നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞദിവസം ദിലീപിന്റെ വീട്ടില്‍ സഹായിയായി വര്‍ഷങ്ങളായി ഉണ്ടായിരുന്നയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്തു വിട്ടയുടന്‍ സഹായി പോയ സ്ഥലവും ആരെയൊക്കെ ബന്ധപ്പെട്ടുവെന്നതും ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. ഇതില്‍നിന്നു ലഭിച്ച ചില വിവരങ്ങളും അന്വേഷണ സംഘം വിശകലനം ചെയ്തു. ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെയും സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് സമാന്തരമായി അന്വേഷണം തുടങ്ങിയെന്നാണു ലഭിക്കുന്ന വിവരം. കൂടാതെ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവനേയും സഹോദരിയേയും ചോദ്യം ചെയ്യുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. കാവ്യയെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന വിവരം. കൊലപാതക ഗൂഢാലോചനക്കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനാൽ ദിലീപുമായി അടുപ്പമുള്ള 3 പേരുടെ മൊഴികള്‍ കൂടി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ദിലീപ് കൈമാറാന്‍ വിസമ്മതിച്ച ഫോണില്‍ ‘മാഡം’ ആരെന്നതിന്റെ ഉത്തരം തേടുകയാണ് ക്രൈംബ്രാഞ്ച്. ഫോണില്‍ മാഡവുമായിട്ടുള്ള സംഭാഷണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു ഈ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നല്‍കിയ വിവരം. വെള്ളിയാഴ്ച ചോദ്യം ചെയ്തപ്പോഴായിരുന്നു സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്ത്രീയാണു കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നു നടന്‍ ദിലീപ് സംസാരിക്കുന്നതു കേട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. അതു ‘മാഡ’ മാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍. ‘സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല’ എന്നും ‘ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്’ എന്നും ‘അവരെ രക്ഷിച്ചു കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’ എന്നും ദിലീപ് സുഹൃത്ത് ബൈജുവിനോടു പറയുന്നതു കേട്ടുവെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാലാമത്തെ ഫോണിന് വേണ്ടി അന്വേഷണം തുടങ്ങിയത്. മാഡം സിനിമാ മേഖലയില്‍നിന്നുള്ളയാളാണെന്നു പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ മാഡത്തിനു വലിയ പങ്കില്ല എന്നായിരുന്നു പിന്നീട് സുനി പറഞ്ഞത്. ഇതോടെ മാഡത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ കുറെ അവസാനിച്ചു, പിന്നാലെ അന്വേഷണവും നിലച്ചിരുന്നു. ഇതിനിടെയാണു ഫോണില്‍ ‘മാഡ’ മുണ്ടെന്ന നിര്‍ണായക സൂചന വരുന്നത്. ഇവരെ രക്ഷിക്കാനാണോ ദിലീപ് നാലാമത്തെ ഫോണ്‍ കൈമാറാത്തതെന്നും അന്വേഷണ സംഘം സംശയിച്ചിരുന്നു. എന്നാൽ ഫോൺ ഹാജരാക്കാത്തത് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ഫോണിൽ ഉണ്ടെന്നാണ് ദിലീപ് ഇതിന് മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഇപ്പോൾ ദിലീപിന്റെ ഫോൺ ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെയും മറ്റു രണ്ടു പ്രതികളുടെയും നാല് ഫോണുകളാണ് കോടതിയിൽ സമർപ്പിച്ചത്. മുംബൈയില്‍ പരിശോധനയ്ക്കയച്ച ദിലീപിന്റെ രണ്ട് ഫോണുകള്‍ ഇന്നലെ രാത്രി എത്തിച്ചിരുന്നു. ഇതടക്കമുള്ള ആറ് ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ദിലീപിന് നാലു ഫോണുകള്‍ ഉണ്ടെന്നും ഇതില്‍ നിര്‍ണായക വിവരങ്ങളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഫോൺ ഹാജരാക്കാത്തത് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായുള്ള സ്വകാര്യ സംഭാഷണങ്ങൾ ഫോണിൽ ഉണ്ടെന്നാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. ഈ വാദം തള്ളിയാണ് പ്രതികളുടെ ഫോൺ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ആറ് ഫോണുകളാണ് ഇപ്പോൾ കൈമാറിയത്. ദിലീപിന്റെ മൂന്ന് ഫോണുകൾ മാത്രമാണ് സമർപ്പിച്ചത്. എന്നാൽ, നാലാമത്തെ ഫോണിനെ കുറിച്ച് പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നാണ് ദിലീപിന്‍റെ നിലപാട്.