അടുത്തിടെ കേരള മനസാക്ഷിയെ ഞെട്ടിച്ച കേസായിരുന്നു മാനസ കൊലപാതകം. പ്രണയം നിരസിച്ചതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മാനസയെ രാഖില്‍ എന്ന യുവാവ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസിനെ കുരുക്കുന്ന പ്രശ്‌നമായിരുന്നു രാഖിലിന് തോക്ക് എങ്ങനെ കിട്ടി എന്നുള്ളത്. ഈ പ്രശ്‌നത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.
രാഖിലിനു പിസ്റ്റള്‍ നല്‍കിയയാളെ ബിഹാറില്‍ നിന്ന് കോതമംഗലം എസ്ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ഇതോടെ കേസില്‍ വഴിത്തിരിവുണ്ടാകുകയാണ്. രാഖിലിന്റെ സുഹൃത്തില്‍ നിന്നാണു പൊലീസിനു തോക്ക് നല്‍കിയയാളെക്കുറിച്ച് വിവരം ലഭിച്ചതെന്നാണു സൂചന.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തോക്ക് മാനസയുടേതാണെന്നും രാഖിലിനെ കൊല്ലാനായി മാനസ കരുതിയതാണെന്നും, ആദ്യം തോക്ക് ചൂണ്ടിയത് മാനസയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരുന്നു. ഇത് തെറ്റാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
കോതമംഗലം കേസില്‍ ഈ അറസ്റ്റ് നിര്‍ണ്ണായകമാണ്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു മജിസ്ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു.
രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്സി ഡ്രൈവറെ തിരയുന്നുണ്ട്. പട്നയില്‍നിന്ന് ഇയാളുടെ സഹായത്തോടെ രാഖില്‍ മുന്‍ഗറില്‍ എത്തി. ഇവിടെ നിന്ന് തോക്ക് വാങ്ങി. പിടികൂടുമ്പോള്‍ സോനുവിന്റെ സംഘം എതിര്‍ത്തെങ്കിലും പൊലീസ് വകവച്ചില്ല. മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡും ഒപ്പമുണ്ടായിരുന്നതു കേരള പൊലീസിനു സഹായമായി. പൊലീസ് സംഘം വെടിയുതിര്‍ത്തു. ഇതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടകയായിരുന്നു.
കോതമംഗലം ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂര്‍ മേലൂര്‍ പാലയാട് സ്വദേശിയായ രാഖില്‍ രഘൂത്തമന്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടില്‍ രാഖില്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.
ഉച്ചതിരിഞ്ഞ് വീട്ടില്‍ എത്തിയ ഇയാളുമായി മാനസ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മാനസയുമായി ഒരു മുറിയിലേക്ക് കയറിയതോടെ വീട്ടുടമസ്ഥയെ വിവരമറിയിക്കാന്‍ സഹപാഠികള്‍ ശ്രമിച്ചു. ഇതിനിടെയാണ് വെടിവച്ചത്. വെടിശബ്ദം കേട്ട് മുകള്‍നിലയില്‍ വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന മകനും എത്തിയപ്പോള്‍ ചോരയില്‍ക്കുളിച്ചു കിടക്കുന്ന നിലയില്‍ മാനസയേയും രഖിലിനേയും കണ്ടെത്തുകയായിരുന്നു.