സംസ്ഥാനം അടച്ചും തുറന്നും കുളം കര കളിക്കുന്ന മുഖ്യൻ കഴിഞ്ഞ കുറെ നാളുകളിലെ ലോക്ക് ടൗൺ വഴി കുളമാക്കിയത് കേരളക്കരയുടെ ആകെ ജീവിതങ്ങളാണ് . എല്ലാവരും വീട്ടിലിരുന്നോ കഴിക്കാനുള്ളത് സർക്കാർ കിറ്റ് തരാം എന്ന് പറഞ്ഞു വീട്ടിലിരുത്തിയതോടെ ജീവിതത്തിന്റെ പ്രതീക്ഷകളെല്ലാം വഴിമുട്ടിയ നിരവധിപേരാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ 44 ദിവസത്തിനിടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യചെയ്തവരുടെ കണക്കുകളിലേക്കും കഥകളിലേക്കും ക്രൈം നടത്തിയ അന്വേഷണത്തിലേക്കൊരു തിരിഞ്ഞുനോട്ടം നടത്തുകയാണ് ഇവിടെ.
മെയ് എട്ടു മുതലാണ് ലോക്ക് ഡൗൺ മൂലം കേരളം നിയന്ത്രണം കടുപ്പിച്ചത് .കണക്കുകൾ പ്രകാരം 22 പേരാണ് കേരളത്തിൽ ജൂണ്‍ 21 മുതൽ കഴിഞ്ഞ 44 ദിവസത്തിനിടെ കോവിഡിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജീവനൊടുക്കിയത്. ലോക്ക്ഡൗൺ കാലത്ത് കേരളം അടച്ചിട്ടതോടെ ജീവിതം ഒരുവിധത്തിലും മുന്നോട്ടുപോകാനാകാതെ വന്നപ്പോഴാണ് ഈ കടുംകൈയ്ക്ക് ഇവര്‍ മുതിർന്നത്.
ഇനിയുള്ള നാളുകൾ കേരളം കടന്നുപോകാനിരിക്കുന്നത് ഇതിലും വലിയ പ്രതിസന്ധികളിലൂടെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.
**ഏറ്റവും ഒടുവിൽ ആത്മഹത്യ ചെയ്തത് കൊല്ലം കൊട്ടിയത്തെ ബ്യൂട്ടി പാർലർ ഉടമയായ ബിന്ദു പ്രദീപാണ്. 44 കാരിയായ ബിന്ദുവിനെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യാ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇവർ . 20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷം മുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയും മുൻപേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായി മാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത കുതിച്ചയുർന്നു.
** മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗമ്യ എന്ന യുവതിയും ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജീവൻ ഉപേക്ഷിക്കുന്നവരുടെ പട്ടികയിൽ തന്നെ ഉള്ളതാണ്. കഴിഞ്ഞ ദിവസമാണ് കോട്ടയം കൂരോപ്പട സ്വദേശിയായ യുവതിയെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകളും അയർക്കുന്നം സ്വദേശിയായ സുമേഷിനെ ഭാര്യയുമായ സൗമ്യ ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും സൗമ്യ തന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ലോണുകൾ ഒക്കെ എടുത്താലും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മറികടക്കാൻ ആകില്ല എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഇതിന് മുൻപാണ് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീർ ഖാനും നിസാർ ഖാനും തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. 33 വയസുകാരായിരുന്ന ഇരുവരും ക്രെയിൻ സർവീസ് സ്ഥാപനത്തിൽ ജീവനക്കാരായിരുന്നു . ലോക് ഡൗൺ കാരണം ഒരു വർഷം മുൻപ് ജോലി നഷ്ടമായി, കുറച്ചു മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബാങ്കിൽ വായ്പയെടുത്ത പണം തിരിച്ചടക്കാനുള്ള സമ്മർദം വേറെയും. രാവിലെ കാപ്പിയുമായി എത്തിയ എത്തിയ ഉമ്മ ഫാത്തിമയാണ് ഇരുവരെയും അടുത്ത മുറികളിൽ മരിച്ച നിലയിൽ കണ്ടത്.
ഞായറാഴ്ച മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ബന്ധുക്കളാണ്. വായ്പ എടുത്ത് തുടങ്ങിയതാണ് സ്ഥാപനം. ഒരു വർഷം മുൻപ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോൾ തന്നേ അതിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും ഉണ്ട്.
ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് സ്വര്ണപ്പണിക്കാരനായ മനോജ് കുമാര്‍ ,ഭാര്യ രഞ്ജു, മകള്‍ അമൃതഎന്നിവരടങ്ങുന്ന മൂന്നംഗ കുടുംബമാണ് .
ജൂലൈ 1ന് ഇടുക്കിയിലെ ഏലം കര്‍ഷകനായ പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് ആത്മഹത്യ ചെയ്തു. സ്വകാര്യ സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനാകാതെ വന്നതാണ് ഈ മരണത്തിനും കാരണം.
ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രൻ , ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി എന്നിവരും സമാന നിലയിൽ ആത്മഹത്യചെയ്തവരാണ് .
ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് ,ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ , പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി, ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള , ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് എന്നിവരാണ് മറ്റു ചിലർ.
ജൂലൈ 7ന് ആലപ്പുഴ മാന്നാര്‍ സ്വദേശി വിഷ്ണു പ്രസാദ് , ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി എന്നിവരും ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ആത്മഹത്യ ചെയ്ത മകൻ ശരത്തിനെ കണ്ട അച്ഛൻ ദാമോദരനും ഇതേത്തുടർന്ന് ജീവിതം അവസാനിപ്പിക്കുകയായിരുന്നു .