നടിയെ ആക്രമിച്ച കേസില്‍ വൻ വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തൽ. പള്‍സര്‍ സുനിയും കേസിലെ സാക്ഷിയായ ജിന്‍സനുമായുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. സംഭാഷണത്തില്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സുനി നിഷേധിക്കുന്നില്ല. ഈ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ മുന്‍പ് കണ്ടിട്ടുണ്ടെന്ന് സംഭാഷണത്തിനിടെ സുനി പറയുന്നുണ്ട്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. സുനിയുടെ സഹതടവുകാരന്‍ ആയിരുന്നു ജിന്‍സന്‍. കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ ദിലീപും ബന്ധുക്കളും നിര്‍ബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.
അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസിനെ അപായപ്പെടുത്താൻ ഗൂഢാലോചനകൾ നടത്തിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈജു പൗലോസിനെ ലോറിയിടിച്ച് കൊല്ലാന്‍ ഗൂഢാലോചന നടത്തുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ മറ്റന്നാൾ ചോദ്യം ചെയ്യുമെന്നാണ് വിവരം. ശബ്ദരേഖ തെളിയിക്കാൻ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെയും സഹോദരന്റെയും ശബ്ദ സാംപ്ലികൾ ശേഖരിക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണായക യോഗം നിന്ന് ചേരുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തതെങ്കിലും, പിന്നീട് കേസ് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ചിനു കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് കേസിന്റെ അന്വേഷണ ചുമതല.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ചാരനെന്ന് നേരത്തെ ആരോപണം ഉയര്‍ന്ന വ്യക്തിയാണ് ജിന്‍സന്‍. താന്‍ പൊലീസ് ചാരനല്ലെന്ന് ജിന്‍സന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ജിന്‍സന്റെ മൊഴികള്‍ കേസ് അന്വേഷണത്തില്‍ പൊലീസിനെ കാര്യമായി സഹായിച്ചിരുന്നു. നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് ജിന്‍സന്റെ മൊഴികളാണ്. ഇതിന് ജിന്‍സണ്‍ നേരത്തെ കൃത്യമായി വിശദീകരണവും നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സുനിയും ജിന്‍സണുമായുള്ള അടുപ്പം വ്യക്തമായിരുന്നു.
ജിൻസന്റെ വിശദീകരണം ഇങ്ങനെയാണ്;
തന്നെ പൊലീസിന്റെ ചാരന്‍ ആയാണ് മാധ്യമ വാര്‍ത്തകളില്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ പൊലീസിന്റെ ചാരനല്ല. തന്റെ നല്ല ഷര്‍ട്ട് പള്‍സര്‍ സുനി എടുത്തിരുന്നു. ഇതിനു പകരമായി സുനിയുടെ ഷര്‍ട്ടിട്ടാണ് താന്‍ പുറത്തിറങ്ങിയത്. ഇതുകണ്ട് ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തന്നെ തിരിച്ചു വിളിപ്പിച്ചു. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ പറഞ്ഞത്. പള്‍സര്‍ സുനിയെ കരുവാക്കിയവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്ന് ഉറപ്പിച്ചതിനാല്‍ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു.
പള്‍സര്‍ സുനിയുടെ സെല്ലിലേയ്ക്കു സഹതടവുകാരന്‍ ജിന്‍സനെ ചാരനായി അന്വേഷണ ഉദ്യോഗസ്ഥന്‍ അയച്ചതാണ് എന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. ചാരനെ നിയോഗിക്കാനുള്ള പൊലീസ് ബുദ്ധിയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായതെന്നു വിലയിരുത്തലുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിന്‍സന്റെ വെളിപ്പെടുത്തല്‍.