കോൺഗ്രസിനെതിരെ വിമർശനവുമായി വന്നവർക്ക് നല്ല മറുപടി കൊടുത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോയതിനെ ചര്‍ച്ചയാക്കിയ കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു സുധാകരന്റെ വിമർശനം. ഒറ്റപ്പെട്ട ചിലരാണ് കോണ്‍ഗ്രസ് വിട്ടു പോയതെന്ന് സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നാലു പേര്‍ പോയാല്‍ 400 പേര്‍ വരും. കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്കൊന്നും ടിപി ചന്ദ്രശേഖരന്റെ ദാരുണാന്ത്യം ഉണ്ടാകില്ലെന്ന ഉറച്ച ബോധ്യം കേരളീയ പൊതു സമൂഹത്തിനുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോൺഗ്രസ് വിട്ടു പോകുന്നവരുടെ മാത്രം കണക്കു കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങൾ എന്ത് കൊണ്ടാണ് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ആയിരം പേര്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍്റെ ഭാഗമാകുന്നത് വാർത്തയാക്കാത്തത് എന്നും അദ്ദേഹം ചോദിച്ചു . മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ക്രിയാത്മക വിമര്‍ശനങ്ങളെ എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച പാരമ്ബര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനെയും “കടക്ക് പുറത്തെന്ന് ” പറഞ്ഞു ആട്ടിയോടിച്ച ചരിത്രവും ഞങ്ങളുടെ പാര്‍ട്ടിയ്ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കെ സുധാകരന്‍്റെ ഫേസ്ബുക്ക് കുറിപ്പിന്‍്റെ പൂര്‍ണരൂപം:
ബഹുമാനപൂര്‍വ്വം കേരളത്തിലെ മാധ്യമങ്ങളോട്…
ഒറ്റപ്പെട്ട ചിലര്‍ കോണ്‍ഗ്രസ് വിട്ടു പോയത് ദിവസങ്ങളോളം നിങ്ങള്‍ കേരളത്തില്‍ ചര്‍ച്ച ആക്കിയിരുന്നു. ചാരി നില്‍ക്കാന്‍ പോലും ഒരാള്‍ കൂടെയില്ലാത്ത ചിലര്‍ പോയാല്‍ ഈ മഹാപ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് അന്നേ ഞങ്ങള്‍ പറഞ്ഞിരുന്നു. നാലുപേര് പോയാല്‍ നാനൂറു പേര്‍ ഈ പാര്‍ട്ടിയിലേയ്ക്ക് വരും. കാരണം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചോരയൊഴുക്കി കെട്ടിപ്പടുത്തതാണ് ഈ രാജ്യം. ചരിത്ര ബോധമുള്ള തലമുറ ഈ പാര്‍ട്ടിക്കൊപ്പം തന്നെ അണിനിരക്കും.
ഇന്നിതാ ഔപചാരികമായി തന്നെ കേരളത്തിലെ എല്ലാ മാധ്യമങ്ങളെയും കോണ്‍ഗ്രസിന്‍്റെ വിമര്‍ശകരെയും സാക്ഷി നിര്‍ത്തി ആ കര്‍മം ഞങ്ങള്‍ നിര്‍വഹിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തിളക്കമുള്ള ഒരേടായി, വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന 1000 പേര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗമാവുന്നു. ഗാന്ധിയും നെഹ്‌റുവും പട്ടേലും നടന്ന വഴികളിലൂടെ, ജനാധിപത്യത്തിന്റെ മൂവര്‍ണ്ണക്കൊടി പിടിച്ച് നാടിനെ നയിക്കാന്‍ കോണ്‍ഗ്രസിലേയ്ക്ക് കടന്നു വന്ന എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
കോണ്‍ഗ്രസ് വിട്ടുപോയവര്‍ക്കൊന്നും ടിപി ചന്ദ്രശേഖരന്റെ ദാരുണാന്ത്യം ഉണ്ടാകില്ലെന്ന ഉറച്ച ബോധ്യം കേരളീയ പൊതുസമൂഹത്തിനുണ്ട്. ഞങ്ങളെ തള്ളിപ്പറഞ്ഞവര്‍ക്കുള്ള മറുപടിയായി “മാഷാ അള്ളാ ” സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം പുറകെ അയക്കുന്ന പ്രവണതയും ഈ പാര്‍ട്ടിയ്ക്കില്ല. കാരണം ആയുധങ്ങള്‍ക്കല്ല, ആശയങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പൊരുതി വളര്‍ന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
ഈ പാര്‍ട്ടിയില്‍ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച്, പാര്‍ട്ടി ഒന്ന് തളര്‍ന്നപ്പോള്‍, പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു പോയ അധികാര മോഹികള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന മറുപടിയാണ് കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയുമായി നില്‍ക്കുന്ന ഈ 1000 ചെറുപ്പക്കാര്‍!!
മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ക്രിയാത്മക വിമര്‍ശനങ്ങളെ എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച പാരമ്ബര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഒരൊറ്റ മാധ്യമ പ്രവര്‍ത്തകനെയും “കടക്ക് പുറത്തെന്ന് ” പറഞ്ഞു ആട്ടിയോടിച്ച ചരിത്രവും ഞങ്ങളുടെ പാര്‍ട്ടിയ്ക്കില്ല.
അതുകൊണ്ടു തന്നെ, എത്ര മാത്രം പ്രാധാന്യത്തോടെ ഞങ്ങളുടെ വീഴ്ചകള്‍ നിങ്ങള്‍ ചര്‍ച്ച ആക്കിയോ, അത്രമാത്രം കാര്യഗൗരവത്തോടെ ഈ വാര്‍ത്തയും നിങ്ങള്‍ ജനങ്ങളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.