കുകൾ . ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ സാക്ഷിയായി രാമന്‍പിള്ളയുടെ മൊഴി കൂടി രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ് അമ്മിണിക്കുട്ടന്‍ അഭിഭാഷകന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഈ നോടീസ് സ്വീകാര്യമല്ലെന്നാണ് രാമൻ പിള്ള പരാതികരിച്ചിരിക്കുന്നത് . ഇത് നിയമവിരുദ്ധമാണെന്നും കേസിലെ അഭിഭാഷന്റെ മൊഴി രേഖപ്പെടുത്താനുള്ള അന്വേഷണ സംഘത്തിന്റെ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് നോട്ടീസ് സ്വീകരിച്ച ബി രാമന്‍പിള്ള വ്യക്തമാക്കിയിരിക്കുന്നത്. കേസിലെ പ്രതിയായ നടൻ ദിലീപിനു വേണ്ടി വിചാരണക്കോടതിയിൽ ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് താന്‍. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ തന്നെ സാക്ഷിയായി കണ്ട് മൊഴി രേഖപ്പെടുത്തുന്നത് നിയമപ്രകാരം നിലനില്‍ക്കില്ല. ഇത്തരം സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മേൽ കോടതി ഉത്തരവുകൾ മനസ്സിലാക്കി നീക്കത്തിൽ നിന്നു പിൻമാറുന്നതാണ് ഉചിതമെന്നും രാമൻപിള്ള പറയുന്നു. എന്നാൽ സാക്ഷിയായി മൊഴിയെടുക്കാൻ വരാൻ സാധ്യമല്ല എന്ന് വ്യക്തമാക്കിയെങ്കിലും നേരത്തെ പറഞ്ഞ് ഉറപ്പിച്ച ദിവസം അന്വേഷണ ഉദ്യോഗസ്ഥന് നേരില്‍ കണ്ട് സംസാരിക്കണമെങ്കില്‍ അതിന് താൻ തയ്യാറാണെന്നും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്.
രാമൻ പിള്ള തന്റെ നയം വ്യക്തമാക്കിയതിന് പിന്നാലെ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിൽ പ്രതിഷേധിച്ച് അഭിഭാഷക സംഘടനാ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ന് ഹൈക്കോടതിയിൽ ഇതിനെതിരെ പ്രതിഷേധം നടക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം. ഉച്ചയ്ക്ക് 1.10ന് ഹൈക്കോടതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.
ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ തലവേദന സൃഷ്ടിക്കും.
നാസർ ജിൻസണുമായി സംസാരിക്കുന്ന ശബ്ദ രേഖയിൽ കൂറുമാറിയാല്‍ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയോടെ ജിൻസൺ പറയുന്നുണ്ട് . അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ ഇതിന് മറുപടിയായി പറയുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനിയെ നമുക്ക് പിന്നെ ഇറക്കാമെന്നും നാസർ പറയുന്നുണ്ടുണ്ട്.
ജിൻസൺ – നാസർ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ….
ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ‘ഞാനെ ആ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നല്ലോ. അപ്പം ദിലീപിനെതിരെ ഒരു കത്തെഴുതുന്നത് കണ്ടതായിട്ടെന്ന് പറയാവോയെന്ന് ചോദിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്. ഞാനവിടെ ചെന്നപ്പോൾ ജിൻസൻ പത്താം പ്രതിയായിട്ടോ, മാപ്പുസാക്ഷിയായിട്ടോ ഉണ്ടെന്ന് അറിഞ്ഞത്. അപ്പോ ജിൻസന്റെ നിലപാട് എങ്ങനെയാ.അതെ, നമ്മൾ രണ്ടും അറിഞ്ഞാ മതി. കണ്ടില്ലാ കേട്ടില്ലാ എന്നു പറയാൻ പറ്റുമെങ്കിൽ ചില്ലറ കിട്ടുന്ന കോളാണത്.’- എന്നാണ് റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷത്തില്‍ നാസർ പറയുന്നത്. അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാൻ ആഗ്രഹമുണ്ട്. നേരിട് ദിലീപിനെ കണ്ടിട്ടില്ല. വക്കീലിനോട് മാത്രമെ സംസാരിച്ചിട്ടുള്ളു. ജഡമൊന്നും കുളിപ്പിക്കാൻ സ്ഥലമില്ല. സാറു പറഞ്ഞു അത് നമുക്ക് ചെയ്യാമെന്ന്. ജിൻസൻ നിങ്ങളു പറഞ്ഞാൽ കേൾക്കുമോ ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ക്രിസ്ത്യാനി പയ്യനാണ്, കുഴപ്പൊല്ലെന്ന് കണ്ട് ഞാൻ പറഞ്ഞു നോക്കാമെന്ന് വക്കീലിനോട് പറഞ്ഞു. ജയിലിൽ കിടക്കുന്ന പൾസുനിയെ സഹായിച്ചിട്ട് ജിൻസനൊന്നും കിട്ടാനില്ലെന്നും രണ്ട് പിള്ളേരുണ്ടെന്നും ഞാന്‍ പറഞ്ഞതായും നാസർ പറയുന്നുണ്ടായിരുന്നു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യംചെയ്യുന്നുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനെ ഇന്നലെ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. വരും ദിവസങ്ങളില്‍ ദിലീപിനേയും ചോദ്യം ചെയ്യാനാണ് നീക്കം.
എന്തായാലും രാമൻ പിള്ള വക്കീലിന് വെച്ച ആപ്പ് പൊലീസിന് തിരിഞ്ഞു കൊത്തുമെന്ന് ഏതാണ്ട് ധാരണയായി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലും നിയമത്തിന്റെ നേരിയ പഴുതിലൂടെ രക്ഷിച്ചെടുത്ത് വിശുദ്ധനാക്കി പ്രതിഷ്ഠിച്ച ആളാണ് രാമൻ പിള്ള . പിള്ളയുടെ നേരെ മുട്ടൻ ചെല്ലുമ്പോ , അതും നിയമം കൊണ്ട് മുട്ടുമ്പോ പോലീസ് ഏമാന്മാർ രണ്ടാമതൊന്ന് ചിന്തിച്ചാൽ പോരാ . പതിനായിരം വട്ടമെങ്കിലും ചിന്തിക്കണം. പിള്ളയെ തൊടാൻ കഴിഞ്ഞോ ഇല്ലയോ … അതല്ല ഇവിടെ പ്രധാനം . അതിജീവിതയായ പെണ്ണിന് നീതി കിട്ടണം . നിയമത്തിന്റെ ഒരു പഴുത്തിലും രക്ഷ കാണാതെ യഥാർത്ഥ പ്രതി അകപ്പെടണം.. അതിനിടെ വെറുതെ രാമൻ പിള്ളയെപ്പോലെ ഒരാൾക്ക് പിറകെ നിയമ യുദ്ധം നടത്തി സമയം കളയാതെ അടുത്ത പാനി നോക്കുന്നതാവും ബുദ്ധിപരമായ തീരുമാനം.