സംവിധായകൻ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി. കൊലപാതക ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വരുത്തിച്ചത്. എറണാകുളം കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംവിധായകനെ ഉദ്യോഗസ്ഥർ വിളിപ്പിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ബാലചന്ദ്രകുമാറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നത്.
അതേസമയം, അതേസമയം, ഈ കേസിലെ കൊലപാതക ഗൂഢാലോചനക്കേസില്‍ നടൻ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് ഉപ ഹര്‍ജിയുമായി പ്രോസിക്യൂഷന്‍. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഹാജരാക്കാത്തത് ദുരുദ്ദേശത്തോടെയാണെന്നും ഫോണ്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിക്കണമെന്നും ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ദിലീപിനോട് നിർദ്ദേശിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ട് അതിന് തയാറാകാത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും അതിനാൽ തന്നെ കോടതി ഈ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഇന്ന് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഉപഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു.
എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നും ദിലീപ് വ്യക്തമാക്കി. പഴയ ഫോണുകള്‍ അല്ല ഇപ്പോള്‍ ഉപയോഗിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണ്‍ കുറ്റ കൃത്യം നടന്ന സമയത്തേത് അല്ല. പഴയ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കോടതിയില്‍ സമർപ്പിക്കുമെന്നും ദിലീപ് അറിയിച്ചു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, മുന്‍ഭാര്യയുമായുള്ള സംഭാഷണവും ആ ഫോണിലുണ്ട്. അത് അന്വേഷണ സംഘം പുറത്തു വിട്ടാല്‍ തന്റെ സ്വകാര്യതയെ ബാധിക്കും. തനിക്ക് ഒളിച്ചുവയ്ക്കാനായി ഒന്നുമില്ലെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാൽ, തെളിവുകള്‍ ഹാജരാക്കാനുള്ള ബാദ്ധ്യത ദിലീപിനുണ്ടെന്നും സംഭാഷണങ്ങള്‍ ഉള്ളതുകൊണ്ട് ഫോണ്‍ നല്‍കാനാകില്ലെന്ന് പറയാനാകില്ലെന്നും ഫോണ്‍ ആരെക്കൊണ്ട് പരിശോധിക്കണമെന്ന് തീരുമാനിക്കുന്നത് ദിലീപല്ലെന്നും കോടതി വിമർശിക്കുകയുണ്ടായി.