നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിനെ ഇന്ന് മുതല്‍ മൂന്നു ദിവസം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനായി നടൻ രാവിലെ തന്നെ ഹാജരായിട്ടുണ്ട്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിരേഖപ്പെടുത്താനും ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്. എന്റെ മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ടെന്നും. ഏത് സമയത്ത് വിളിച്ചാലും കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാകും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കാൻ സാധ്യത. ദിലീപിനെതിരായ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളോട് നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷെ നിലവിലെ സാഹചര്യമാണ് അനുവദിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,ഈ കേസില്‍ നിരവധി തെളിവുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്. കോടതിക്ക് തന്നെ അസ്വസ്ഥതയുണ്ടായെന്ന് പറയണമെങ്കില്‍ അതെത്ര ശക്തമായ തെളിവുകളായിരിക്കും. കേസിന്റെ ഭാഗമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാൻ കഴിയില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. രാവിലെ ചോദ്യം ചെയ്ത് വീട്ടിലേക്ക് വിടുന്നതും പിന്നേറ്റ് പ്രതികള്‍ വീണ്ടും ചോദ്യം ചെയ്യലിന് വരുന്നതുമൊക്കെ ഇതുപോലൊരു സെന്‍സിറ്റീവ് കേസില്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിലീപ് അടക്കം 5 പേരെയാണ് ചോദ്യം ചെയ്യുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു എന്നിവരോടാണ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ആദ്യം ദിലീപ് അടക്കമുള്ള പ്രതികളെ വെവ്വേറെ ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. പിന്നീട് ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ പലതായി തിരിച്ചിട്ടുണ്ട്. കൂടാതെ, ചോദ്യം ചെയ്യുന്നത് മുഴുവൻ വിഡിയോയിൽ പകർത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ 9 മാണി മുതല്‍ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, അറസ്റ്റ് ഒഴിവാക്കണമെന്നും എത്ര ദിവസവും വേണേലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്‌ച്ച വരെ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് കഴിയില്ല. ഈ ചോദ്യം ചെയ്യലിന് ശേഷം കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും ദിലീപിനെ അറസ്റ്റു ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലുള്ള ചോദ്യംചെയ്യലാണ് ആദ്യം നടക്കുക. ഗൂഢാലോചന നടന്നതായി പറയുന്ന ദിവസങ്ങളില്‍ പ്രതികള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാശംങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികളുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ തെളിവുകള്‍ ഉറപ്പിക്കാനാകുമെന്നും വ്യാഴാഴ്ച കോടതിക്ക് മുന്നില്‍ ഇവ എത്തിക്കാനാകുമെന്നുമാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിനും ഇതിനായി ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ചും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയതിനെ കുറിച്ചും ഇത് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചും അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചിട്ടുമുണ്ട്. പ്രതികൾ എല്ലാ തരത്തിലുമുള്ള അന്വേഷണവുമായും സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെകിലും തരത്തിലുള്ള തടസമുണ്ടാക്കിയാൽ ജാമ്യം റദ്ധാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.