മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് വി ഡി സതീശൻ. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ എന്നും വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുല്ലപെരിയാർ വിഷയത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ സ്വന്തം വകുപ്പിലെ കാര്യങ്ങൾ പോലും അറിയാതെ രണ്ടു മന്ത്രിമാർ എന്തിനാണ് സ്ഥാനത്തുതുടരുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. “10 വർഷം മുൻപ് അണക്കെട്ട് തകർന്നാൽ അഞ്ചു ജില്ലകളിലുള്ള ആളുകൾ അറബി കടലിൽ ഒഴുകി നടക്കും എന്നാണ് വി എസ് അച്യുതാനന്ദൻ പറഞ്ഞത്. അന്ന് എൽ.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വർഷം കഴിഞ്ഞപ്പോൾ ഈ ഡാം ശക്തിപ്പെട്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മരം മുറിക്കാൻ അനുമതി നൽകിയതിലൂടെ കേരളത്തിന്റെ കേസ് ദുർബലമാക്കി. രണ്ടു മന്ത്രിമാർ കാണാത്ത രേഖകൾ പ്രതിപക്ഷത്തിന്റെ കൈയിൽ ഉണ്ട്. ഈ രേഖകൾ കാണാത്ത മന്ത്രിമാർ എന്തിനു ആ സ്‌ഥാനത്തു ഇരിക്കുന്നു. മുഖ്യമന്ത്രിയെ കൊണ്ടു പ്രതിപക്ഷം വാ തുറപ്പിക്കും എന്നും വി ഡി സതീശൻ പറഞ്ഞു. എം എം മണി ഉൾപ്പെടെ ഉള്ളവർ ഇടുക്കിയിൽ ഉള്ളവരെ കബളിപ്പിക്കുകയാണ് എന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് മുല്ലപെരിയാർ വിഷയത്തിൽ സർക്കാർ അലംഭാവം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കരുതെന്ന് കേരളം തമിഴ്നാടിനു നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പിണറായി വിജയൻറെ വാക്കിനു വില കല്പിക്കാതെയാണ് തമിഴ്‌നാട് ഷട്ടർ തുറന്നത്. എന്നാൽ രാത്രി ഷട്ടർ തുറക്കാൻ പാടില്ല എന്ന നിബന്ധന തമിഴ്നാട് ലംഘിച്ചിട്ട് കൂടി മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തിൽ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ തമിഴ്നാടിന് എപ്പോൾ വേണമെങ്കിലും ഷട്ടർ തുറക്കാം എന്നതാണ് അവസ്ഥ. മുല്ലപെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനം മൂലം കേരളത്തിലെ ജനങ്ങൾ ആശങ്കയിലാണ്. മാത്രമല്ല ഈ വിഷയത്തോട് മുഖ്യമന്ത്രി തുടർന്നും നിലവിലെ സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അറിഞ്ഞു കൊണ്ട് ജനങ്ങളെ ദുരന്തത്തിലേയ്ക്ക് തള്ളിയിടലാകും. മുഖ്യമന്ത്രി ഇപ്പോൾ വിഷയത്തിൽ സ്വീകരിച്ച നിലപാട് മാറ്റി മുല്ലപെരിയാർ വിഷയം ഗൗരവകരമായ കണ്ട് പ്രശ്ന പരിഹാരത്തിനുള്ള തുടർ നടപടി സ്വീകരിക്കേണ്ടതായുണ്ട്.