ആളൂര്‍ പീഡനക്കേസില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീസിനെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തനിക്കും ഇരയായ പെണ്‍കുട്ടിക്കും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. ‘ആളൂര്‍ പീഡനക്കേസ്സിലെ പ്രതിയായ സി.സി. ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യം കേരളാ ഹൈക്കോടതി തള്ളിയതു മുതല്‍ ഇരയായ പെണ്‍കുട്ടിയെയും പെണ്‍കുട്ടിയ്‌ക്കൊപ്പം നിന്നു എന്ന കാരണത്താല്‍ എനിക്കെതിരെയും ഭീഷണികളും വ്യാജ കേസുകളും നല്‍കി പീഡിപ്പിക്കുകയാണ് പ്രതിയുടെ കൂട്ടാളികള്‍ എന്നും’- മയൂഖ പറയുന്നു.
ഭീഷണികള്‍ ഉണ്ടായ ഓരോ സന്ദര്‍ഭത്തിലും ലോക്കല്‍ പോലീസിനെ പരാതികള്‍ മുഖേന സമീപിച്ചിട്ടും അവയില്‍ മൊഴികള്‍ രേഖപ്പെടുത്താനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പോലീസ് തയ്യാറാകുന്നില്ല. കേസില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന ഭീഷണി കോള്‍ വന്നതു സംബന്ധിച്ച് പരാതിപ്പെട്ട ഇരയായ പെണ്‍കുട്ടിയോട് സ്റ്റേഷനില്‍ എത്തി നേരിട്ട് മൊഴി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു’.
അതു പ്രകാരം സ്റ്റേഷനിലെത്തിയ പെണ്‍കട്ടിയെയും ഭര്‍ത്താവിനെയും ആളൂര്‍ പോലീസ് എസ്.പി പൂങ്കുഴലി കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാന്‍ കഴിയൂവെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പ്രതിയെ സഹായിക്കുന്ന ഈ നടപടിക്കെതിരെ പെണ്‍കുട്ടി കേരളാ ഡി.ജി.പി, അഡീഷണല്‍ ഡി.ജി.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സഹോദരിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്നും മയൂഖ പറഞ്ഞു.
അതേസമയം ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗ പരാതിയില്‍ ഇതുവരെ തെളിവ് ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. പീഡനം നടന്നെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് ഇരയും പ്രതിയും ഉപയോഗിച്ച ഫോണ്‍ കണ്ടെത്തനായില്ല. മാനസിക ആഘാതത്തെ തുടര്‍ന്ന് പീഡനം നടന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിച്ചതായി ഇര മൊഴി നല്‍കിയെന്ന് ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.
ആളൂര്‍ പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടറാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. 2016 ല്‍ ബലാത്സംഗം നടന്നുവെന്ന് ആരോപിക്കുന്ന ദിവസം ധരിച്ചിരുന്ന വസ്ത്രം മാനസിക ആഘാതത്തെ തുടര്‍ന്ന് കത്തിച്ചുകളഞ്ഞതായി ഇര മൊഴി നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്രതി അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച ഇരയുടെ ഫോണും കണ്ടെത്തനായില്ല. അതിനാല്‍ കേസില്‍ മെഡിക്കല്‍, ഇലക്ട്രോണിക് തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ പ്രതിയായ സിസി ജോണ്‍സനോട് 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു എങ്കിലും ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു. ഫോണിന്റെ ഡിസ്‌പ്ലേ കേടായപ്പോള്‍ സഹോദരീപുത്രന്‍ എഡ്വിന് കൈമാറിയെന്നാണ് ജോണ്‍സണ്‍ നല്‍കിയ മൊഴി. ഡിസ്‌പ്ലേ ശരിയാക്കിയ ശേഷം എഡ്വിന്‍ ലണ്ടനിലേക്ക് ഫോണ്‍ കൊണ്ടുപോയി. 2019 ല്‍ ലിവര്‍പൂളിലെ ഒരു കടയില്‍ ഈ ഫോണ്‍ നല്‍കിയശേഷം പുതിയ ഫോണ്‍ വാങ്ങി. അതിനാല്‍ തന്നെ ആ ഫോണ്‍ ഇനി ലഭിക്കാന്‍ ഇടയില്ലെന്നാണ് ജോണ്‍സന്‍ അറിയിച്ചിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് സുപ്രീം കോടതിയെ അറിയിച്ചു.