നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അനുമതി ലഭിച്ചാല്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് നീക്കം.
അതേസമയം, പള്‍സര്‍ സുനി മാനസിക ബുദ്ധിമുട്ടിലാണെന്നാണ് പള്‍സര്‍ സുനിയുടെ അമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജയിലില്‍ പോയി സുനിയെ സന്ദര്‍ശിച്ച ശേഷമാണ് സുനിയുടെ ‘അമ്മ ഇത് വെളിപ്പെടുത്തിയത്. മുൻപൊരിക്കലും മകനെ ഈ രീതിയിൽ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു.
അമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്; ‘മാനസികമായി ബുദ്ധിമുട്ടിലാണ് അവൻ. ഭയങ്കര ക്ഷീണമാണ്. ഞാൻ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാൻ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയെ ഞാൻ ഇനി ഇടയ്‌ക്കേ വിളിക്കൂ’
പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. ജീവന് ഭീഷണിയുണ്ടെന്ന സുനിയുടെ കത്തും അമ്മയോടു പറഞ്ഞ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് അമ്മയുടെ രഹസ്യമൊഴി എടുക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. പൾസർ സുനി ജയിലിൽ നിന്നെഴുതിയ കത്തിന്റെ പകർപ്പ് സുനിയുടെ അമ്മയാണ് അടുത്തിടെ പുറത്ത് വിട്ടത്. നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാ രംഗത്തെ മറ്റു ചിലർക്കും പങ്കുണ്ടെന്നും കത്തിൽ പറഞ്ഞിരുന്നു.
പൾസർ സുനി എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പൊലീസ് ജയിലിലെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല. എറണാകുളം സബ് ജയിലിലെ പൾസർ സുനിയുടെ സെല്ലിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.
അതേസമയം, ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ സംഘടന നടത്താൻ ഇരുന്ന മാര്‍ച്ച് പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ സിനിമാ- സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് എത്തിയിരുന്നു. മാർച്ച് തടഞ്ഞതോടെ ഉദ്ഘാടകനായി എത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശ് മടങ്ങി. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ ഇവര്‍ തീരുമാനിച്ചിരുന്നത്. മാര്‍ച് മറ്റൊരു ദിവസം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ദിലീപിനൊപ്പം ലയണ്‍ സിനിമയില്‍ അഭിനയിച്ച ശ്യാമളയും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ദിലീപിനെതിരെയുള്ള പീഡനം കണ്ട് സഹിക്കാനാകാതെയാണ് താനെത്തിയതെന്നും ദിലീപ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ശ്യാമള പറഞ്ഞു.
ദിലീപിനെ വേട്ടയാടുകയാണെന്നും പ്രതിഷേധ പരിപാടികള്‍ക്ക് അനുമതി ലഭിക്കുന്നതിന് അനുസരിച്ച് നടത്തുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞു. ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പിന്നില്‍ ആരാണ്? അഞ്ച് വര്‍ഷം ഇദ്ദേഹം കാര്യങ്ങള്‍ മറച്ചുവെച്ചതെന്തിന്? ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.