നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ദിലീപ് അടക്കം 5 പേരെയാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു എന്നിവരോടാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. രാവിലെ 9 മുതൽ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാൻ അനുമതിയുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടത്തിരുന്നു. പതിമൂന്നാം തിയതി നടന്ന റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത ദിലീപിന്റെയും അനൂപിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം വിട്ടുനല്‍കിയില്ല. അതേസമയം അഞ്ച് ഫോണുകളും ഇന്ന് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. നാളെയും പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം, ബാലചന്ദ്രകുമാറിനോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്. എന്റെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ടെന്നും. ഏത് സമയത്ത് വിളിച്ചാലും കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ അറിയിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാകും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കാൻ സാധ്യത.