നേതാക്കളുടെ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനവും പിഴയും. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരസ്യപ്പെടുത്താത്തതിനാണ് കേന്ദ്ര സിപിഎം നേതൃത്വത്തിന് പിഴ ലഭിച്ചത്. സിപിഎമ്മിനും, എന്‍സിപിക്കും അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, ജെഡിയു, എല്‍ ജെ പി എന്നീ പാര്‍ട്ടികള്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എട്ട് ആഴ്ചയ്ക്ക് ഉള്ളില്‍ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൌണ്ടില്‍ പാര്‍ട്ടികള്‍ നിക്ഷേപിക്കണം എന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തവും കരുതിയിരുന്നോളൂ എന്ന സൂചനയാണ് ഈ വിധിയില്‍ നിന്ന് വ്യക്തമാകുന്നത്. ശിവന്‍കുട്ടിയടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരും നേതാക്കളും പിണറായി സര്‍ക്കാരില്‍ ഇപ്പോഴും ഉണ്ട്. അടുത്ത പിഴ അടയ്‌ക്കേണ്ടി വരിക പിണറായി സര്‍ക്കാരിനായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ആളൊന്നിന് പിഴ അടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പണം കരുതിവെച്ചോ എന്നും പലരും പറയുന്നുണ്ട്. ഭാവിയില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ രേഖകള്‍ പ്രഖ്യാപിക്കുന്നതിലും വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലും പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. വോട്ടര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്ന തരത്തില്‍ ഒരു മൊബൈല്‍ ആപ്പ് സൃഷ്ടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളില്‍ ഇവരുടെ ക്രിമിനല്‍ കേസുകളുടെ രേഖകള്‍ പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണം എന്നും സുപ്രീംകോടതി പറഞ്ഞു. ഒന്‍പത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ അതത് സംസ്ഥാനത്തെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികളിലെ ജഡ്ജിമാരെ സുപ്രീംകോടതി ഇതുസംബന്ധിച്ച് വീണ്ടും ഉത്തരവ് ഇറക്കുന്നതുവരെ സ്ഥലംമാറ്റരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ വിനീത് ശരണ്‍, സൂര്യകാന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സുപ്രീകോടതിയുടെ നിര്‍ദേശം ബാധകമല്ല. അത്യാവശ്യം സ്ഥലംമാറ്റം വേണ്ടിവന്നാല്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കണം.ഈ വിഷയത്തില്‍ അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയയുടെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടത്. അഭിഭാഷകയായ സ്‌നേഹ കലിതയുടെ സഹായത്തോടെ ഹന്‍സാരിയ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉത്തര്‍പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി. മുസഫര്‍നഗര്‍ കലാപക്കേസുകളില്‍ പ്രതികളായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ്, സാധ്വി പ്രാച്ചി എന്നീ എംഎല്‍എമാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും കര്‍ണാടകത്തില്‍ എംഎല്‍എമാര്‍ പ്രതികളായ 61 കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ആഗസ്ത് 31നു ഉത്തരവിട്ടു. 2019 ഡിസംബര്‍ 31നു മുമ്പ് രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.