കല്‍പ്പറ്റ . സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിണറായി സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരിക്കുന്നത് മരണം നടന്ന് 19 ദിവസം കഴിഞ്ഞാണ്. അതായത് ലഭ്യമായ പല തെളിവുകളും നശിപ്പിക്കപ്പെട്ട ശേഷമാണോ? എന്നതാണ് ചോദ്യം. പോലീസ് അന്വേഷണവും തീരുമാനം വൈകിക്കലും പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ ഇട നൽകിയ സാഹചര്യങ്ങളും ഒക്കെ ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതായുണ്ട്.
സിദ്ധാര്ത്ഥന് മരിച്ച ദിവസം മുതല്‍ ഉണ്ടായ ദുരൂഹതകള്‍ ഏറെയാണ്. കാമ്പസ് അധികൃതര്‍ മരണ വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയതു മുതല്‍ അതു തുടങ്ങുകയാണ്. കൃത്യമായ ആള്‍ക്കൂട്ട വിചാരണ നടന്നെന്ന് തെളിവുകള്‍ നിരവധിയുണ്ടായിട്ടും ആദ്യം മുതല്‍ റാഗിങ് എന്ന നിലയിലായിരുന്നു വിശദീകരണവും അന്വേഷണവും ഉണ്ടാവുന്നത്. അന്വേഷണം വഴിതിരിച്ചു വിടാന്‍ നടന്ന ഇടപെടലുകള്‍ ശക്തമായിരുന്നു. എസ്എഫ്ഐക്കാര്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നറിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടലുകളുടെ ബലത്തില്‍ ആദ്യമേ പ്രതികളെ സസ്പെന്‍ഡ് ചെയ്യാന്‍ മാത്രമാണ് കാമ്പസ് അധികൃതര്‍ ശ്രമിച്ചത്. ഇക്കാര്യത്തിൽ ഡീൻ ചെയ്തിരിക്കുന്നത് ക്രിമിനൽ കുറ്റം ആണ്. തെളിവുകൾ നശിപ്പിക്കാൻ വരെ ഡീൻ കൂട്ട് നിൽക്കുകയായിരുന്നു
ഇടതുപക്ഷ അനുകൂലികളായ അദ്ധ്യാപകരും ജീവനക്കാരുമാണ് കോളജില്‍ ഉള്ളത്. അത് കൊണ്ട് തന്നെ അവർ എസ് എഫ് ഐ ക്കാരെ സഹായിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി ഗഗാറിനും ഡീനും സംയുക്ത ഭരണമാണ് അവിടെ നടത്തി വന്നിരുന്നത്. കേസിൽ നിന്ന് പ്രതികളിൽ പലരെയും ഊരിയെടുക്കാൻ മുൻ എം എൽ എ സി കെ ശശീന്ദ്രനും കൂട്ട് നിന്നു. അതുകൊണ്ടുതന്നെയാണ് സംഭവം കൊലപാതകമായിരിക്കേ, തെളിവുകള്‍ നശിപ്പിച്ച ശേഷം കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
കൊലപാതകം നടന്ന മുറിയും ആത്മഹത്യ ചെയ്ത സ്ഥലവും പോലീസ് നാലു ദിവസത്തോളം സീല്‍ ചെയ്തിരുന്നില്ലെന്ന വസ്തുതയാണ് ഞെട്ടിക്കുന്നത്. പോലീസ് തെളിവെടുപ്പിനു വരുന്നതിനു മുമ്പ് കൊലപാതകം നടന്നെന്നു സംശയിക്കുന്ന 21-ാം നമ്പര്‍ മുറി ( അതായത് (ഇടി മുറി ) എസ് എഫ് ഐ ക്കാർ കഴുകി വൃത്തിയാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയ്ക്കു മുമ്പേ മറ്റു പല തെളിവുകളും അവർ നശിപ്പിക്കുകയും ഉണ്ടായി. ഇതെല്ലാം സി പി എം ജില്ലാ സെക്രട്ടറി ഗഗാറിന്റെ വീട്ടിൽ നടന്ന ചർച്ചകൾക്ക് ശേഷമായിരുന്നു.
സിദ്ധാര്ത്ഥന് തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മുണ്ട് പോസ്റ്റുമോര്‍ട്ടം സമയത്ത് ഡോക്ടര്‍ക്കു പോലീസ് നല്‍കിയില്ല. ഇതും കേസില്‍ തെളിവു നശിപ്പിച്ച് പ്രതികളെ സഹായിക്കാൻ വേണ്ടി മാത്രമായിരുന്നു. മരിക്കാന്‍ ഉപയോഗിച്ച വസ്തുവിന്റെ ഫോറന്‍സിക് പരിശോധനയില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് കണ്ടെത്താനാകും എന്നതായിരുന്നു സി പി എമ്മിനെ അപ്പോൾ പോലും ഭയപ്പെടുത്തിയിരുന്നത്. ഇത്തരത്തില്‍ പ്രധാനപ്പെട്ട എല്ലാ തെളിവുകളും നശിപ്പിക്കപ്പെടുകയായിരുന്നു.
സിദ്ധാര്‍ത്ഥനെ കൊന്നതാണെന്ന് ഉറപ്പിച്ചു പറഞ്ഞ വിദ്യാര്‍ത്ഥിനിയുടെയും ജീവനക്കാരന്റെയും മൊഴി രേഖപ്പെടുത്താൻ കൂട്ടാക്കിയിട്ടില്ല. തെളിവെടുപ്പു സമയത്ത് സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച രണ്ടു ബെല്‍റ്റുകളും പോലീസിനു കണ്ടെത്താനും കഴിഞ്ഞില്ല. ഇത്തരത്തില്‍ പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം പോലീസ് തുറന്നുവസിച്ചുകൊണ്ടാണ് കേസ് സിബിഐക്കു വിട്ടിരിക്കുന്നത്.
കേസിൽ പെട്ട എല്ലാ പ്രതികളെയും അറസ്റ്റു ചെയ്തെന്നു പല കുറി പറഞ്ഞ അന്വേഷണ സംഘം, കേസില്‍പ്പെട്ട രണ്ടു പ്രതികളെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഖില്‍ എന്നിവരാണ് ഒടുവിൽ അറസ്റ്റിലാവുന്നത്. ഇവരും ഗൂഢാലോചനയിലും മര്‍ദനത്തിലും നേരിട്ടു പങ്കാളികളാണ്. ഇവരിൽ നസീഫ് ആവട്ടെ പി എഫ് ഐ യുടെ ജേതാക്കളിൽ പങ്കെടുക്കാറുള്ള വ്യക്തിയാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ഇരുപതായി. അതിനിടെ ഒന്നും പുറത്തു പറയരുതെന്ന് ഡീനും അസി. വാര്‍ഡനും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. യുജിസി നിര്‍ദേശ പ്രകാരം കൊലപാതകം അന്വേഷിച്ച ആന്റി റാഗിങ് സമിതിയാണ് ഇതു കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. തെളിവെടുപ്പിനു വിദ്യാര്‍ത്ഥിനികള്‍ ഹാജരായിരുന്നില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.
https://youtu.be/7ogsdQIZrV8?si=MSt0ye6tNtOBe6cX